കോഴിക്കോട്: ജില്ലയിൽ ഗ്രാമപഞ്ചായത്തുകളിൽ ഏറ്റവുമധികം സ്ഥാനാർഥികൾ മത്സരിക്കുന്നത് കുന്ദമംഗലം ഗ്രാമപഞ്ചായത്തിൽ. 42 പുരുഷന്മാരും 49 സ്ത്രീകളുമടക്കം 91 സ്ഥാനാർഥികളാണ് കുന്ദമംഗലത്തുള്ളത്. പുതുപ്പാടിയിലും ഉണ്ണികുളത്തും 84 വീതം പേരും അഴിയൂരില്‍ 83 പേരും ജനവിധി തേടുന്നുണ്ട്. 39 പേര് വീതം മത്സരിക്കുന്ന കുന്നുമ്മല്‍, കീഴരിയൂര്‍ ഗ്രാമ പഞ്ചായത്തുകളിലാണ് സ്ഥാനാർഥികള്‍ ഏറ്റവും കുറവ്.
കുന്നുമ്മല്‍ ഗ്രാമപഞ്ചായത്തില്‍ 14 പുരുഷന്മാരും 25 സ്ത്രീകളും ജനവിധി തേടുമ്പോള്‍ കീഴരിയൂരില്‍ 18 പുരുഷന്മാരും 21 സ്ത്രീകളുമാണ് മത്സരരംഗത്തുള്ളത്. 4,094 പേരാണ് ജില്ലയിലെ ഗ്രാമപഞ്ചായത്തുകളിലേക്ക് മത്സരിക്കുന്നത്. ജില്ലയിലെ 91 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പില്‍ ജനവിധി തേടുന്നത് 5,985 സ്ഥാനാർഥികളാണ്. 3,999 പേര് പത്രിക പിന്‍വലിച്ചു. സൂക്ഷ്മപരിശോധനയില്‍ 115 സ്ഥാനാർഥികളുടെ പത്രിക അസാധുവായി. പട്ടികജാതി വിഭാഗത്തില്‍ 284 പേരും പട്ടികജാതി വനിത വിഭാഗത്തില്‍ 162 പേരും പട്ടികവര്‍ഗ വിഭാഗത്തില്‍ മൂന്നു പേരുമാണ് ജില്ലയില്‍ വിവിധ മണ്ഡലങ്ങളിലായി ജനവിധി തേടുന്നത്. കോഴിക്കോട് കോര്‍പറേഷനിലാണ് ഏറ്റവും കൂടുതല്‍ മത്സരാർഥികളുള്ളത്. 350 പേര്. ഇതില്‍ 173 പുരുഷന്മാരും 177 സ്ത്രീകളുമാണ്.
ജില്ല പഞ്ചായത്തിലേക്ക് 102 പേരാണ് മത്സരിക്കുന്നത്. ഇതില്‍ 47 പേര് പുരുഷന്മാരും 55 പേര് സ്ത്രീകളുമാണ്. ഏഴു മുനിസിപ്പാലിറ്റികളിലായി 882 പേര് മത്സരിക്കുമ്പോള്‍ 146 പേര് മത്സരരംഗത്തുള്ള വടകരയിലാണ് ഏറ്റവും കൂടുതല്‍ പേരുള്ളത്. 69 പുരുഷന്മാരും 77 സ്ത്രീകളും. കുറവ് 99 പേര് മത്സരിക്കുന്ന രാമനാട്ടുകരയിലാണ്. 45 പുരുഷന്മാരും 54 സ്ത്രീകളും. 12 ബ്ലോക്ക് പഞ്ചായത്തുകളിലായി 557 പേര് മത്സരിക്കുമ്പോള്‍ കൊടുവള്ളിയിലാണ് ഏറ്റവുമധികം സ്ഥാനാർഥികളുള്ളത്- 68 പേര്, 36 പുരുഷന്മാരും 31 സ്ത്രീകളും. കുറവ് കോഴിക്കോട് ബ്ലോക്ക് പഞ്ചായത്തില്‍- 37 പേര്, 16 പുരുഷന്മാരും 21 സ്ത്രീകളും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.