നാദാപുരം: കുറ്റലൂർ, പന്നിയേരി, മാടാഞ്ചേരി കോളനിയിക്ക് ആറു വർഷം മുമ്പ് തുടങ്ങിയ നിർമാണ പ്രവർത്തനം ഇതുവരെ പൂർത്തിയായില്ല. നടന്ന പണിയിൽ വൻ ക്രമക്കേടെന്ന പരാതിയുമായി നാട്ടുകാർ. പരാതി അന്വേഷിക്കാനെത്തിയ ഉദ്യോഗസ്ഥരെ നാട്ടുകാർ തടഞ്ഞു. ട്രൈബൽ ഡെവലപ്മെൻറ് ഓഫിസർ അടക്കമുള്ളവരെയാണ് രണ്ടു മണിക്കൂറോളം തടഞ്ഞുവെച്ചത്.
സംസ്ഥാന സർക്കാറിന്റെ സമഗ്രം പദ്ധതിയുടെ ഭാഗമായി പട്ടികവർഗ വികസന ഫണ്ട് ഉപയോഗിച്ച് കോളനികളിൽ നടക്കുന്ന റോഡിൻറെയും മറ്റ് പ്രവൃത്തികളിലും വൻക്രമക്കേട് നടക്കുന്നതായി കോളനി വാസികൾ പരാതി നൽകിയിരുന്നു. പരാതി അന്വേഷിക്കാൻ ബുധനാഴ്ച രാവിലെലെ 11ഓടെയാണ് ടി.ഡി.ഒയുടെ നേതൃത്വത്തിൽ ഉദ്യോഗസ്ഥർ എത്തിയത്.
വിലങ്ങാടിനടുത്ത കോളനിയിലേക്കുള്ള നിർമാണപ്രവർത്തനമാണ് അഴിമതിയുടെ നേർക്കാഴ്ചയായി മാറുന്നത്. ജില്ലയിലെ ഏഴ് ആദിവാസി കോളനികളുടെ സമഗ്ര വികസനത്തിനായി 2016ലാണ് 10 കോടിയുടെ പദ്ധതി ആരംഭിക്കുന്നത്. കോളനികളുടെ അടിസ്ഥാന വികസനമായിരുന്നു ലക്ഷ്യം. കേരള ഫോറസ്റ്റ് ഡെവലപ്മെൻറ് കോർപറേഷനായിരുന്നു നിർമാണച്ചുമതല. ഇവർ ചെന്നൈ ആസ്ഥാനമായ മറ്റൊരു കമ്പനിക്ക് ചുമതല കൈമാറി.
വിലങ്ങാട്ടെ പന്ന്യേരി, കുറ്റല്ലൂർ, മടാക്കര കോളനികളെയാണ് വടകര താലൂക്കിൽനിന്ന് പദ്ധതിയിൽ ഉൾപ്പെടുത്തിയത്. കുടിവെള്ളപദ്ധതി, സംസ്കാരിക നിലയം, റോഡുകൾ എന്നിവയായിരുന്നു കരാറുകാർ ഏറ്റെടുത്തത്. മൂന്നു കോളനികളിലും റോഡ് നിർമാണം ഇതുവരെ പൂർത്തിയായിട്ടില്ല. ഭാഗികമായി പണികഴിച്ച പന്ന്യേരിയിൽ കഴിഞ്ഞ കാലവർത്തിൽ തന്നെ പൂർണമായും ഒലിച്ചുപോയി.
കുറ്റല്ലൂരിലും മാടാഞ്ചേരിയിലും നിർമാണത്തിനിടെതന്നെ റോഡ് തകർന്നതായി കോളനിവാസികൾ പറയുന്നു. ആവശ്യമായ വസ്തുക്കൾ ഉപയോഗിക്കാതെയാണ് നിർമാണമെന്നാണ് കോളനിവാസികളുടെ പരാതി.
നിർമാണത്തിലെ മെല്ലെപ്പോക്കിനെ തുടർന്ന് 2019 ജനുവരിയിൽ അന്നത്തെ കലക്ടർ സാംബശിവ റാവു കോളനി സന്ദർശിക്കുകയും രണ്ടു മാസത്തിനുള്ളിൽ നിർമാണം പൂർത്തിയാക്കാൻ കരാറുകാരന് അന്ത്യശാസനം നൽകുകയും ചെയ്തിരുന്നു.
എന്നാൽ, ഈ നിർദേശവും ഫലംകണ്ടില്ല. എന്നാൽ, കരാർ തുകയിൽ മുക്കാൽ പങ്കുംകരാറുകാർ മുൻകൂറായി നേടിയെടുത്തിരുന്നു. ഇപ്പോഴും ഇഴഞ്ഞുനീങ്ങുന്ന പണിയിൽ കോളനിയുടെ വികസന സ്വപ്നം തകരുന്നതിനൊപ്പം ഖജനാവിന് വൻ സാമ്പത്തിക നഷ്ടമാണ് വരുത്തുന്നത്.
നാദാപുരം: ജില്ലയിലെ ഏഴോളം കോളനികളുടെ സമഗ്ര വികസനത്തിനുവേണ്ടി കേന്ദ്രസർക്കാർ പാസാക്കിയ ഫണ്ടിലെ തിരിമറിയെ കുറിച്ചും ക്രമക്കേടിനെക്കുറിച്ചും വിജിലൻസ് അന്വേഷണം നടത്തി അഴിമതി പുറത്തുകൊണ്ടുവരണമെന്ന് പട്ടികവർഗ മോർച്ച ജില്ല പ്രസിഡൻറ് എം.സി. അനീഷ് ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.