കോഴിക്കോട്: ഹോട്ടലുടമയും തിരൂർ സ്വദേശിയുമായ സിദ്ദീഖിനെ കൊലപ്പെടുത്തി മൃതദേഹം വെട്ടിനുറുക്കിയ കേസിന്റെ തുടരന്വേഷണം നടക്കാവ് പൊലീസ് ഏറ്റെടുത്തു. തിരൂർ പൊലീസ് രജിസ്റ്റർ ചെയ്ത കേസാണ് തുടരന്വേഷണ സൗകര്യം മുൻനിർത്തി മലപ്പുറം എസ്.പി എസ്. സുജിത് ദാസ് നടക്കാവ് പൊലീസിന് കൈമാറി ഉത്തരവിറക്കിയത്.
തിരൂർ ഇൻസ്പെക്ടർ എം.ജെ. ജീജോ നടക്കാവ് ഇൻസ്പെക്ടർ പി.കെ. ജിജീഷിന് കേസ് ഡയറി ഉൾപ്പെടെയുള്ളവ കൈമാറി. കൊല്ലപ്പെട്ട സിദ്ദീഖിന്റെ പോസ്റ്റ്മോർട്ടം റിപ്പോർട്ടിന്റെ സർട്ടിഫിക്കറ്റ്, വിവിധ കെമിക്കൽ പരിശോധന ഫലങ്ങൾ, മൃതദേഹത്തിന്റെ സ്കെച്ച് അടക്കമുള്ള വിവരങ്ങളാണ് കേസിലേക്കിനി ആവശ്യമായുള്ളത്. ഇതുകൂടി ലഭിച്ചശേഷം നടക്കാവ് പൊലീസ് കേസിൽ കുറ്റപത്രം കോടതിയിൽ സമർപ്പിക്കും. കോഴിക്കോട് കുന്നത്തുപാലത്ത് ഹോട്ടൽ നടത്തിയ സിദ്ദീഖിനെ കാണാതായതായി കുടുംബം തിരൂർ പൊലീസിൽ പരാതി നൽകിയതോടെയാണ് കേസിന്റെ തുടക്കം.
സിദ്ദീഖിനായുള്ള തിരച്ചിൽ ഊർജിതമാക്കിയതിനുപിന്നാലെ ഇദ്ദേഹത്തിന്റെ ബാങ്ക് അക്കൗണ്ടിൽനിന്ന് പണം പിൻവലിച്ചതിന്റെ സന്ദേശം മകന്റെ മൊബൈൽ ഫോണിലേക്ക് വന്നതോടെയാണ് സംഭവത്തിൽ ദുരൂഹത ഉയർന്നത്. തുടർന്നുള്ള അന്വേഷണത്തിൽ കൊലപാതകവും തെളിഞ്ഞു.
കേസിൽ സിദ്ദീഖിന്റെ ഹോട്ടലിലെ മുൻ ജീവനക്കാരൻ ചെർപ്പുളശ്ശേരി വല്ലപ്പുഴ ചെറുകോട്ടെ ഷിബിലി (22), സുഹൃത്തുക്കളായ വല്ലപ്പുഴ മേച്ചേരി വാലുപ്പറമ്പിൽ മുഹമ്മദ് ആഷിഖ് (ചിക്കു 25), ഒറ്റപ്പാലം ചളവറയിലെ കൊട്ടോടി ഖദീജത്ത് ഫർഹാന (19) എന്നിവരാണ് അറസ്റ്റിലായത്.
മേയ് 18നായിരുന്നു മൂന്നുപേരും കൂടി എരഞ്ഞിപ്പാലത്തെ ഹോട്ടൽ മുറിയിൽ സിദ്ദീഖിനെ ക്രൂരമായി മർദിച്ച് കൊലപ്പെടുത്തിയത്.
സിദ്ദീഖിൽ നിന്ന് പണം തട്ടാനായി ഷിബിലി ഫർഹാനയെ മുൻനിർത്തി ഹണി ട്രാപ് ഒരുക്കുകയായിരുന്നു. ഹണി ട്രാപ് തിരിച്ചറിഞ്ഞതോടെ എതിർത്ത സിദ്ദീഖിനെ ഷിബിലി ചുറ്റിക ഉപയോഗിച്ച് തലക്കടിക്കുകയും ചവിട്ടിവീഴ്ത്തുകയും ചെയ്തു. തുടർന്ന് തലയണകൊണ്ട് മുഖം പൊത്തിപ്പിടിച്ച് മൂവരും ചേർന്ന് നെഞ്ചിലുൾപ്പെടെ ചെരിപ്പിട്ട് ചവിട്ടിയതോടെയാണ് മരണം. മിഠായിത്തെരുവിലെ കടയിൽനിന്ന് ട്രോളി ബാഗും പുഷ്പ ജങ്ഷനിലെ കടയിൽനിന്ന് ഇലക്ട്രിക് കട്ടറും വാങ്ങിവന്ന് മൃതദേഹം മുറിച്ച് ബാഗിലാക്കിയാണ് സംഘം ഹോട്ടലിൽനിന്ന് ആരും അറിയാതെ പുറത്തെത്തിച്ചത്. സിദ്ദീഖിന്റെ കാറിൽ കൊണ്ടുപോയി മൃതദേഹം അട്ടപ്പാടി ചുരത്തിലെ ഒമ്പതാം വളവിലെ മന്ദംപെട്ടി തോട്ടിൽ തള്ളുകയായിരുന്നു. ഷിബിലിയും ഫർഹാനയും ചെന്നൈയിൽനിന്നാണ് പിടിയിലായത്. പിന്നീട് പൊലീസ് മൃതദേഹവും ആയുധങ്ങളുമെല്ലാം പ്രതികളുടെ സഹായത്താൽ കണ്ടെടുക്കുകയായിരുന്നു.
മൂന്നു പ്രതികളെയും കസ്റ്റഡിയിൽ വാങ്ങിയ പൊലീസ് കൊല നടത്തിയ എരഞ്ഞിപ്പാലത്തെ ഹോട്ടൽ ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ എത്തിച്ച് തെളിവെടുക്കലടക്കം പൂർത്തിയാക്കിയതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.