കോഴിക്കോട്: വ്യവസായ- വാണിജ്യരംഗത്തെ വളര്‍ച്ച സാധ്യമാക്കാൻ ആധുനിക സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തണമെന്ന് മുന്‍ ധനമന്ത്രി ഡോ. ടി.എം. തോമസ് ഐസക്. വ്യാപാരി വ്യവസായി സമിതി സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി ആശിര്‍വാദ് ഓഡിറ്റോറിയത്തില്‍ നടന്ന പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കേരളത്തില്‍ ചെറുകിട വ്യാപാരമേഖല ശക്തമാണ്. അഭ്യസ്തവിദ്യരായ യുവാക്കളുടെ സേവനം ഉപയോഗപ്പെടുത്തി ഈ രംഗത്ത് കൂടുതല്‍ നേട്ടമുണ്ടാക്കാനാവും. നിര്‍മിതബുദ്ധിയുടെ സാധ്യതകളിൽ പരിജ്ഞാനമുള്ള പുതുതലമുറക്ക് ചെറുകിട വ്യാപാര മേഖലയെ വളര്‍ത്താന്‍ പലതും ചെയ്യാനാവും.
കേരളത്തിന് ആവശ്യമായ ഉൽപന്നങ്ങള് കൂടുതലും പുറത്തുനിന്നാണ് വാങ്ങുന്നത്. ഈ സാഹചര്യത്തില്‍ ചെറുകിടമേഖലയെ ശക്തിപ്പെടുത്തുകയാണ് വേണ്ടത്. വിദ്യാഭ്യാസം, ആരോഗ്യം, സാമൂഹികക്ഷേമം തുടങ്ങിയ മേഖലയില്‍ പുരോഗതി കൈവരിച്ചെങ്കിലും അടിസ്ഥാനവികസനത്തിൽ മെല്ലെപ്പോക്ക് തുടരുന്നു. ഇവിടെ 220 കെ.വി ലൈന്‍ മാത്രമാണുള്ളത്.
അത് 440 കെ.വിയാക്കിയാല്‍ കൂടുതല്‍ വ്യവസായത്തിന് സാധ്യതയുണ്ട്. 16,000 കോടി മുടക്കിയാല്‍ അത് സാധിക്കും. 6000 കോടി മുടക്കിയാല്‍ റോഡുകള്‍ ഇനിയും മെച്ചപ്പെടുത്താം. ഓൺലൈൻ വ്യാപാരത്തെ നേരിടാൻ വ്യാപാരികളുടെ കൂട്ടായ്മയിലൂടെ അതേ നാണയത്തിൽ തന്നെ നേരിടണം.
എല്ലാവര്ക്കും ക്ഷേമം എന്ന നയമാണ് കേരളം നടപ്പാക്കാന്‍ ശ്രമിക്കുന്നത്. ഇത് മോദിയുടെ നയത്തിന് വിരുദ്ധമാണ്. അതുകൊണ്ടാണ് മോദിക്ക് കേരളം തലവേദനയായി മാറുന്നതെന്നും തോമസ് ഐസക് പറഞ്ഞു. സമിതി സംസ്ഥാന പ്രസിഡന്റ് വി.കെ.സി. മമ്മദ്കോയ അധ്യക്ഷത വഹിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.