വടകര: നിർമാണ പ്രവൃത്തികളുടെ ഭാഗമായി വടകര റെയിൽവേ സ്റ്റേഷൻ പ്ലാറ്റ്ഫോം പൊളിച്ചുമാറ്റിയത് യാത്രക്കാരെ ദുരിതത്തിലാക്കുന്നു. പൊടി ശല്യത്തിൽ പൊറുതിമുട്ടിയിരിക്കുകയാണ് യാത്രക്കാർ. പ്ലാറ്റ്ഫോം ഉയർത്തുന്നതിന്റ ഭാഗമായാണ് ഇരുഭാഗങ്ങളും പൊളിച്ചുമാറ്റിയത്. പൊളിച്ചുമാറ്റിയതുമൂലം മണ്ണ് നിറഞ്ഞുനിൽക്കുന്നതിനാൽ യാത്രക്കാർക്ക് നിൽക്കാൻ കഴിയാത്ത അവസ്ഥയാണ്.
ട്രെയിനുകൾ കടന്നുപോകുമ്പോൾ സ്റ്റേഷന്റെ ഇരു ഭാഗങ്ങളിൽനിന്നും ഉയരുന്ന പൊടിപടലത്തിൽ യാത്രക്കാരെ തമ്മിൽ കാണാത്ത അവസ്ഥയാണ്. യാത്രക്കായെത്തുന്നവരുടെ വസ്ത്രങ്ങളിലടക്കം മണ്ണ് മൂടുന്നതിനാൽ ഏറെ വിഷമത്തിലാണ് യാത്രക്കാർ. വടകരയിൽ സ്റ്റോപ് ഇല്ലാത്ത അമിത വേഗതയിൽ കുതിക്കുന്ന ട്രെയിനുകൾക്കുമുന്നിൽ സ്റ്റേഷനിൽ രോഗികളടക്കമുള്ള യാത്രക്കാർ ശ്വാസം കിട്ടാതെ വലയുന്ന അവസ്ഥയാണ്.
മാസങ്ങളായി പ്ലാറ്റ്ഫോം പൊളിച്ചുനീക്കിയിട്ടും ഉയർത്തുന്നതിനുള്ള പ്രവൃത്തികൾ നടക്കുന്നില്ല. പൊടിശല്യം ശുചീകരണ തൊഴിലാളികളുടെ നടുവൊടിക്കുകയാണ്. യാത്രക്കാരുടെ ഏറെക്കാലത്തെ ആവശ്യമായിരുന്നു പ്ലാറ്റ്ഫോം ഉയർത്തിക്കിട്ടുകയെന്നത്.
ഉയരക്കുറവ് യാത്രക്കാർക്ക് വലിയ ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്. ഇതുമൂലം ട്രെയിനിലേക്ക് കയറാനും ഇറങ്ങാനും വയോധികരും ഭിന്നശേഷിക്കാരുൾപ്പെടെയുള്ള യാത്രക്കാരും നന്നേ ബുദ്ധിമുട്ടുന്നു. റെയിൽവേ പാളത്തിൽ നിന്നും 84 സെ.മീറ്റർ ഉയരത്തിലാണ് പ്ലാറ്റ്ഫോം ഉയർത്തേണ്ടത്. നിലവിൽ 70 മുതൽ 76 സെ. മീറ്റർ വരെയാണ് ഉയരം. 700 മീറ്ററോളം വരുന്ന ഭാഗമാണ് ഉയർത്തേണ്ടത്. മധുരയിലെ രാജേന്ദ്രൻ കൺസ്ട്രക്ഷൻ കമ്പനിക്കാണ് നിർമാണച്ചുമതല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.