വി.ഡി. സതീശൻ (ഫയൽ ചിത്രം)
മലപ്പുറം: സംസ്ഥാന സർക്കാരിന്റെ വീഴ്ചകൾ ചൂണ്ടിക്കാട്ടി വിമർശിക്കുമ്പോൾ തന്നെ സമനില തെറ്റിയവനായി മുഖ്യമന്ത്രി ചിത്രീകരിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ.
പെൻഷൻ വിതരണം, ആശുപത്രികളിൽ മരുന്ന് ക്ഷാമം, കാരുണ്യ കാർഡ് സ്വകാര്യ ആശുപത്രി എടുക്കാതിരിക്കുന്നത്, മാവേലി സ്റ്റോറുകളിൽ സാധനങ്ങളുടെ കുറവ് തുടങ്ങിയ വിഷയങ്ങൾ ചൂണ്ടിക്കാണിച്ചതിനാണ് തന്നെ സമനില തെറ്റിയവനായി ചിത്രീകരിക്കുന്നത്. മുഖ്യമന്ത്രിയെ വിമർശിച്ചതിന് നവകേരള സദസ്സ് യാത്രക്കിടെ ഒമ്പത് തവണയാണ് തന്റെ സമനില തെറ്റിയെന്ന് പറഞ്ഞതെന്നും വി.ഡി. സതീശൻ അറിയിച്ചു.
മലപ്പുറം പ്രസ് ക്ലബിന്റെ മീറ്റ് ലീഡർ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. മുഖ്യമന്ത്രിയെ വിമർശിക്കുന്നവരെയെല്ലാം സമനില തെറ്റിയവരായിട്ടാണ് അദ്ദേഹം ചിത്രീകരിക്കാൻ ശ്രമിക്കുന്നത്. ഇങ്ങനെ മുഖ്യമന്ത്രി വിചാരിക്കുന്നത് ഒരു അസുഖമാണെന്നും ഇതിന് ഡോക്ടറെ കാണണമെന്നും പ്രതിപക്ഷ നേതാവ് ചൂണ്ടിക്കാട്ടി. മുഖ്യമന്ത്രിയും പ്രധാനമന്ത്രിയും ഒരേ സ്വരത്തിലാണ് സംസാരിക്കുന്നത്.
ഇരു കൂട്ടരും രാഹുൽ ഗാന്ധിയെ വ്യക്തിഹത്യ ചെയ്യാൻ ശ്രമിക്കുകയാണ്. 2014ൽ എൻ.ഡി.എ രാഹുൽ ഗാന്ധിക്കെതിരെ നടത്തിയ പ്രചാരണങ്ങൾ പത്ത് വർഷം കഴിഞ്ഞപ്പോൾ ഇപ്പോൾ കേരളത്തിൽ മുഖ്യമന്ത്രിയും ഇടതുപക്ഷവും ഏറ്റ് പിടിച്ചിരിക്കുകയാണ്. രാഹുൽ ഗാന്ധി ഉത്തരേന്ത്യയിൽ പോയി മത്സരിക്കാതെ കേരളത്തിലേക്ക് ഒളിച്ചോടി എന്ന് മോദി പറയുന്നു.
പിണറായി അതേ വാചകം ആവർത്തിക്കുകയാണ്. മോദി ഗുജറാത്തിൽ മത്സരിക്കാതെ വാരണാസിയിൽ മത്സരിക്കുന്നത്. അതുപോലെ കോൺഗ്രസ് സ്ഥാനാർഥി എവിടെ മത്സരിക്കണമെന്ന് തീരുമാനിക്കേണ്ടത് ഞങ്ങളാണെന്നും അക്കാര്യത്തിൽ ആരും ഇടപ്പെടേണ്ട എന്നും അദ്ദേഹം പറഞ്ഞു. പൗരത്വ നിയമം നടപ്പിലാക്കില്ലെന്ന് രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും ഉറപ്പ് നൽകിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.