കാളികാവ്: ചിങ്കക്കല്ല് കോളനിയിലെ ദമ്പതിമാരായ ഗീതയും വിനോദും വോട്ടു ചെയ്തില്ല. ആദിവാസി കുടുംബം വീടിനായി കാത്തിരിപ്പ് തുടങ്ങിയിട്ട് 10 വർഷം കഴിഞ്ഞു. അധികൃതരുടെ നിഷേധ നിലപാടിൽ പ്രതിഷേധിച്ചാണ് തെരഞ്ഞെടുപ്പിൽനിന്ന് വിട്ടുനിന്നത്. ഫണ്ട് ലഭിച്ചപ്പോൾ സ്ഥലമില്ല, സ്ഥലം ലഭിച്ചപ്പോൾ ഫണ്ടില്ല എന്ന അവസ്ഥയിലാണ് ആദിവാസികൾ. വീടിനായി കാത്തിരിക്കുന്ന മറ്റൊരു ആദിവാസിയായ സരോജിനിയും വോട്ട് ചെയ്തില്ല. ഐക്യദാർഢ്യം പ്രകടിപ്പിച്ച് നാല് ആദിവാസി കുടുംബങ്ങളിലേതടക്കം എട്ടുപേരും വോട്ട് ചെയ്തില്ല. വോട്ടിന് പോകാൻ വേണ്ടി പ്രവർത്തകർ അയച്ച വാഹനം പോലും ഇവർ മടക്കി അയച്ചു. മാറിവന്ന സർക്കാറുകൾ ഇത്രയുംകാലം വഞ്ചിക്കുകയാണെന്നാണ് ഇവർ പറയുന്നത്. ഇത്രയും കാലം വോട്ടുചെയ്തിട്ടും ആനുകൂല്യങ്ങൾ ലഭിക്കുന്നില്ലെന്നും ഗീത പറഞ്ഞു. ഐ.ടി.ഡി.പി അധികൃതർ സ്ഥലം സന്ദർശിക്കാൻ തയാറാകുന്നില്ലെന്നും ഗീത പറഞ്ഞു.
ആദിവാസികളുടെ പേരിൽ വ്യാജ രേഖകൾ ചമച്ച് കബളിപ്പിക്കുകയാണ് അധികൃതർ. ഇത്തരം സംവിധാനത്തിൽ വോട്ടുചെയ്യാൻ താൽപര്യമില്ലെന്നും ഗീത പറഞ്ഞു. 2013ൽ ചിങ്കക്കല്ലിൽ സർക്കാർ ഭവന പദ്ധതിയിൽ ഉൾപ്പെടുത്തി ഗീതയും സരോജിനിയും വീടിന് തറകെട്ടി. തറ നിർമിച്ചത് വനഭൂമിയിലാണെന്ന് പറഞ്ഞ് അധികൃതർ പണി തടഞ്ഞു. പരാതികൾക്കും പ്രതിഷേധങ്ങൾക്കും ഒടുവിൽ 2023ൽ തറ കെട്ടിയ ഭൂമി ആദിവാസികൾക്ക് പതിച്ചുനൽകി. കൈവശ രേഖ ലഭിച്ചതോടെ ഭവന നിർമാണം പുനരാരംഭിക്കാൻ ശ്രമം നടത്തി. ആദിവാസികളുടെ അക്കൗണ്ടിലേക്ക് മാറ്റിയ ഫണ്ട് ഐ.ടി.ടി.പി അധികൃതർ തിരിച്ചുപിടിച്ചതായി അപ്പോഴാണ് ആദിവാസികൾ അറിയുന്നത്. നവകേരള സദസ്സിൽ ഉൾപ്പെടെ പരാതി നൽകിയിട്ടും ഒരുഅനക്കവും ഉണ്ടായിട്ടില്ല. ഐ.ടി.ഡി.പി അധികൃതരുടെ പിടിപ്പുകേടുകൊണ്ടാണ് അധിവാസികൾ ദുരിതത്തിലായത്. നവ കേരള സദസ്സിൽ നൽകിയ നിവേദനം ഐ.ടി.ഡി.പിക്ക് കൈമാറിയിട്ടുണ്ടെന്ന വിവരമാണ് ലഭിച്ചതെന്ന് ആദിവാസികൾ പറഞ്ഞു. ഉണ്ടായിരുന്ന പ്ലാസ്റ്റിക് ഷെഡ് കൂടി തകർന്നതോടെ ആദിവാസികൾ മലമുകളിലെ സ്വകാര്യ വ്യക്തിയുടെ കൃഷി സ്ഥലത്തേക്ക് താമസം മാറ്റിയിരിക്കുകയാണ്. നിലവിലെ സാഹചര്യം മാറാതെ വോട്ടെടുപ്പിൽ പങ്കെടുക്കില്ല എന്നാണ് ആദിവാസികളുടെ തീരുമാനം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.