കാളികാവ്: ചോക്കാട് പഞ്ചായത്തിലെ ആറാം വാർഡിലെ 23 കുടുംബങ്ങളുടെ വീട് നിർമാണം അനിശ്ചിതത്വത്തിൽ. ലൈഫ് ഭവന പദ്ധതി പ്രകാരം ലഭിച്ച വീട് അനുവദിച്ച കുടുംബങ്ങൾക്ക് പഞ്ചായത്ത് സെക്രട്ടറി എൻ.ഒ.സി നൽകാത്തതാണ് നിർമാണം ആരംഭിക്കുന്നതിന് തടസ്സം. 2005ൽ പട്ടികവർഗ വികസന സൊസൈറ്റി നിലവിലുള്ള അമ്പതോളം കുടുംബങ്ങളുടെ രക്ഷിതാക്കൾക്കായി മൂന്ന് ഏക്കറോളം വീതം ഭൂമി പതിച്ചുനൽകിയിരുന്നു. ഈ ഭൂമി ക്രയവിക്രയം നടത്താൻ കുടുംബങ്ങൾക്ക് അവകാശമില്ല.
ഈ ഭൂമിയിൽ മക്കൾക്ക് വീട് വെക്കുന്നതിനോ കൃഷിയിറക്കുന്നതിനോ അവകാശമുണ്ട്. ഇതനുസരിച്ച് മുൻ പഞ്ചായത്ത് സെക്രട്ടറിമാർ നൽകിയ എൻ.ഒ.സി പ്രകാരം ഐ.ടി.ഡി.പി, ബ്ലോക്ക് പഞ്ചായത്ത്, പഞ്ചായത്ത് ഫണ്ടുകളിൽ ഉൾപ്പെടുത്തി ഏകദേശം അമ്പതോളം വീടുകൾ പട്ടികവർഗ കുടുംബങ്ങൾക്കായി ഇവിടെ നിർമിച്ചിട്ടുണ്ട്. എന്നാൽ, നിലവിലെ ചോക്കാട് പഞ്ചായത്ത് ലൈഫ് ഗുണഭോക്താക്കളായ 23 കുടുംബങ്ങളുടെ വീട് നിർമാണമാണ് എൻ.ഒ.സി ലഭിക്കാത്തതിന്റെ പേരിൽ അനിശ്ചിതമായി നീളുന്നത്. ഭൂമി സംബന്ധിച്ച് വില്ലേജ്, ഐ.ടി.ഡി.പി ഓഫിസുകളിൽനിന്നുള്ള രേഖകൾ സഹിതമാണ് സെക്രട്ടറിക്ക് എൻ.ഒ.സിക്ക് അപേക്ഷ നൽകിയത്. എന്നാൽ, അപേക്ഷ നൽകി ആഴ്ചകൾ കഴിഞ്ഞിട്ടും എൻ.ഒ.സി ലഭിച്ചില്ല.
പരാതിയിൽ തീർപ്പുകൽപിക്കാൻ നിലമ്പൂർ തഹസിൽദാർക്ക് അപേക്ഷ കൈമാറിയെന്നാണ് പഞ്ചായത്ത് സെക്രട്ടറി രവിശങ്കർ പറയുന്നത്. പദ്ധതി നീളുന്നതോടെ പഞ്ചായത്ത് അംഗം ഷാഹിന ഗഫൂർ വിഷയത്തിൽ ഇടപെട്ടപ്പോൾ തഹസിൽദാറുടെ മറുപടി ലഭിച്ചില്ലെന്നാണ് സെക്രട്ടറി പറയുന്നത്. മാത്രമല്ല സെക്രട്ടറി തഹസിൽദാർക്ക് കൈമാറിയ പരാതിയിൽ നേരിട്ട് അന്വേഷണം നടത്താനും അദ്ദേഹം ആവശ്യപ്പെട്ടതായും പഞ്ചായത്ത് അംഗം പറഞ്ഞു. എൻ.ഒ.സി നൽകണമെന്നാവശ്യപ്പെട്ട് കുടുംബങ്ങൾ ചോക്കാട് പഞ്ചായത്ത് പ്രസിഡന്റിനും സെക്രട്ടറിക്കും പരാതി നൽകി. പരിഹാരം കണ്ടില്ലെങ്കിൽ പ്രതിഷേധ സമരം സംഘടിപ്പിക്കുമെന്നും കുടുംബങ്ങൾ മുന്നറിയിപ്പ് നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.