നിലമ്പൂര്‍: നിലമ്പൂര്‍ സ്വദേശി ബിച്ചാവയുടെ കരവിരുതില്‍ മെനഞ്ഞെടുത്ത മൂങ്ങപ്പെട്ടി മുഖ്യമന്ത്രി പിണറായി വിജയന്റെ സമ്മാനമായി അബൂദബി കൊട്ടാരത്തിലെത്തി. ചാലിയാര്‍ നമ്പൂരിപ്പൊട്ടി സ്വദേശി മുഹമ്മദാലി എന്ന ബിച്ചാവ നിർമിച്ച കരകൗശല വസ്തുവാണ് യു.എ.ഇ സന്ദര്‍ശനത്തിനിടെ മുഖ്യമന്ത്രി, അബൂദബി കൊട്ടാരത്തില്‍ രാജകുടുംബാംഗവും യു.എ.ഇ കാബിനറ്റ് മന്ത്രിയും എക്സ്പോ കമീഷണറുമായ ശൈഖ് നഹ്യാന് ബിന്‍ മുബാറക്കിന് കേരളത്തിന്റെ ഉപഹാരമായി സമ്മാനിച്ചത്.
നിലമ്പൂർ തേക്കിന്റെ കാതൽകൊണ്ട് നിർമിച്ച മൂങ്ങയുടെ ആകൃതിയുള്ള പെട്ടിക്ക് അഞ്ച് അറകളുണ്ട്. കുരുമുളക്, ഏലക്ക തുടങ്ങിയവ നിറച്ചാണ് മുഖ്യമന്ത്രി ഉപഹാരം സമ്മാനിച്ചത്. തുന്നൽക്കാരനായിരുന്ന ബിച്ചാവ കാൽപതിറ്റാണ്ടിലെ പ്രവാസ ജീവിതത്തിന് ശേഷം നാട്ടിലെത്തിയ ശേഷം ഒരു കൗതുകത്തിനാണ് മനസ്സിൽ തോന്നിയ രൂപങ്ങൾ മുളയിൽ മെനഞ്ഞ് തുടങ്ങിയത്. വൈദഗ്ധ്യം തിരിച്ചറിഞ്ഞ ഊരാളുങ്കല്‍ ലേബര്‍ സൊസൈറ്റി ഇവ വാങ്ങാൻ തുടങ്ങി. ഇപ്പോൾ ബിച്ചാവ ജീവിതം നെയ്യുന്നത് ഇത്തരം നിർമാണ വസ്തുകളുടെ വിൽപനയിലൂടെയാണ്.
മുഖ്യമന്ത്രി അതിഥികൾക്ക് സമ്മാനിക്കുന്ന മരനിർമിത മെമന്റോകളിൽ മക്കതും ഇദ്ദേഹം നിർമിച്ചതാണ്. സാംസ്കാരിക വകുപ്പിനും പലതരം ഉപഹാരപ്പെട്ടികൾ ഇദ്ദേഹം ഊരാളുങ്കൽ വഴി നിർമിച്ച് നൽകുന്നുണ്ട്.
മില്ലുകളിൽനിന്നാണ് ആവശ്യമായ മര ഉരുപ്പടികൾ വാങ്ങുന്നത്. കഥകളിയുടെയും കാളവണ്ടി, അണ്ണാറക്കണ്ണൻ, വേഴാമ്പൽ തുടങ്ങിയവയുടെ നിർമാണത്തിലാണിപ്പോൾ. അടുത്തിടെ നിലമ്പൂരില്‍ നടന്ന ജില്ല വ്യവസായ പ്രദര്‍ശന വിപണന മേളയിൽ ബിച്ചാവയുടെ നിർമിതികൾ പ്രദർശനത്തിന് വെച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.