നിലമ്പൂർ: കാട്ടാനശല്യം തടയുന്നതിന്റെ ഭാഗമായി നിലമ്പൂർ നോർത്ത്, സൗത്ത് ഡിവിഷനുകളിലായി ജില്ലയിൽ 69.25 കി.മീറ്റർ ദൂരത്തിൽ ഹാങ്ങിങ് ഫെൻസിങ് വരുന്നു. സോളാർ വേലി, ട്രെഞ്ച് എന്നിവ ഫലപ്രദമല്ലെന്ന് കണ്ടാണ് വിദഗ്ധരുടെ നിർദേശ പ്രകാരം വനംവകുപ്പ് പ്രതിരോധത്തിന്റെ ചുവട് മാറ്റിയത്. നിലമ്പൂരിന്റെ ഭൂപ്രകൃതി ട്രെഞ്ചിന് അനുകൂലമല്ലെന്ന് കണ്ട് 2022 മുതൽതന്നെ കിടങ്ങ് പരമാവധി ഒഴിവാക്കിയിരുന്നു. ഒരു മഴക്കാലം കഴിയുന്നതോടെ ട്രെഞ്ചിന്റെ അരിക് ഇടിഞ്ഞുതകരുകയാണ്. ഇതോടെ സോളാർ ഫെൻസിങ്ങിനാണ് വനംവകുപ്പ് കൂടുതൽ പരിഗണന നൽകിയത്.
വനാതിർത്തിയിൽ സ്ഥാപിക്കുന്ന സോളാർ ഫെൻസിങ്ങിന്റെ സംരക്ഷണം തലവേദനയായതോടെ ഫെൻസിങ്ങും വനംവകുപ്പ് കുറച്ചുകൊണ്ടുവന്നു. ഒരു മരക്കൊമ്പ് പൊട്ടിവീണാലും വേലിയിലൂടെ പച്ചപ്പ് വള്ളി പടർന്നാലും സോളാർ വേലി ഉപകാരപ്രദമല്ലാതാകുകയാണ്. വേലികളുടെ സംരക്ഷണം ദിനംപ്രതി വേണമെന്നിരിക്കെ ഇതിന് സാധ്യമല്ലാതെയും വന്നു. കൂടാതെ സോളാർ വേലിയുടെ തൂണുകൾ ചവിട്ടി മാറ്റിയും ചെറിയ മരങ്ങൾ വേലിയിലേക്ക് മറിച്ചിട്ടും ആനകൾ കൃഷിയിടത്തിലേക്ക് ഇറങ്ങുന്നത് പതിവായി.
കൃഷിനാശം പതിവായെന്ന പരാതി ഏറിയതോടെ പ്രതിരോധത്തിന് വനംവകുപ്പ് മറ്റു പോംവഴികൾ തേടുകയായിരുന്നു. സംസ്ഥാനത്തിന്റെ മറ്റു ഭാഗങ്ങളിൽ ഹാങ്ങിങ് ഫെൻസിങ് കൂടുതൽ ഫലപ്രദമാണെന്ന് കണ്ടെത്തിയിട്ടുമുണ്ട്. കാളികാവ് റേഞ്ചിലെ പാട്ടകരിമ്പ് -കവളയിൽ അഞ്ച് കി.മീറ്റർ, കൽക്കുളം -ചീനിക്കുന്ന് 1.3 കി.മീറ്റർ, നെല്ലിക്കര -മരുതങ്ങാട് 1.5 കി.മീറ്റർ, കരുളായി റേഞ്ചിലെ കല്ലംകോട് -അണക്കെട്ട് മൂന്ന് കി.മീറ്റർ, കൊയപ്പാൻകുണ്ട് -750 മീറ്റർ എന്നിവിടങ്ങളിൽ ഹാങ്ങിങ് ഫെൻസിങ് പൂർത്തീകരിച്ചു കഴിഞ്ഞിട്ടുമുണ്ട്.
ഇത് കൂടാതെയാണ് സൗത്ത് ഡിവിഷനിൽ 28.25 കി.മീറ്റർ ദൈർഘ്യത്തിലും നോർത്ത് ഡിവിഷനിൽ 41 കി.മീറ്ററും ഹാങ്ങിങ് ഫെൻസിങ് സ്ഥാപിക്കുന്നത്.
സൗത്ത് ഡിവിഷനിൽ കരുളായി റേഞ്ചിലെ ബാലക്കുളം -ഒടുക്കുംപൊട്ടി -5.75 കിലോമീറ്റർ (45.86 ലക്ഷം), പാലാങ്കര -മൈലംപാറ 5.50 കി.മീറ്റർ (42.94 ലക്ഷം), പൂളക്കപ്പാറ -തീക്കടി കോളനി നാല് കി.മീറ്റർ (32.13 ലക്ഷം), ഉച്ചക്കുളം കോളനി രണ്ട് കി.മീറ്റർ (16.05 ലക്ഷം), കാളിക്കാവ് റേഞ്ചിലെ മൈലമ്പാറ -മാനുപൊട്ടി മൂന്ന് കി.മീറ്റർ (23.99 ലക്ഷം), പാട്ടകരിമ്പ് കോളനി രണ്ട് കിലോമീറ്റർ (16.05 ലക്ഷം), ചിങ്കക്കല്ല് കോളനി ഒരു കി.മീറ്റർ (7.97 ലക്ഷം) എന്നിവിടങ്ങളിൽ ഹാങ്ങിങ് ഫെൻസിങ് സ്ഥാപിക്കാൻ 40.01 ലക്ഷം രൂപയുടെ പ്രവൃത്തിക്ക് അനുമതിയായിട്ടുണ്ട്.
നോർത്ത് ഡിവിഷനിൽ വഴിക്കടവ് റേഞ്ച് മൂന്ന് കി.മീറ്റർ, എടവണ്ണ റേഞ്ച് 29 കി.മീറ്റർ, നിലമ്പൂർ റേഞ്ച് ഒമ്പത് കി.മീറ്റർ ഹാങ്ങിങ് ഫെൻസിങ് സ്ഥാപിക്കും.
നബാർഡിന്റെയും കിഫ്ബിയുടെയും സാമ്പത്തിക സഹായത്തോടെയാണ് പദ്ധതി. ഒരു കി.മീറ്ററിന് 8.25 ലക്ഷമാണ് ചെലവ് കാണുന്നത്. മിക്ക പ്രവൃത്തിയുടെയും ടെൻഡർ നടപടി പൂർത്തിയായിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.