മണ്ണാർമലയിൽ റബർ തോട്ടം തൊഴിലാളികളുടെ
വളർത്തുനായയുടെ കഴുത്തിൽ മുറിവേറ്റ നിലയിൽ
പട്ടിക്കാട്: മണ്ണാർമലയിൽ ജനവാസ മേഖലയിൽ വീണ്ടും പുലിയുടെ സാന്നിധ്യമെന്ന് നാട്ടുകാർ. വളർത്തുനായയുടെ കഴുത്തിൽ ആഴത്തിൽ പല്ല് പതിഞ്ഞ അടയാളമുള്ളതിനാൽ പുലിയാണെന്ന നിഗമനത്തിലാണ് നാട്ടുകാർ. ബുധനാഴ്ച മണ്ണാർമല പള്ളിപ്പടി ചേരിങ്ങൽ, മാട് റോഡ് പ്രദേശങ്ങളിൽ നാലിടങ്ങളിലായി പുലിയെ കണ്ടുവെന്ന് നാട്ടുകാർ പറയുന്നു.
കെണി സ്ഥാപിച്ച മാട് റോഡ് ഭാഗത്ത് പുലർച്ചെ 5.45ന് പുലി നടന്നുപോകുന്നത് കണ്ടതായി വാഹനയാത്രികൻ പറഞ്ഞു. 6.30ഒാടെ റബർ തോട്ടം തൊഴിലാളികളുടെ വളർത്തുനായയെ കാണാതാവുകയും മിനിറ്റുകൾ കഴിഞ്ഞപ്പോൾ മുറിവേറ്റ നിലയിൽ കണ്ടെത്തുകയുമായിരുന്നു.
ഉച്ചക്ക് രണ്ട് മണിയോടെ പുതുപറമ്പ് ചേരി ഭാഗത്ത് ചോലയുടെ സമീപവും പുലിയെ കണ്ടതായി പറയുന്നു. വൈകീട്ട് ഏഴ് മണിയോടെ മദീന റോഡിൽ ഫോറസ്റ്റ് ഓഫിസിന് സമീപത്തുകൂടി നായയെ കടിച്ചുതൂക്കി കൊണ്ടുപോകുന്നത് പ്രദേശവാസിയായ കുട്ടി കണ്ടതായി പറയുന്നു.
ജനവാസമേഖലയിൽ പുലിയുടെ സാന്നിധ്യം നാട്ടുകാരിൽ ആശങ്കക്കിടയാക്കിയിട്ടുണ്ട്. ദിവസങ്ങൾക്ക് മുമ്പ് നാട്ടുകാർ സ്ഥാപിച്ച സി.സി.ടി.വി കാമറയിൽ പുള്ളിപ്പുലിയുടെ ചിത്രം പതിഞ്ഞതിനെ തുടർന്ന് മാട് റോഡിന് സമീപം കെണി സ്ഥാപിച്ചിരുന്നു. ആലുങ്ങൽ കോരോത്തുപാറ നഗറിന് സമീപം പുലിയെ കണ്ടുവെന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ വേറെയും രണ്ട് കെണികൾ സ്ഥാപിച്ചെങ്കിലും പുലി കെണിയിൽ വീണില്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.