പെരിന്തൽമണ്ണ: ദേശീയപാതയിൽ പെരിന്തൽമണ്ണ-മലപ്പുറം റൂട്ടിലും പെരിന്തൽമണ്ണ-മഞ്ചേരി റൂട്ടിലും സർവിസ് നടത്തുന്ന ബസുകൾക്കും അടിയന്തര സർവിസ് നടത്തുന്ന ആംബുലൻസ് അടക്കമുള്ള വാഹനങ്ങൾക്കും അങ്ങാടിപ്പുറത്തെ കുരുക്ക് വലിയ പ്രതിസന്ധി. മിനിറ്റുകൾ ഇടവിട്ടുള്ള ബസ് സർവിസിനാണ് ഇത് വിലങ്ങുതടി.
മഞ്ചേരിയിൽനിന്ന് പെരിന്തൽമണ്ണയിലേക്കും തിരിച്ചും സർവിസ് നടത്തുകയും യാത്രക്കാരെ ഇറക്കി തുടർ സർവിസ് നടത്തുകയും ചെയ്യുന്ന ബസുകൾ അങ്ങാടിപ്പുറത്ത് കുടുങ്ങിയാൽ സർവിസ് നഷ്ടപ്പെടുകയാണ്. റെയിൽവേ ഗേറ്റിനു മുകളിൽ മേൽപാലം നിർമിച്ചെങ്കിലും കുരുക്കിന് കുറവില്ല. അതേസമയം, തിങ്കളാഴ്ച മങ്കടയിൽ അപകടം അമിത വേഗത കാരണമല്ലെന്ന് ബസ് യാത്രക്കാർ പറഞ്ഞു. മിക്കപ്പോഴും രണ്ടു പാതയിലും ചെറുതും വലുതുമായി നടക്കുന്ന അപകടങ്ങൾക്ക് അങ്ങാടിപ്പുറം കുരുക്കാണ് കാരണം.
വളാഞ്ചേരിയിൽനിന്ന് അങ്ങാടിപ്പുറത്തെത്തി മലപ്പുറം, മഞ്ചേരി ഭാഗങ്ങളിലേക്ക് പോവുന്ന വാഹനങ്ങൾ ഏറെ ശ്രമപ്പെട്ടാണ് ദേശീയപാതയിൽ പ്രവേശിക്കുന്നത്. തിരികെ വളാഞ്ചേരി റോഡിൽ പ്രവേശിക്കേണ്ട വാഹനങ്ങളും തിരക്കിൽപെട്ട് ബുദ്ധിമുട്ടുന്നു. രണ്ടു റോഡുകളെയും അങ്ങാടിപ്പുറം ടൗണിന് മുമ്പ് ബന്ധിപ്പിച്ചുള്ള വൈലോങ്ങര-ഒാരാടംപാലം ബൈപാസ് നിർദേശം ജനപ്രതിനിധികളുടെ പിടിപ്പുകേടുകാരണം കടലാസിൽതന്നെയാണ്. സർക്കാർ അനുമതിയായ ഒാരാടംപാലം-മാനത്തുമംഗലം ബൈപാസ് 10 വർഷത്തോളമായി രൂപരേഖയായി തുടരുന്നു. റോഡിൽ ജീവൻപൊലിയുമ്പോൾ മാത്രമാണ് ഗതാഗതക്കുരുക്കും ബൈപാസും ചർച്ചയാവുന്നത്. ഇടക്കാലത്ത് സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ ഇടപെട്ട് ഒാരാടംപാലം-മാനത്തുമംഗലം ബൈപാസ് നടപടികൾ ഊർജിതമാക്കിയിരുന്നെങ്കിലും ആ ശ്രമവും നിലച്ച മട്ടാണ്. അതേസമയം, പെരിന്തൽമണ്ണ, അങ്ങാടിപ്പുറം ടൗണുകളിലെ കുരുക്കഴിക്കാൻ ഇവ അനിവാര്യവുമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.