മണ്ണാർക്കാട്: നൊട്ടമലയിലെ രണ്ടാംവളവിൽ റോഡരികിലുള്ള മൺതിട്ടയിൽനിന്ന് മണ്ണിടിയുന്നു. അഴുക്കുചാലുകൾക്കും വാഹനയാത്രക്കും ഭീഷണി. റോഡിൽ ഇടതുഭാഗത്തുള്ള ഉയർന്ന മൺതിട്ടയിൽനിന്നാണ് മണ്ണിടിയുന്നത്. സ്വകാര്യവ്യക്തിയുടെ റബർതോട്ടമാണ് ഈ ഭാഗം. പത്തടിയോളം ഉയരമുള്ള ഭാഗത്ത് രണ്ടിടത്തായി മണ്ണിടിഞ്ഞിട്ടുണ്ട്. മഴ പെയ്യുന്ന സമയത്താണ് മണ്ണിടിച്ചിൽ കൂടുതലും. താണാവ്-നാട്ടുകൽ ദേശീയപാത നവീകരണത്തിന്റെ ഭാഗമായി അഴുക്കുചാൽ നിർമിച്ചപ്പോൾ അരികുവശം ചെറിയ തോതിൽ കെട്ടിയുയർത്തിയതിനാൽ അടിഭാഗം മണ്ണിടിയാത്തത് അനുഗ്രഹമാകുന്നു.
എന്നാൽ തിട്ടയുടെ മുകൾഭാഗം ഏതുസമയവും നിലംപൊത്താമെന്ന സാഹചര്യമാണ്. തോട്ടത്തിന്റെ അരികുവശം മുഴുവനായും സംരക്ഷണമതിൽ നിർമിക്കണമെന്ന ആവശ്യമുയരാൻ തുടങ്ങിയിട്ട് നാളുകളായി. കൂടാതെ വള്ളിപ്പടർപ്പുകൾ വളർന്ന് റോഡിലേക്ക് തൂങ്ങിനിൽക്കുകയും ചെയ്യുന്നു.
ഇത് വാഹനങ്ങളുടെ കാഴ്ച മറയ്ക്കുന്നതിനും അപകടങ്ങൾക്കും കാരണമാകുന്നുണ്ട്. റോഡിലേക്കും മണ്ണ് പരന്നിട്ടുണ്ട്. കൂടാതെ, അഴുക്കുചാലിന്റെ സ്ലാബിട്ടുമൂടാത്ത ഭാഗത്തും മണ്ണടിഞ്ഞുകിടക്കുന്നത് ചെളിവെള്ളത്തിന്റെ ഒഴുക്ക് തടസ്സപ്പെടുത്തുന്നു. മാലിന്യം റോഡിലേക്കൊഴുകുന്നതിനും ഇതു കാരണമാകുന്നു. സംരക്ഷണ മതിൽ കെട്ടാനാവശ്യമായ നടപടി സ്വീകരിക്കണമെന്നാണ് ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.