മണ്ണാർക്കാട്: ഗൃഹനാഥൻ ചവിട്ടേറ്റ് കൊല്ലപ്പെട്ട കേസിൽ പ്രതിക്ക് 14 വർഷം തടവും രണ്ടു ലക്ഷം രൂപ പിഴയും ശിക്ഷ. വടക്കഞ്ചേരി കണ്ണച്ചിപരുത വേലായുധൻ (57) കൊല്ലപ്പെട്ട കേസിൽ പ്രതി വാൽകുളമ്പ് പ്ലാപ്പിള്ളിയിൽ ജോണിനെയാണ് (64) മണ്ണാർക്കാട് ജില്ല സ്പെഷൽ കോടതി ജഡ്ജി ജോമോൻ ജോൺ ശിക്ഷിച്ചത്.
വടക്കഞ്ചേരി പൊലീസ് സ്റ്റേഷൻ പരിധിയിൽ 2019 ഒക്ടോബർ ഒമ്പതിനായിരുന്നു കേസിനാസ്പദസംഭവം. വേലായുധന്റെ വീട്ടുവളപ്പിലെ മരം ജോണിക്ക് കച്ചവടം നടത്തിയതുമായി ബന്ധപ്പെട്ട തർക്കമാണ് മർദന കാരണം. കടത്തിണ്ണയിൽ ഇരിക്കുകയായിരുന്ന വേലായുധനെ നെഞ്ചിൽ ചവിട്ടുകയായിരുന്നു. തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് വേലായുധൻ മരണപ്പെട്ടത്. പ്രതിക്ക് ഏഴ് വർഷം കഠിനതടവും ഒരു ലക്ഷം രൂപ പിഴയും കൂടാതെ പട്ടികജാതി പട്ടികവർഗ അതിക്രമ നിരോധന നിയമപ്രകാരം ഏഴുവർഷം കഠിന തടവും ഒരുലക്ഷം രൂപ പിഴയും കോടതി വിധിച്ചു.
പിഴ അടക്കാത്തപക്ഷം ഒരു വർഷംകൂടി തടവ് അനുഭവിക്കണം. പിഴത്തുകയിൽനിന്ന് കൊല്ലപ്പെട്ട വേലായുധന്റെ ആശ്രിതർക്ക് ഒരു ലക്ഷം രൂപ നൽകാനും കോടതി വിധിച്ചു. േപ്രാസിക്യൂഷന് വേണ്ടി അഡ്വ.പി. ജയൻ, അഡ്വ.കെ. ദീപ എന്നിവർ ഹാജരായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.