പാലക്കാട്: ജില്ല ആശുപത്രി കോവിഡ് ആശുപത്രിയായി തുടരുന്നത് ഇതര ചികിത്സകൾക്ക് എത്തുന്ന രോഗികൾക്ക് ദുരിതമാവുന്നു. രണ്ടാംതരംഗത്തിൽ കോവിഡ് രോഗികളുടെ എണ്ണം ഉയർന്നതോടെയാണ് ജില്ല ആശുപത്രിയെ കോവിഡ് ആശുപത്രിയാക്കി ആരോഗ്യവകുപ്പ് പ്രഖ്യാപിച്ചത്. ഇതോടെ, വൃക്ക, ഹൃദ്രോഗ, മനോരോഗ ചികിത്സ വിഭാഗങ്ങളും പാലിയേറ്റിവ് വിഭാഗവും ഒഴിച്ചുള്ളവയുടെ പ്രവർത്തനം പാലക്കാട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. എന്നാൽ, മെഡിക്കൽ കോളജ് ആശുപത്രിയിൽ മതിയായ സംവിധാനങ്ങൾ ഇല്ലാത്തതിനാൽ േരാഗികൾക്ക് മെച്ചപ്പെട്ട ചികിത്സ അവിടെ ലഭിക്കുന്നില്ല. ഒ.പിയിൽ എത്തുന്ന രോഗികളെ തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് റഫർ ചെയ്യുകയാണ്. എന്നാൽ, ഇവർക്ക് തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിലും വേണ്ടത്ര പരിഗണന ലഭിക്കാത്ത സാഹചര്യമുണ്ട്. ഇതിനാൽ, ഒട്ടുമിക്കവരും ജില്ലയിലെത്തന്നെ സ്വകാര്യ ആശുപത്രികളിൽ അഭയംതേടുകയാണ്. ഇവർക്ക് വൻ തുകയാണ് ചികിത്സ ചെലവ് വരുന്നത്.
പാവപ്പെട്ട രോഗികൾക്ക് ഇതുണ്ടാക്കുന്ന ബാധ്യത വലുതാണ്. കോവിഡ് രോഗികളുടെ എണ്ണം കുറഞ്ഞിട്ടും ജില്ല ആശുപത്രിയിൽ ഇതര ചികിത്സ വിഭാഗങ്ങൾ പുനഃസ്ഥാപിക്കുന്നത് സംബന്ധിച്ച് കാര്യമായ ആലോചന ഉണ്ടായിട്ടില്ല. കോവിഡ് ചികിത്സക്ക് മാത്രമായി ജില്ല ആശുപത്രിയെ തുടർന്നും നിലനിർത്തുന്നതിനെതിരെ വ്യാപകമായ പ്രതിഷേധം ഉയർന്നിട്ടും അധികൃതർ മൗനം തുടരുകയാണ്. മൂന്നാം തരംഗം ഉണ്ടായേക്കാമെന്നാണ് ജില്ല ആശുപത്രിയെ കോവിഡ് ആശുപത്രിയായി തുടർന്നും നിലനിർത്താൻ കാരണമായി അധികൃതർ പറയുന്ന ന്യായം. കോവിഡ് നിയന്ത്രണ വിധേയമാകുകയാണെങ്കിൽ നവംബറിൽ തീരുമാനം പുനഃപരിശോധിക്കാമെന്നാണ് അധികൃതർ പറയുന്നത്.
ജില്ല ആശുപത്രിയിലെ പ്രവർത്തനം നിർത്തിവെച്ച വിഭാഗങ്ങളിലെല്ലാം മികച്ച ചികിത്സ സൗകര്യമുണ്ട്. ഉപകരണങ്ങൾ ഉപയോഗശൂന്യമായി കിടക്കുകയാണ്. കോവിഡ് ആശുപത്രിയായി ജില്ല ആശുപത്രിയെ മാറ്റിയപ്പോഴും കൂടുതൽ രോഗികൾ ആശ്രയിക്കുന്ന ചികിത്സ വിഭാഗങ്ങൾ നിലനിർത്താമായിരുന്നുെവന്ന് അഭിപ്രായപ്പെടുന്നവരുണ്ട്. എന്നാൽ, ഇതുസംബന്ധിച്ച് കൂടിയാലോചന പോലും ഉണ്ടായില്ലെന്ന് പറയുന്നു. ഇപ്പോഴുള്ള കോവിഡ് വാർഡുകൾ നിലനിർത്തിത്തന്നെ, ഇതര ചികിത്സ വിഭാഗങ്ങൾ പുനരാരംഭിക്കുന്നതിനുള്ള സ്ഥലസൗകര്യം ജില്ല ആശുപത്രിയിലുണ്ട്.
എന്നാൽ, ഇൗ രീതിയിലുള്ള ചർച്ചകളൊന്നും നടക്കുന്നില്ല. പാലക്കാട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ജനറൽ, സ്പെഷാലിറ്റി ഒ.പികൾ ആരംഭിച്ചിട്ടുണ്ടെങ്കിലും ഇവിടെ ഡോക്ടർമാർ മരുന്ന് കുറിച്ചുകൊടുക്കുക മാത്രമേ ചെയ്യുന്നുള്ളൂ. ആവശ്യമായ ഉപകരണങ്ങളൊന്നും യാക്കരയിലെ മെഡിക്കൽ കോളജ് ആശുപത്രിയിലില്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.