കൊല്ലങ്കോട്: മഴ ശക്തമായതോടെ തെന്മലയിൽ വെള്ളച്ചാട്ടങ്ങൾ സജീവമായി. ഞായർ വൈകുന്നേരമാണ് മഴ ആരംഭിച്ചത്. തിങ്കളാഴ്ച ഉച്ചയോടെ വെള്ളച്ചാട്ടങ്ങളിൽ നീരൊഴുക്ക് വർധിച്ചു. പലകപ്പാണ്ടി വെള്ളച്ചാട്ടത്തിൽ നീരൊഴുക്ക് വർധിച്ചതിനാൽ കനാലിലൂടെ വെള്ളം പോകു ന്നത് കൂടി. വെള്ളം കനാലിലൂടെ കടത്തിവിടാൻ സാധിക്കാത്ത അവസ്ഥയാണുള്ളത് എന്ന് അധികൃതർ പറഞ്ഞു. കനാലിലെ ചളി നീക്കാത്തതും വെള്ളത്തിന്റെ ഒഴുക്കിനെ ബാധിക്കുന്നു. നാല് കിലോമീറ്റർ ദൈർഘ്യമുള്ള കനാലിലുള്ള ജലം ചുള്ളിയാർ ഡാമിലേക്കാണ് എത്തുന്നത്.
ആലത്തൂർ: താലൂക്കിലെ കുഴൽമന്ദം കളപ്പെട്ടി ഭാഗത്ത് മഴയിൽ മൂന്ന് വീടുകൾ ഭാഗികമായി തകർന്നു. രണ്ട് ദിവസമായി ശക്തി കുറഞ്ഞെങ്കിലും മഴ തുടരുകയാണ്. ആലത്തൂർ ടൗണിനടത്ത് ബാങ്ക് റോഡ് ഭാഗത്ത് റോഡ് വശത്തെ മരം കടപുഴകി ഓടികൊണ്ടിരുന്ന വാഹനങ്ങളിലേക്ക് വീണു. യാത്രക്കാർ അത്ഭുതകരമായി രക്ഷപ്പെട്ടു. കാറിനും സ്കൂട്ടറിനും മുകളിലേക്കാണ് മരം വീണത്. തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് രണ്ടോടെയാണ് സംഭവം. ഈ വഴിയുള്ള ഗതാഗതം ഒരു മണിക്കൂറോളം തടസ്സപ്പെട്ടു. ഫയർഫോഴ്സ് എത്തി മരം മുറിച്ച് നീക്കിയാണ് ഗതാഗതം പുനഃസ്ഥാപിച്ചത്. റോഡരികിലെ അപകടകരമായ നിലയിലുള്ള മരങ്ങൾ മുഴുവനായോ ശിഖരങ്ങളോ മുറിച്ച് നീക്കാൻ തഹസിൽദാർ പൊതുമരാമത്ത് വിഭാഗത്തോട് ആവശ്യപ്പെട്ടു.
മാത്തൂർ: കനത്ത മഴയിലും കാറ്റിലും മാത്തൂർ മേഖലയിൽ പരക്കെ നാശം. പഞ്ചായത്തിലെ ആറാം വാർഡിൽ പല്ലഞ്ചാത്തനൂർ താമരച്ചിറ ലക്ഷ്മി അമ്മയുടെ ഓടിട്ട വീട് കരിമ്പന കടപുഴകി തകർന്നു. ശബ്ദം കേട്ട് വീട്ടുകാർ പുറത്തേക്കോടിയതിനാൽ വൻ ദുരന്തം ഒഴിവായി. 75,000 രൂപയുടെ നഷ്ടം കണക്കാക്കുന്നു. ഏഴാം വാർഡിൽ പല്ലൻചാത്തന്നൂർ നരിക്കോട് സുബ്രഹ്മണ്യൻ, നരിക്കോട് ജയകുമാർ, പുതുറുത്തി പുഷ്പരാജൻ, അമ്പാട്ടു തൊടിയിൽ മൂച്ചിക്കൽ ശുഭദ്ര, മൂച്ചിക്കൽ കൃഷ്ണൻ, കണ്ടംകണ്ടത്ത് കുമാരൻ എന്നിവരുടെ വീടുകൾ മരം വീണ് തകർന്നു. നിരവധി വൈദ്യുതി പോസ്റ്റുകളും തകർന്നിട്ടുണ്ട്.
മണ്ണാർക്കാട്: റോഡിൽ മരം കടപുഴങ്ങി വീണ് മണിക്കൂറുകളോളം ഗതാഗതം മുടങ്ങി. മണ്ണാർക്കാട് - ആനമൂളി റോഡിൽ തെങ്കര ചെറംങ്കുളം ഭാഗത്താണ് സംഭവം. തിങ്കളാഴ്ച വൈകീട്ട് അഞ്ചിനാണ് സംഭവം. മണ്ണാർക്കാട്ട് നിലയത്തിലെ അഗ്നിരക്ഷസേനയും സിവിൽ ഡിഫൻസും സ്ഥലത്തെത്തി മരംമുറിച്ച് നീക്കി.
ലക്കിടി: ശക്തമായ മഴയിൽ ലക്കിടിയിൽ വീട് തകർന്നു. കോളനി പറമ്പ് വിലാസിനിയുടെ വീടാണ് തിങ്കളാഴ്ച മൂന്നോടെ തകർന്നത്. സംഭവം നടക്കുമ്പോൾ വീട്ടിൽ ആരും ഉണ്ടായിരുന്നില്ല.
നെന്മാറ: മംഗലം ഗോവിന്ദാപുരം സംസ്ഥാനപാതയിൽ മരം കടപുഴകി വീണ് ഗതാഗതം തടസ്സപ്പെട്ടു. തിങ്കളാഴ്ച രാവിലെ 9.30 ഓടെയാണ് മഴയിലും കാറ്റിലും പാതയോരത്തെ മരം റോഡിലേക്ക് മറിഞ്ഞുവീണത്. നെന്മാറ എൻ.എസ്.എസ് കോളജിന് സമീപം ഗോമതി എസ്റ്റേറ്റ് വളവിന് സമീപമാണ് ഗതാഗത തടസ്സം ഉണ്ടായത്. ഒരു മണിക്കൂർ ഗതാഗതം മുടങ്ങി. ചെറുവാഹനങ്ങൾ തൊട്ടടുത്ത പഴയ പാതയിലൂടെ കടന്നുപോയെങ്കിലും ബസ്സുകളും ലോറികളും നിർത്തിയിടേണ്ടി വന്നു. ആലത്തൂരിൽനിന്ന് അഗ്നിരക്ഷാസേന എത്തി മരം മുറിച്ചു മാറ്റി 10.30 നാണ് ഗതാഗതം പുനഃസ്ഥാപിച്ചത്.
നെന്മാറ: പേഴുംപാറ ഗോകുലം വീട്ടിൽ രാമചന്ദ്രന്റെ വീട്ടിൽ വെള്ളം കയറി. ഞായറാഴ്ച രാത്രി മുതൽ പ്രദേശത്ത് ശക്തമായ മഴതുടരുകയാണ്. തിങ്കളാഴ്ച രാവിലെ വീടിന്റെ ഉൾഭാഗത്തേക്ക് വെള്ളം കയറാൻ തുടങ്ങിയതോടെ പമ്പ് സെറ്റ് സ്ഥാപിച്ച് വെള്ളം നീക്കം ചെയ്തു.മഴ തുടർന്നാൽ മാറി താമസിക്കേണ്ടി വരുമെന്ന ആശങ്കയിലാണ് കുടുംബം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.