മണ്ണാർക്കാട്: എം.ഇ.എസ് കല്ലടി കോളജിന് സമീപം ദേശീയപാതക്കരികെ കടകളിൽ മോഷണം. അഞ്ച് കടകളുടെ ഷട്ടര്‍ തകര്‍ത്താണ് മോഷണം നടത്തിയിരിക്കുന്നത്.അബ്ദുറഹ്മാന്റെ ഉടമസ്ഥതയിലുള്ള ഉസ്ലം ഹോട്ടല്‍, മിലോ ബേക്കറി, കാസിമിന്റെ ബ്രൈഡ് ഗ്യാലറി എന്ന തുണിക്കട, അബ്ദുൽ അസീസിന്റെ ഹന്ന ഫാന്‍സി, പ്രമോദിന്റെ പ്രധാനമന്ത്രി ജന്‍ഔഷധി മെഡിക്കല്‍ ഷോപ് എന്നിവയിലാണ് മോഷണം നടന്നത്. ബുധനാഴ്ച രാത്രിയിലും വ്യാഴാഴ്ച പുലര്‍ച്ചെയുമുള്ള സമയത്തിനിടക്കാണ് മോഷണമെന്ന് കരുതുന്നു.
കടകളുടെയെല്ലാം ഷട്ടറിന്റെ പൂട്ട് തകര്‍ത്താണ് മോഷ്ടാവ് അകത്തു കടന്നിരിക്കുന്നത്. ഹോട്ടലിന്റെ മേശവലിപ്പില്‍ സൂക്ഷിച്ച 4000 രൂപ, മെഡിക്കല്‍ ഷോപ്പില്‍നിന്ന് 5510 രൂപ, ബേക്കറിയില്‍നിന്ന് 400രൂപ, ഫാന്‍സി കടയില്‍നിന്ന് 120 രൂപ എന്നിവയാണ് നഷ്ടമായത്. ഫാന്‍സി കടയുടെ മുന്‍വശത്തെ ഗ്ലാസ് കട്ടര്‍ ഉപയോഗിച്ച് പൊട്ടിക്കുകയും ചെയ്തിട്ടുണ്ട്.
മണ്ണാര്‍ക്കാട് പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. ഉടമകളുടെ പരാതി പ്രകാരം കേസെടുത്തു.സി.സി.ടി.വി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ചും അന്വേഷണം നടത്തുമെന്ന് പൊലീസ് അറിയിച്ചു. കഴിഞ്ഞ ദിവസം ചുങ്കത്തും കടകളിൽ മോഷണം നടന്നിരുന്നു.
കല്ലടിക്കോട്: നാട് നീളെ മോഷ്ടാക്കൾ വിലസുമ്പോഴും പിടികൂടാനാകാത്തത് പൊലീസിന് തലവേദനയാകുന്നു. തച്ചമ്പാറയിൽ കഴിഞ്ഞ രണ്ടാഴ്ചക്കുള്ളിൽ ഏഴിടങ്ങളിലാണ് മോഷണശ്രമം നടന്നത്. കാര്യമായി ഒന്നും നഷ്ടമായിട്ടില്ലെങ്കിലും പൊതുജനങ്ങൾ കവർച്ച സംഘങ്ങളുടെ സാന്നിധ്യം കാരണം ഭീതിയുടെ കരിനിഴലിലാണ്. ദേശീയപാതക്ക് സമീപം കൂടുതൽ ജനസാന്ദ്രത ഇല്ലാത്ത സ്ഥലങ്ങളിലെ വലിയ വീടുകൾ തേടിപ്പിടിച്ചാണ് മോഷ്ടാക്കൾ വിഹരിക്കുന്നത്.
തച്ചമ്പാറ മുള്ളത്ത് പാറയിലെ വീട്ടുകാർ വീട് പൂട്ടി ബന്ധുവീട്ടിൽ പോയപ്പോൾ വീടിന്റെ പിൻഭാഗത്തെ വാതിൽ കുത്തിതുറന്ന് രണ്ട് പേർ കവർച്ചാശ്രമം നടത്തിയത് വിഫലമായത് രാത്രികാലപരിശോധനക്ക് എത്തിയ പൊലീസിന്റെ ഇടപെടലിലായിരുന്നു. അട്ടപ്പാടി ഭാഗത്ത് നിന്ന് മോഷ്ടിച്ച സ്കൂട്ടറിലാണ് രണ്ട് കള്ളന്മാരെത്തിയത്. പൊലീസിനെ കണ്ടതോടെ കമ്പി പാര വീശി ഓടി രക്ഷപ്പെട്ടു. വാഹനം കസ്റ്റഡിയിലെടുത്തു.
പെരിന്തൽമണ്ണയിൽ കഴിഞ്ഞ ദിവസം പിടികൂടിയ രണ്ട് മോഷ്ടാക്കൾക്ക് ഈ സംഭവവുമായി ബന്ധമുണ്ടോയെന്ന് പരിശോധിച്ചു. ബന്ധമില്ലെന്ന് തെളിഞ്ഞതോടെ അന്വേഷണം അയൽ സംസ്ഥാനത്തേക്ക് നീട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.