പത്തനംതിട്ട: പെൺകുട്ടികളുമായുള്ള സൗഹൃദത്തിന്റെ പേരിലെ കൗമാരക്കാരുടെ തർക്കം ഏറ്റുമുട്ടലിൽ കലാശിച്ചതോടെ നഗരം മുൾമുനയിലായി. ജില്ല ആസ്ഥാനത്തെ സ്വകാര്യ ബസ്സ്റ്റാൻഡിൽ ചൊവ്വാഴ്ച ഉച്ചക്ക് 12.30ഓടെയാണ് സംഭവം. സോഡ കുപ്പികൊണ്ട് അടിയേറ്റ് ഒരാളുടെ തലപൊട്ടി. 17 വയസ്സിൽ താഴെയുള്ളവരാണ് പോരടിച്ചവരിൽ അധികവും. തലക്ക് പരിക്കേറ്റ പ്രമാടം സ്വദേശിയായ 17കാരനെ പത്തനംതിട്ട ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇയാൾ നേരത്തേയും നഗരത്തിൽ സംഘർഷം സൃഷ്ടിച്ചിട്ടുണ്ട്.
മയക്കുമരുന്നിന് അടിമയെന്ന് സംശയിക്കുന്ന ഇയാളെ പൊലീസ് നേരത്തേ പേരൂർക്കട മാനസികാരോഗ്യ കേന്ദ്രത്തിൽ ചികിത്സക്ക് വിധേയനാക്കിയിരുന്നു. സംഘർഷത്തിൽ ഉൾപ്പെട്ട നാലുപേരെ പത്തനംതിട്ട പൊലീസ് പിടികൂടി സ്റ്റേഷനിലെത്തിച്ചു. വടശ്ശേരിക്കര, സീതത്തോട്, പ്രമാടം ഭാഗങ്ങളിലുള്ളവരാണ് ഇവർ.
രക്ഷിതാക്കളെ വിളിച്ചുവരുത്തി. പെൺകുട്ടികളുമായുള്ള സൗഹൃദങ്ങളുടെ പേരിലുണ്ടായ തർക്കങ്ങളാണ് ഏറ്റുമുട്ടലിൽ കലാശിച്ചതെന്ന് പൊലീസ് പറഞ്ഞു. നേരത്തേ, പത്തനംതിട്ട നഗരത്തിലും സമീപങ്ങളിലെയും സ്കൂളിൽ പഠിച്ചവരാണ് സംഘർഷമുണ്ടാക്കിയത്.
സ്വകാര്യ ബസ്സ്റ്റാൻഡിൽ വിദ്യാർഥികൾ തമ്മിൽ ഏറ്റുമുട്ടൽ പതിവാണ്. വൈകീട്ട് സ്കൂൾ വിട്ടുവന്ന ശേഷമാണ് പോർവിളിച്ച് അടി നടത്തിയിരുന്നത്. ഇതിന്റെ തുടർച്ചയായാണ് ചൊവ്വാഴ്ച സംഘർഷം. പരീക്ഷ ദിവസമായ ചൊവ്വാഴ്ച സ്കൂൾ വിട്ട് ഒരുമണിയോടെ സ്റ്റാൻഡിലെത്തി സംഘർത്തിൽ ഏർപ്പെടുകയായിരുന്നു.
കസ്റ്റഡിയിലായ യുവാവിൽനിന്ന് ചുറ്റികയും ബ്ലേഡും പൊലീസ് പിടിച്ചെടുത്തു. ഇയാളെ കൂടുതൽ ചോദ്യം ചെയ്തുവരുകാണ്. എതിർ സംഘം സോഡാക്കുപ്പി കൊണ്ട് തലക്കടിച്ചതായി ഇയാൾ പറഞ്ഞു. ഇൻസ്റ്റഗ്രാമിൽ വെല്ലുവിളി നടത്തിയ ശേഷമാണ് ചൊവ്വാഴ്ച കൗമരക്കാർ നഗരത്തിൽ ഏറ്റുമുട്ടിയതെന്ന് പൊലീസ് പറഞ്ഞു. നഗരത്തിൽ ‘കളം’പിടിക്കുന്നതിന്റെ ഭാഗമായാണ് വെല്ലുവിളി നടത്തിയതെന്ന് ചോദ്യം ചെയ്യലിൽ ഇവർ പൊലീസിനോട് പറഞ്ഞു. സ്വകാര്യ ബസ്സ്റ്റാൻഡാണ് ഇവരുടെ താവളം.
ബസ്സ്റ്റാൻഡ് കെട്ടിടത്തിന്റെ ഒന്നാം നിലയിലെ ആളൊഴിഞ്ഞ സ്ഥലങ്ങളിൽ സാമൂഹികവിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നതും വലിയ ബുദ്ധിമുട്ട് സൃഷ്ടിക്കുന്നതായി ഇവിടത്തെ വ്യാപാരികൾ പറയുന്നു. ബസ്സ്റ്റാൻഡിൽ ഗുണ്ട സംഘങ്ങളുടെ സഹായത്താൽ ലഹരി വിൽപനയും വർധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.