കോന്നി: താലൂക്ക് രൂപവത്കരിച്ച് വർഷങ്ങൾ പിന്നിട്ടിട്ടും കോന്നിയിൽ ഒരു കോടതി എന്ന സ്വപ്നം ഇന്നും അവശേഷിക്കുകയാണ്. 14 പഞ്ചായത്ത് ഉൾപ്പെടുന്ന കോന്നി താലൂക്ക് നിലവിൽ വന്നിട്ട് 10 വർഷം കഴിഞ്ഞിട്ടും കോടതി എന്ന സ്വപ്നം മാത്രം യാഥാർഥ്യമായിട്ടില്ല. അടൂർ പ്രകാശ് റവന്യൂ മന്ത്രിയായിരുന്ന കാലത്താണ് കോന്നി താലൂക്ക് രൂപവത്കരിച്ചത്.താലൂക്ക് രൂപവത്കരിക്കുമ്പോൾ താലൂക്ക് പരിധിയിൽ വരേണ്ട ഓഫിസുകളുടെ വിവരങ്ങൾ സർക്കാർ വിജ്ഞാപനമായി പുറത്തിറക്കിയതിൽ കോടതിയും ഉണ്ടായിരുന്നു.
ഇതിനുപിന്നാലെ കോന്നിയിൽ പല സർക്കാർ സ്ഥാപനങ്ങളും വന്നു. സർക്കാർ മെഡിക്കൽ കോളജ്, താലൂക്ക് ആശുപത്രി, സപ്ലൈ ഓഫിസ്, പൊലീസ് സബ് ഡിവിഷൻ ഓഫിസ്, സബ് രജിസ്ട്രാർ ഓഫിസ്, ജോയന്റ് ആർ.ടി.ഒ ഓഫിസ് എന്നിവയൊക്കെ നിലവിൽ വന്നെങ്കിലും കോന്നിയിൽ ഒരു കോടതി എന്ന സ്വപ്നം മാത്രം യാഥാർഥ്യമായില്ല. കോടതിക്ക് അനുമതി ഉണ്ടെങ്കിലും ഇത് നടപ്പാക്കേണ്ടത് സംസ്ഥാന സർക്കാറാണ്. പ്രമാടം, കോന്നി, അരുവാപ്പുലം പഞ്ചായത്തുകളിൽ കോടതി സമുച്ചയത്തിന് സ്ഥലം കെണ്ടത്താൻ കഴിയും. നിലവിൽ കെട്ടിടമില്ലാത്തതിനാൽ താൽക്കാലിക കെട്ടിടം ഒരുക്കുന്നതിനുപോലും പ്രാദേശിക ഭരണകൂടങ്ങൾ തയാറായിട്ടില്ല.
പത്തനംതിട്ട, റാന്നി, അടൂർ കോടതികളുടെ പരിധിയിലാണ് കോന്നി ഇപ്പോഴുമുള്ളത്. കോടതി നിലവിൽ വന്നാൽ കോന്നി, തണ്ണിത്തോട്, മലയാലപ്പുഴ, ചിറ്റാർ പൊലീസ് സ്റ്റേഷനുകൾ ഉൾപ്പെടുന്ന പ്രദേശങ്ങളെ കോടതിയുടെ പരിധിയിൽ കൊണ്ടുവരാൻ കഴിയും. വർഷങ്ങൾക്കുമുമ്പ് ചെങ്ങന്നൂർ കോടതിയുടെ ഭാഗമായിരുന്നു കോന്നി ഉൾപ്പെടുന്ന പ്രദേശം. പിന്നീട് പത്തനംതിട്ട ജില്ല കോടതി വന്നതോടെ കോന്നിയെ അവിടേക്ക് മാറ്റി. എന്നാൽ, കോന്നി താലൂക്ക് നിലവിലായതോടെ മൂന്ന് കോടതികളുടെ പരിധിയിലായി വിഭജിക്കപ്പെടുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.