പത്തനംതിട്ട കലക്ടറേറ്റ് മുറ്റത്ത് മഹാത്മാഗാന്ധിയുടെ പ്രതിമക്കടുത്ത് പുനഃസ്ഥാപിച്ച
കാർഗിൽ യുദ്ധ സ്മാരക ശിലാഫലകം
പത്തനംതിട്ട: കലക്ടറേറ്റ് പരിസരത്ത് കാണാതായ കാർഗിൽ യുദ്ധസ്മാരക ശിലാഫലകം രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധി പ്രതിമക്കടുത്ത് പുനഃസ്ഥാപിച്ചു. ധീര ജവാൻമാരുടെ പോരാട്ട വീര്യം ഹിമാലയത്തോളം ഉയരത്തിലെത്തിയ ഐതിഹാസികമായ കാർഗിൽ യുദ്ധവിജയത്തിന് കാൽനൂറ്റാണ്ട് തികഞ്ഞ ജൂലൈ 26ന്, കലക്ട്രേറ്റിലെ കാർഗിൽ സ്മാരകം കാണാനില്ലെന്ന വിവരം ‘മാധ്യമം’ ആണ് പുറംലോകത്തെ അറിയിച്ചത്.
കാർഗിൽ വിജയദിവസം കലക്ട്രേറ്റിലെ യുദ്ധസ്മാരകത്തിൽ പുഷ്പചക്രം അർപ്പിക്കാനെത്തിയ സൈനികർ ഉൾപ്പെടെയുള്ളവർ സ്മാരകം നിന്ന സ്ഥലത്തെ മൺകൂന കണ്ട് നിരാശരായി മടങ്ങുകയായിരുന്നു. സ്മാരക സ്തൂപം കാണാതായ സംഭവത്തിൽ സൈനികർക്കിടയിൽ നിന്ന് വലിയ പ്രതിഷേധം ഉയരുകയും ചെയ്തു. യുവകേന്ദ്ര അധികൃതർ നടത്തിയ അന്വേഷണത്തിൽ സ്മാരക ശിലാഫലകം കണ്ടെത്തിയില്ല. 20 വർഷം മുമ്പ് യുദ്ധസ്മാരകം സ്ഥാപിച്ച നെഹ്റു യുവകേന്ദ്ര, ‘മാധ്യമം’ വാർത്ത ചൂണ്ടിക്കാട്ടി കലക്ടർ എസ്.പ്രേം കൃഷ്ണന് കത്ത് നൽകി. യുദ്ധസ്മാരകം കാണാനില്ലെന്നും നശിപ്പിക്കപ്പെട്ടിരിക്കാം എന്നും കത്തിൽ സൂചിപ്പിച്ചിരുന്നു. സ്മാരകം സംബന്ധിച്ച അന്നത്തെ ഫയൽകോപ്പിയും ഉൾപ്പെടുത്തിയിരുന്നു.
ഒരാഴ്ചക്കുള്ളിൽ സ്മാരകം പുനസ്ഥാപിക്കാമെന്ന് കലക്ടർ ഉറപ്പുനൽകി. തുടർന്ന് നടത്തിയ അന്വേഷണത്തിൽ കലക്ട്രേറ്ററ് റോഡരികിൽ ശിലാഫലകം കാടുമൂടിയ നിലയിൽ കണ്ടെത്തി. തിരിച്ചുവെച്ച ഫലകം ചെളിപിടിച്ചിരുന്നതിനാൽ പെട്ടെന്നാർക്കും മനസ്സിലാകാത്ത രീതിയിലായിരുന്നു. ജില്ല ആസൂത്രണ ബോർഡ് കെട്ടിട നിർമ്മാണത്തിനിടെ ശിലാഫലകം തടസ്സമെന്ന് കണ്ടതോടെ മണ്ണുമാന്തി ഉപയോഗിച്ച് ഒരുമാസം മുമ്പ് പൊളിച്ചുനീക്കിയെന്ന് വ്യക്തമായി. ആറ് നിലകളുള്ള കെട്ടിട നിർമ്മാണ ഭാഗമായി സ്മാരക സ്തൂപം നിലനിന്ന സ്ഥലം ഉഴുതുമറിക്കുകയും ചെയ്തു.
നിർമ്മാണ തൊഴിലാളികളാണ് ഇത് പൊളിച്ചതെന്ന് അധികൃതർ പറയുന്നു. എന്നാൽ ഉത്തരവാദപ്പെട്ടവരുടെ അനുമതിയോടെയാണ് ഇത് പൊളിച്ച് മാറ്റിയതെന്ന് നിർമ്മാണ തൊഴിലാളികളും പറയുന്നു. കാർഗിൽ യുദ്ധ വിജയത്തിന്റെ ഒന്നാം വാർഷികത്തിന് മുന്നോടിയായി 2001 ജൂലൈ 15 നാണ് പൊതുമരാമത്ത് ഓഫീസിന് എതിർവശത്തായി സ്ഥാപിച്ചത്. ഗ്രാനെറ്റിൽ നിർമ്മിച്ച സ്തൂപത്തിന്റെ ചുറ്റും കമ്പിയിട്ട് ചെടികൾ നട്ട് സുരക്ഷിതമാക്കിയിരുന്നു.
നിരവധി ജീവനുകൾ നഷ്ടപ്പെട്ട കാർഗിൽ യുദ്ധത്തിന്റെ സ്മരണക്കായി നെഹ്റു യുവകേന്ദ്രയാണ് പത്തനംതിട്ട കലക്ട്രേറ്റിലും സ്മാരകം പണിതത്. യുവജനകാര്യ വകുപ്പിന്റെ ഫണ്ട് ഉപയോഗിച്ച് നെഹ്റുയുവകേന്ദ്ര മുൻകൈയെടുത്ത് അന്ന് രാജ്യമാകമാനം പൊതു ഇടങ്ങളിലും കലക്ട്രേറ്റുകളിലും 620 സ്മാരകങ്ങളാണ് സ്ഥാപിച്ചത്. കേരളത്തിൽ 14 ജില്ല ആസ്ഥാനങ്ങളിലും സ്മാരകം ഉയർന്നു.
2001ൽ അന്നത്തെ കലക്ടറും നിലവിലെ കേരളാ ഫിനാൻസ് സെക്രട്ടറിയുമായ രവീന്ദ്രകുമാർ അഗർവാളാണ് ഉദ്ഘാടനം ചെയ്തത്. സ്മാരക നിർമ്മാണത്തിന് അന്ന് ആകെ 20,000 രൂപ ചെലവായി. പതിനായിരം രൂപ നെഹ്റുയുവ കേന്ദ്രയുടെ ഫണ്ടിൽ നിന്നും ബാക്കി തുക സ്പോൺസർഷിപ്പിലൂടെയും കണ്ടെത്തി. കലക്ട്രേറ്റ് മുറ്റത്ത് ഗാന്ധി പ്രതിമക്ക് സമീപം പുന:സ്ഥാപിച്ച കാർഗിൽ സ്മാരക ശിലാഫലകത്തിൽ അടുത്ത ദിവസങ്ങളിൽ പെയിന്റടിച്ച് വൃത്തിയാക്കും. തുടർന്ന് സൈനികരെ പങ്കെടുപ്പിച്ച് വീണ്ടും സ്മാരകം നാടിന് സമർപ്പിക്കാനാണ് ജില്ല ഭരണകൂടം തീരുമാനിച്ചിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.