അഴീക്കോട് മുനമ്പം പാലത്തിന്റെ മുനമ്പം ഭാഗത്തെ പൈലിങ് ആരംഭിച്ചപ്പോൾ
എറിയാട്: അഴീക്കോട്-മുനമ്പം പാലത്തിന്റെ നിർമാണ പ്രവർത്തനങ്ങൾ മറുകരയായ മുനമ്പത്തും ആരംഭിച്ചു. മുനമ്പം കടവിലെ സ്ഥലത്തിന്റെ ഉടമസ്ഥാവകാശം സംബന്ധിച്ച് സ്വകാര്യ വ്യക്തിയും റവന്യൂ വകുപ്പും തമ്മിൽ തർക്കം നിലനിൽക്കുന്നുണ്ടെങ്കിലും രണ്ടുമാസത്തേക്ക് നിലവിലെ സ്ഥിതി തുടരണമെന്ന കോടതി വിധി നിർമാണത്തിന് തടസ്സമാകില്ലെന്ന് ഇ.ടി. ടൈസൺ എം.എൽ.എ പറഞ്ഞു.
സ്ഥലത്തിനുള്ള നഷ്ടപരിഹാര തുക സർക്കാർ കോടതിയിൽ കെട്ടിവെച്ചിട്ടുണ്ട്. തർക്കം സംബന്ധിച്ച് തിരുവനന്തപുരത്തും എറണാകുളം ജില്ല കലക്ടറുടെ നേതൃത്വത്തിലും റവന്യൂ ഉദ്യോഗസ്ഥർ ചർച്ചകൾ നടത്തിയിട്ടുണ്ട്. മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ മണ്ഡലതല വികസന പുരോഗതി വിലയിരുത്താൻ വിളിച്ച യോഗത്തിലും മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ട്.
റവന്യൂ മന്ത്രിക്കും ഇതുമായി ബന്ധപ്പെട്ട് കത്തുകൾ നൽകിയിട്ടുണ്ടെന്ന് എം.എൽ.എ പറഞ്ഞു.
നിലവിൽ അഴീക്കോട് ഭാഗത്തെ തൂണുകളുടെ നിർമാണം പൂർത്തിയാക്കി പൈൽ ലോഡ് ടെസ്റ്റ് നടത്തി. മറ്റു തൂണുകളുടെയും സ്ലാബുകളുടെയും നിർമാണ പ്രവൃത്തികൾ പുരോഗമിക്കുന്നുണ്ട്. തുടർനിർമാണ പ്രവർത്തനങ്ങളും വേഗത്തിൽ നടക്കുന്നതിനാൽ തീരദേശത്തിന്റെ ചിരകാലസ്വപ്നമായ പാലം വൈകാതെ യാഥാർഥ്യമാകുമെന്ന് അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.