ഗുരുവായൂര്‍: ഗുരുവായൂര്‍, ചാവക്കാട് നഗരസഭകള്‍ക്ക് കുടിവെള്ളമെത്തിക്കുന്ന കരുവന്നൂര്‍ പുഴയിലെ കിണറ്റില്‍ വെള്ളത്തിന് ക്ഷാമം. പുഴയിലെ ജലനിരപ്പ് കുറയുന്നതിനാല്‍ പമ്പിങ് പലപ്പോഴും മുടങ്ങുകയാണ്. മൂന്ന് ദിവസമായിട്ട് പലപ്പോഴും പമ്പിങ് മുടങ്ങിയിരുന്നു. കരുവന്നൂര്‍ പുഴയിലെ നന്തിയിലുള്ള കിണറില്‍ നിന്നാണ് പദ്ധതിക്കായി വെള്ളമെടുക്കുന്നത്. എന്നാല്‍ സമീപത്തുള്ള ഇറിഗേഷന്‍ വകുപ്പിന്റെ ഷട്ടര്‍ തുറക്കാത്തതിനാല്‍ കിണറുള്ള ഭാഗത്ത് പുഴയിലെ ജലനിരപ്പ് ഉയരുന്നില്ല. അതിനാലാണ് പമ്പിങ് മുടങ്ങുന്നതെന്ന് ജല അതോറിറ്റി ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഷട്ടര്‍ തുറക്കാന്‍ അടിയന്തര നടപടി ആവശ്യപ്പെട്ട് ഈ മാസം 20ന് കലക്ടര്‍ക്ക് കത്ത് നല്‍കിയിട്ടുണ്ട്.
കേന്ദ്രാവിഷ്കൃത പദ്ധതിയായ യു.ഐ.ഡി.എസ്.എസ്.എം.ടിയിലാണ് ഗുരുവായൂര്‍, ചാവക്കാട് നഗരസഭകള്‍ക്കായി കരുവന്നൂര്‍ പുഴ സ്രോതസാക്കി കുടിവെള്ള പദ്ധതി നടപ്പാക്കിയത്. പദ്ധതി വഴി ഗുരുവായൂര്‍ നഗരസഭക്ക് എട്ടും ചാവക്കാട് നഗരസഭക്ക് അഞ്ചും ദശലക്ഷം ലിറ്റര്‍ വെള്ളമാണ് പ്രതിദിനം ലഭിക്കേണ്ടത്. കരുവന്നൂര്‍ പുഴയെ തന്നെ സ്രോതസാക്കി അമൃത് പദ്ധതിയില്‍ 130 കോടി രൂപ ചെലവിട്ട് മറ്റൊരു പദ്ധതി കൂടി കേന്ദ്രാവിഷ്കൃത പദ്ധതിയായ അമൃതിലൂടെ നടപ്പാക്കി വരികയാണ്. നേരത്തെ ഭാരത പുഴയില്‍ നിന്നാണ് ഗുരുവായൂര്‍, ചാവക്കാട് നഗരസഭകള്‍ക്ക് വെള്ളം എത്തിയിരുന്നത്. പിന്നീടാണ് കൂടുതല്‍ വെള്ളം ലഭിക്കാനുള്ള സാധ്യത പരിഗണിച്ച് കരുവന്നൂര്‍ പുഴ സ്രോതസാക്കി പദ്ധതി നടപ്പാക്കിയത്. എന്നാല്‍ കര്‍ക്കിടകത്തില്‍ പോലും കരുവന്നൂരില്‍ ജല നിരപ്പുയരാത്തത് ആശങ്ക സൃഷ്ടിച്ചിട്ടുണ്ട്. ഇറിഗേഷന്‍ വകുപ്പ് ഷട്ടര്‍ ഉയര്‍ത്തിയാല്‍ ഇപ്പോഴത്തെ പ്രശ്നം പരിഹരിക്കാമെന്ന് പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.