കൊടുങ്ങല്ലൂർ: അടിമ -ഉടമ സമ്പ്രദായത്തിൽ അധിഷ്ഠിതമായ സാമൂഹിക വ്യവസ്ഥിതിയിലേക്ക് രാജ്യത്തെ തിരിച്ചുകൊണ്ടുപോകാനാണ് കേന്ദ്ര സർക്കാർ ശ്രമിക്കുന്നതെന്നും അതിന് അനുസൃതമായ നിയമങ്ങളാണ് നിർമിക്കുന്നതെന്നും സി.ഐ.ടി.യു സംസ്ഥാന പ്രസിഡന്‍റ് ആനത്തലവട്ടം ആനന്ദൻ. സി.ഐ.ടി.യു ജില്ല സമ്മേളനം കൊടുങ്ങല്ലൂരിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കർഷകന്‍റെയും തൊഴിലാളികളുടെയും അധ്വാനത്തിന്‍റെ മിച്ചമൂല്യം അദാനി, അംബാനി പോലുള്ള കോർപറേറ്റുകൾക്ക് കൊള്ളയടിക്കാനാണ് കേന്ദ്രം ഒത്താശ ചെയ്യുന്നത്. പൊതുമേഖല സ്ഥാപനങ്ങളെല്ലാം വിൽക്കുന്നു. സാധാരണ ജനങ്ങളെ ദുരിത ജീവിതത്തിലേക്ക് തള്ളിവിടുകയാണ്.
കോവിഡിന്‍റെ മറവിൽ തൊഴിലാളികൾക്ക് എതിരായ കരിനിയമങ്ങൾ പാസാക്കി വെച്ചിരിക്കുകയാണ്. എന്നാൽ, അത് നടപ്പാക്കാൻ കുറച്ച് ബുദ്ധിമുട്ടും. പാർലമെന്‍റിൽ ഭൂരിപക്ഷം ബി.ജെ.പിക്കുണ്ടെങ്കിലും തെരുവിൽ തൊഴിലാളിക്കാണ് മേൽക്കൈയെന്ന് അദ്ദേഹം ഓർമിപ്പിച്ചു.
കേരള ഭരണത്തെ അട്ടിമറിക്കാൻ ശ്രമിക്കുന ഗവർണർക്ക് മുന്നിൽ സർക്കാർ മുട്ടുമടക്കില്ല. നിയമവിരുദ്ധമായി ഒന്നും ചെയ്യുന്നില്ലെന്നതാണ് എൽ.ഡി.എഫ് സർക്കാറിന്‍റെ തന്‍റേടം. അതുകൊണ്ട് ഗവർണറുടെ ജനാധിപത്യവിരുദ്ധ നടപടി വിലപ്പോവില്ല. സംസ്ഥാനത്തിന് അർഹതപ്പെട്ടതെല്ലാം കേന്ദ്രം നിഷേധിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
ജില്ല പ്രസിഡന്‍റ് കെ.കെ. രാമചന്ദ്രൻ എം.എൽ.എ അധ്യക്ഷത വഹിച്ചു. കേന്ദ്ര വർക്കിങ് കമ്മിറ്റി അംഗം പി.കെ. ഷാജൻ രക്തസാക്ഷി പ്രമേയവും സംസ്ഥാന കമ്മിറ്റി അംഗം ലത ചന്ദ്രൻ അനുശോചന പ്രമേയവും അവതരിപ്പിച്ചു. ജില്ല സെക്രട്ടറി യു.പി. ജോസഫ് റിപ്പോർട്ടും ട്രഷറർ എ. സിയാവുദ്ദീൻ കണക്കും അവതരിപ്പിച്ചു.
പി. നന്ദകുമാർ എം.എൽ.എ, കെ.എൻ. ഗോപിനാഥ്, എം.കെ. കണ്ണൻ, സിബി ചന്ദ്രബാബു, വി.സി. കാർത്യായനി, കെ.കെ. പ്രസന്നകുമാരി, ധന്യ അബീദ് എന്നിവർ സംസാരിച്ചു. സി.പി.എം ജില്ല സെക്രട്ടറി എം.എം. വർഗീസ്, സേവ്യർ ചിറ്റിലപ്പിള്ളി എം.എൽ.എ, സംഘാടക സമിതി ചെയർമാൻ പി.കെ. ചന്ദ്രശേഖരൻ, സി.പി.എം ഏരിയ സെക്രട്ടറി കെ.കെ. അബീദലി എന്നിവർ പങ്കെടുത്തു.
സമ്മേളനം ഞായറാഴ്ചയും തുടരും. തിങ്കളാഴ്ച വൈകീട്ട് നാലിന് നാല് കേന്ദ്രങ്ങളിൽനിന്ന് ആരംഭിക്കുന്ന തൊഴിലാളി റാലി ഉണ്ടാകും. തുടർന്ന് കുഞ്ഞിക്കുട്ടൻ തമ്പുരാൻ സ്ക്വയറിൽ ചേരുന്ന പൊതുസമ്മേളനം മന്ത്രി വി.എൻ. വാസവൻ ഉദ്ഘാടനം ചെയ്യും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.