തൃശൂർ: മൂന്ന് ഏക്കറിൽ നിറഞ്ഞുനിൽക്കുന്ന ശക്തൻ ബസ് സ്റ്റാൻഡിന് ഇനിയും ശാപമോക്ഷമായില്ല. പ്രതിദിനം ആയിരക്കണക്കിന് യാത്രക്കാർ വന്നുപോകുന്ന മധ്യകേരളത്തിലെ സുപ്രധാന ബസ് സ്റ്റാൻഡിന് അവഗണന മാത്രമാണുള്ളത്. നവീകരണം കഴിഞ്ഞ് വടക്കേ സ്റ്റാൻഡ് തലയെടുപ്പോടെ നിലകൊള്ളുമ്പോഴാണ് ശക്തനോട് അവഗണന തുടരുന്നത്.
നേരത്തേ ആയിരത്തോളം ബസുകൾ വന്നുപോയിരുന്ന സ്റ്റാൻഡിൽ കോവിഡിന് പിന്നാലെ ബസുകൾ കുറഞ്ഞുവെങ്കിൽ യാത്രക്കാരിൽ കുറവ് പ്രകടമല്ല. എന്നിട്ടും കാലോചിതമായ മാറ്റമോ നവീകരണമോ നടത്താതെ വർഷങ്ങൾക്കപ്പുറമുള്ള പശ്ചാത്തല സൗകര്യം മാത്രമാണുള്ളത്.
വർഷങ്ങൾക്ക് മുമ്പ് വടക്കുഭാഗത്തെ കോൺക്രീറ്റ്വത്കരണം മാത്രമാണ് അവസാനം നടന്ന നവീകരണ പ്രവർത്തനം. ഇതിനോട് അനുബന്ധിച്ച് വടക്കുഭാഗത്ത് ടൈൽ പാകുകയുമുണ്ടായി. അതേസമയം, തെക്കുഭാഗത്ത് ഇപ്പോഴും ഒരു നവീകരണവും ഉണ്ടായിട്ടില്ല. ഈ ഭാഗത്ത് ടാർ പോയി അസ്ഥിവാരം വരെ കാണുന്ന നിലയിലാണ് പലഭാഗത്തും.
സ്റ്റാൻഡിൽ നിറഞ്ഞ വാരിക്കുഴികൾ ഇപ്പോഴും തീർക്കാനായിട്ടില്ല. ഇടക്കിടെ ബസ് ഉടമകളും ജീവനക്കാരും പ്രതിഷേധം തീർക്കുമ്പോൾ ടാർ പൂശുന്നതല്ലാതെ ശാശ്വത പരിഹാരം ഇനിയും നടത്തിയിട്ടില്ല. സ്റ്റാന്‍ഡില്‍നിന്ന് ബസുകള്‍ പുറത്തേക്കിറങ്ങുന്ന ഭാഗത്തെ റോഡ് പൊളിഞ്ഞ് വമ്പൻ ഗർത്തങ്ങളുണ്ട്.
ഇതുവഴി വരുന്ന ബസുകള്‍ കുഴിയില്‍ വീഴുന്നത് പതിവാണ്. യാത്രക്കാർക്ക് ഇരിക്കാനുള്ള ഇരിപ്പിടങ്ങളും ശുഷ്കമാണ്. ഉള്ളവയിൽ കുറെ എണ്ണം നശിച്ചനിലയിലുമാണ്. ഇതര അവശ്യ സൗകര്യങ്ങളും അനുകൂലമല്ല. സ്ത്രീകൾക്ക് പ്രത്യേക ഇരിപ്പിട സൗകര്യവും അന്യമാണ്. രാത്രിയായാൽ അവശ്യം വേണ്ട ലൈറ്റുകളും പരിമിതമാണ്.
ജീവനക്കാർക്ക് പ്രാഥമികാവശ്യങ്ങൾ നിർവഹിക്കാനും മതിയായ സൗകര്യമില്ല. ഇത്തരം അസൗകര്യങ്ങളിൽ വീർപ്പുമുട്ടുന്ന സ്റ്റാൻഡിൽ ഇതര സംസ്ഥാനങ്ങളിൽ നിന്നുള്ള നിരോധിത പുകയില വസ്തുക്കളും കഞ്ചാവ് അടക്കം എത്തുന്നുണ്ട്. അക്രമസംഭവങ്ങളും റിപ്പോർട്ട് ചെയ്യുന്നുമുണ്ട്. മികച്ച രീതിയിൽ നവീകരണം നടത്തി നിരീക്ഷണ സംവിധാനങ്ങൾ ഒരുക്കി ശക്തൻ സ്റ്റാൻഡിനെ വീണ്ടെടുക്കണമെന്നാണ് ജനങ്ങളുടെ ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.