മാള: യഹൂദ സിനഗോഗ് നവീകരണം നാലുവർഷം കഴിഞ്ഞിട്ടും എങ്ങുമെത്തിയില്ല. മുസിരിസ് പൈതൃക പദ്ധതിയിൽ ഉൾപ്പെടുത്തിയുള്ള നവീകരണത്തിനെന്നു പറഞ്ഞ് ഒഴിപ്പിച്ച കെട്ടിടങ്ങൾ ഉപേക്ഷിക്കപ്പെട്ട നിലയിലാണ്. ഇവ പൊളിച്ചുനീക്കി സിനഗോഗിന്റെ മുഖച്ഛായ മാറ്റും എന്നാണ് അധികൃതർ അറിയിച്ചിരുന്നത്.
സിനഗോഗ് നവീകരണത്തിന് ഏഴ് സ്ഥാപനങ്ങളാണ് കുടിയൊഴിപ്പിച്ചത്. 2019ൽ പ്രഖ്യാപിച്ച പദ്ധതിക്ക് 75 ലക്ഷം രൂപയാണ് വകയിരുത്തിയിരുന്നത്. ടൗൺ വികസനത്തിനു വേണ്ടി ഈ വ്യാപാരസ്ഥാപനങ്ങളുടെ പകുതിയിലധികം സ്ഥലം നേരത്തേ വിട്ടുകൊടുത്തിരുന്നു. സിനഗോഗിന്റെ പേരിൽ ബാക്കി സ്ഥലം കുടിയൊഴിപ്പിക്കാൻ ശ്രമിച്ചപ്പോൾ ഇവർ പ്രതിഷേധിച്ചിരുന്നു. ഒടുവിൽ നഷ്ടപരിഹാര തുക വാങ്ങി ഇവർ സ്ഥാപനങ്ങൾ ഒഴിഞ്ഞു നൽകി.
മറ്റൊരു സ്ഥാപനം തുടങ്ങാൻ ഈ തുക പര്യാപ്തമായിരുന്നില്ലെന്ന് ഒഴിഞ്ഞുകൊടുത്ത കച്ചവടക്കാർ പറയുന്നു. പലരും കൂടുതൽ തുക സംഘടിപ്പിച്ചാണ് വിവിധ ഭാഗങ്ങളിൽ സ്ഥാപനങ്ങൾ തുടങ്ങിയത്. നൂറ്റാണ്ട് പഴക്കമുള്ള ഹോട്ടൽ ഒഴിപ്പിച്ചതിൽ പ്രതിഷേധം ശക്തമായിരുന്നു. ഇതിനിടെ ഒരു യുവ വ്യാപാരി അസുഖം ബാധിച്ച് മരിക്കുകയും ചെയ്തു.
മുന്നൂറോളം യഹൂദരാണ് മാളയിൽനിന്ന് ഇസ്രായേലിലേക്ക് പോയത്. ശേഷം ആരാധന കേന്ദ്രമായ സിനഗോഗും ശ്മശാനവും മാള പഞ്ചായത്താണ് സംരക്ഷിച്ചുവരുന്നത്. ജൂതർ മാള വിട്ട ശേഷം സിനഗോഗ് പ്രൈമറി വിദ്യാലയമായും, പിന്നീട് കമ്യൂണിറ്റി ഹാളായും ഉപയോഗപ്പെടുത്തിയിരുന്നു.
പൈതൃക ചരിത്ര കേന്ദ്രമായി സംരക്ഷിക്കപ്പെടണമെന്ന പൊതുപ്രവർത്തകരുടെ ആവശ്യത്തെ തുടർന്നാണ് അടച്ചിട്ടത്. വിദേശ രാജ്യങ്ങളിൽനിന്ന് നിരവധി പേർ സിനഗോഗ് സന്ദർശിക്കാനെത്താറുണ്ട്. വിദേശ സഞ്ചാരികളെ ആകർഷിക്കുന്നതൊന്നും ഇവിടെ ഒരുക്കിയിട്ടില്ല. പറവൂർ, മട്ടാഞ്ചേരി സിനഗോഗുകൾക്ക് സമീപമാണ് വിദേശികൾ താമസത്തിന് തെരഞ്ഞെടുക്കുന്നത്.
നിലവിൽ വൃത്തിഹീനമായി കിടക്കുകയാണ് സിനഗോഗും പരിസരവും. സിനഗോഗിലേക്ക് പ്രവേശിക്കുന്നതിന് വീതിയുള്ള റോഡും പ്രവേശന കവാടങ്ങളും ഉണ്ടായിരിക്കെ അത് സംരക്ഷിക്കാനോ വൃത്തിയായി സൂക്ഷിക്കാനോ നടപടിയെടുക്കാത്തതിലും പ്രതിഷേധമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.