തിരുവനന്തപുരം: അപകടരഹിതവും ചെലവുകുറഞ്ഞതുമായ പ്രകൃതി പാചകവാതകം പൈപ്പ് വഴി വീടുകളിലെത്തിക്കുന്ന സിറ്റി ഗ്യാസ് പദ്ധതി തിരുവനന്തപുരം കോർപറേഷനിലെ 100 വാർഡുകളിലുമെത്താൻ ഇനിയും രണ്ട് വർഷം കൂടി കാത്തിരിക്കണം. 2026 ജൂണിലാവും പദ്ധതി പൂർത്തിയാവുക. പദ്ധതി ആരംഭിച്ച് രണ്ട് വർഷം പൂർത്തിയാകുമ്പോൾ കോർപറേഷനുകീഴിൽ 23,000 വീടുകളിലാണ് ഗ്യാസ് എത്തിയത്. 26 വാർഡുകളിലാണ് പണി പുരോഗമിക്കുന്നത്. അതിൽ നാല് വാർഡുകളിൽ ഗ്യാസ് കണക്ഷൻ നൽകിക്കഴിഞ്ഞു.
അതിനുപുറമേ വട്ടിയൂർക്കാവ് നിയോജക മണ്ഡലത്തിലെ എട്ട് വാർഡുകളിൽ സിറ്റി ഗ്യാസ് പദ്ധതിയുടെ ജോലികൾ ആഗസ്റ്റ് 15ന് ആരംഭിക്കും. മണ്ഡലത്തിലെ വാർഡുകളിലൂടെ ഗ്യാസ് വഹിക്കാനുള്ള മെയിൻ ഹെഡർ കടന്നുപോകുന്നുണ്ടെങ്കിലും ഇതിൽനിന്ന് ബ്രാഞ്ചെടുത്ത് വീടുകളിലേക്ക് കണക്ഷൻ നൽകേണ്ടതുണ്ട്. ആ ജോലികളാവും ആഗസ്റ്റ് 15 മുതൽ വട്ടിയൂർക്കാവിലെ എട്ട് വാർഡുകളിൽ നടക്കുക. കടകംപള്ളി, കരിക്കകം, ആക്കുളം, ആറ്റിപ്ര, കുളത്തൂർ, ശ്രീകാര്യം, ഇടവക്കോട് ഉൾപ്പെടെയുള്ള വാർഡുകളിലാണ് പ്രവർത്തനം പുരോഗമിക്കുന്നത്.
വരുന്ന നവംബറിൽ അണ്ടൂർക്കോണം, മംഗലപുരം വാർഡുകളിൽ സിറ്റി ഗ്യാസ് പദ്ധതിയുടെ പ്രവർത്തനങ്ങൾ ആരംഭിക്കും. 2025 ജനുവരിയിൽ തിരുവനന്തപുരം കോർപറേഷനിലെ പാളയം ഉൾപ്പെടെയുള്ള ശേഷിക്കുന്ന വാർഡുകളിലും നേമം അസംബ്ലി മണ്ഡലത്തിലും പ്രവർത്തനങ്ങൾ ആരംഭിക്കും. കോർപറേഷന്റെ വാർഡുകളിൽ പകുതിയിലേറെ ഇടങ്ങളിലും ഗ്യാസ് പദ്ധതി എത്തിക്കാനുള്ള നടപടികൾ ദ്രുതഗതിയിൽ പുരോഗമിക്കുകയാണെന്ന് അധികൃതർ പറയുന്നു. റോഡ് കുഴിച്ച് ഗ്യാസ് പോകാനുള്ള പൈപ്പ്ലൈൻ ഇടുന്ന ജോലിയും പുരോഗമിക്കുന്നുണ്ട്. നിലവിൽ സ്മാർട്ട് റോഡ് പദ്ധതിയുടെ ഭാഗമായുള്ള റോഡ് പണിയിൽ സിറ്റി ഗ്യാസിനായുള്ള പൈപ്പ് കൂടി ഇടുന്ന രീതിയിലാണ് നവീകരണം.
വെട്ടുകാട്, ശംഖുംമുഖം, വലിയതുറ, ബീമാപള്ളി ഈസ്റ്റ്, ബീമാപള്ളി, മാണിക്യവിളാകം തുടങ്ങിയ തീരദേശവാർഡുകളിലാണ് സിറ്റി ഗ്യാസ് പദ്ധതി ആദ്യഘട്ടത്തിൽ പൂർത്തിയായത്. സിറ്റി ഗ്യാസ് വിതരണ രംഗത്തെ കമ്പനിയായ എജി ആൻഡ് പി പ്രഥമിനാണ് പദ്ധതി ചുമതല. തിരുവനന്തപുരം, ആലപ്പുഴ, കൊല്ലം ജില്ലകളിൽ സിറ്റി ഗ്യാസ് പദ്ധതിയുടെ ചമതല വഹിക്കുന്ന എ.ജി ആൻഡ് പി പ്രഥം കമ്പനിയാണ്. തിരുവനന്തപുരത്ത് കൊച്ചുവേളിയിലും ആലപ്പുഴ ചേർത്തലയിലും ഗ്യാസ് സ്റ്റേഷനുകൾ ഒരുക്കിയ ശേഷമാണ് ഇവർ പ്രവർത്തനം തുടങ്ങിയത്. കൊല്ലം ചവറയിൽ പ്ലാന്റിന്റെ പണി പൂർത്തിയാകുന്നമുറയ്ക്ക് സിറ്റി ഗ്യാസ് പദ്ധതിയുടെ പ്രവർത്തനങ്ങൾ തുടങ്ങുമെന്നും എജി ആൻഡ് പി പ്രഥം റീജനൽ ഹെഡ് അജിത് വി. നാഗേന്ദ്രൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.