ആറ്റിങ്ങല്‍: സിൽവർ ലൈൻ പദ്ധതിമൂലമുള്ള കുടിയൊഴിപ്പിക്കലിന്റെ ആശങ്കയിലും കാര്‍ഷികമേഖലയില്‍ സൃഷ്ടിക്കാവുന്ന പ്രതിസന്ധിയിലും ഗ്രാമീണ മേഖല. മംഗലപുരം, അഴൂര്‍, കിഴുവിലം, കടയ്ക്കാവൂര്‍, മണമ്പൂര്‍, കരവാരം, നാവായിക്കുളം, പള്ളിക്കല്‍ പഞ്ചായത്ത് പ്രദേശങ്ങളിലൂടെയാണ് അതിവേഗ പാത കടന്നുപോകുന്നത്. ജനവാസമേഖലകളിലും പ്രധാന കൃഷിയിടങ്ങളിലൂടെയുമാണ് പാതക്ക് അലൈന്മെന്റ് തയാറാക്കിയിരിക്കുന്നത്. ജനിച്ചുവളര്‍ന്ന മണ്ണില്‍ ഏറെ കഷ്ടപ്പെട്ട് നിര്‍മിച്ച വീടുകളില്‍ നിന്ന് പുറത്താക്കപ്പെടുന്ന അവസ്ഥയിലാണ് നിരവധി കുടുംബങ്ങൾ.
മംഗലപുരം ഗ്രാമപഞ്ചായത്തിൽ ഒരു കുടിയൊഴിപ്പിക്കല്‍ കഴിഞ്ഞ് വീണ്ടും വികസനത്തിന്റെ പേരിലുള്ള മറ്റൊന്ന് വരുകയാണ്. ടെക്നോസിറ്റി, ലൈഫ് സയന്‍സ് പാര്‍ക്ക്, ദേശീയപാത വികസനം എന്നിവയുടെ പേരിൽ കുടിയൊഴിപ്പിക്കപ്പെട്ടവര്‍ ഭൂമി വാങ്ങി വീട് വെച്ച് കഴിഞ്ഞപ്പോള്‍ ആ മേഖലകളില്‍ കെ-െറയിലിന്റെയും വിഴിഞ്ഞം കണ്ടെയ്നര്‍ ഇടനാഴിയുെടയും പേരില്‍ വീണ്ടും കുടിയൊഴിപ്പിക്കൽ വരുന്നു. വലിയതോതില്‍ ഭൂസ്വത്തുള്ളവര്‍ സര്‍ക്കാറിന്റെ കെ-െറയില്‍ പാക്കേജില്‍ പദ്ധതിയെ ഉൾക്കൊള്ളാന്‍ തയാറാകുന്നുണ്ട്.
എന്നാല്‍ നാമമാത്രഭൂമിയിലെ ഏക കിടപ്പാടം നഷ്ടപ്പെടുന്നവര്‍ അനിശ്ചിതത്വത്തില്‍ തന്നെയാണ്. നെല്‍പ്പാടം അല്ലാത്ത എല്ലാ ഭാഗത്തും വീടുകള്‍ ഇടിച്ച് നിരത്തേണ്ടി വരും. അഴൂര്‍ പെരുങ്ങുഴി, കിഴുവിലം ബ്ലോക്ക് ജങ്ഷന്, പുരവൂര്‍, കടയ്ക്കാവൂര്‍ തൊപ്പിച്ചന്ത, മണമ്പൂര്‍ പറങ്കിമാംവിള, കരവാരം തോട്ടയ്ക്കാട്, പുതുശ്ശേരിമുക്ക്, നാവായിക്കുളം മരുതികുന്ന് തുടങ്ങിയ മേഖലകളിലെല്ലാം വീടുകള്‍ വലിയതോതില്‍ നഷ്ടപ്പെടും.
കല്ലിടല്‍ പൂര്‍ത്തിയായാല്‍ മാത്രമേ ഏതൊക്കെ വീടുകള്‍ പോകും എന്ന കാര്യത്തില്‍ വ്യക്തത വരൂ. പല ഭാഗത്തും തൂണിന് പകരം കൂറ്റന്‍ മതില് കെട്ടി തിരിക്കുന്നത് ജനങ്ങളെ കൂടുതല്‍ ആശങ്കയിലാഴ്ത്തുന്നുണ്ട്. സര്‍ക്കാര്‍ പ്രസിദ്ധീകരിച്ച ഡി.പി.ആറില്‍ പറയുന്നതിന്റെ ഇരട്ടിയിലധികം വീടുകള്‍ നഷ്ടപ്പെടുമെന്നാണ് ആക്ഷന്‍ കൗണ്‍സില്‍ ഭാരവാഹികള്‍ ആരോപിക്കുന്നത്.
കെ-െറയില്‍ പദ്ധതിയുടെ വരവോടെ കര്‍ഷകരും പ്രതിസന്ധിയിലാണ്. മംഗലപുരം പഞ്ചായത്തിലെ മുരുക്കുംപുഴ മുതല്‍ അഴൂര്‍ വരെ പാടശേഖരത്തിന് നടുവിലൂടെയാണ് പാത കടന്നുപോവുക.
കിഴുവിലം പഞ്ചായത്തിലെ തെങ്ങുംവിള പാടശേഖരം, പുരവൂര്‍ ഏലാ, ആറ്റിങ്ങല്‍ ഇടയാവണം, മീമ്പാട്ട് പാടശേഖരം, കടയ്ക്കാവൂര്‍ പഞ്ചായത്തിലെ മുള്ളിയന്‍കാവ് പാടശേഖരം, മേലാറ്റിങ്ങല്‍, മണമ്പൂര്‍ ഗ്രാമപഞ്ചായത്തിലെ തെഞ്ചേരിക്കോണം പാടശേഖരം, കരവാരം പഞ്ചായത്തിലെ കരവാരം ഏലാ തുടങ്ങിയ പ്രധാന പാടശേഖരങ്ങളിലൂടെയാണ് പാത വിഭാവനം ചെയ്തിരിക്കുന്നത്.
പതിറ്റാണ്ടുകളായി തരിശിട്ടിരുന്ന വയലേലകള്‍ ഏറെ ശ്രമപ്പെട്ട് കര്‍ഷകരില്‍ സമ്മര്‍ദം ചെലുത്തിയും മറ്റുമാണ് തദ്ദേശ സ്ഥാപനങ്ങള്‍ തരിശ് രഹിത പാടശേഖരങ്ങള്‍ വളര്‍ത്തിയത്. ഈ പാടശേഖരങ്ങളിലെല്ലാം കൃഷി നിലക്കാന് പദ്ധതി കാരണമാകും.
നിരവധി ആരാധനാലയങ്ങളും അനുബന്ധ സ്ഥാപനങ്ങളും സര്‍ക്കാര്‍ സ്വകാര്യ വിദ്യാലയങ്ങളും പൊളിച്ചുമാറ്റല്‍ ഭീഷണി നേരിടുന്നു. ചിറയിന്‍കീഴ് താലൂക്കിലെ പ്രധാന ക്ഷേത്രമായ തെങ്ങുംവിള ക്ഷേത്രം, മരുതികുന്ന് ക്രിസ്ത്യന്‍, മുസ്ലിം പള്ളികള്‍ എന്നിവയുടെ കോമ്പൗണ്ടിലൂടെയാണ് അന്തിമ അലൈന്മെന്റ് തയാറാക്കിയിരിക്കുന്നത്.
ഇവിടെയും ഫീല്‍ഡ് സർവേയും കല്ലിടലും കഴിഞ്ഞാല്‍ മാത്രമേ കെട്ടിടങ്ങളെ ബാധിക്കുമോ എന്ന കാര്യത്തില്‍ വ്യക്തത വരൂ. നിരവധി ചെറു ക്ഷേത്രങ്ങളും നമസ്കാര തയ്ക്കാവുകളും ഇത്തരത്തില്‍ നിലനില്‍പ്പ് ആശങ്കയിലാണ്. കിഴുവിലം പഞ്ചായത്തിലെ പുരവൂര്‍ ഗവ.യു.പി.എസ് കോമ്പൗണ്ടിലൂടെയാണ് പാത പോകുന്നത്. സ്കൂളിലെ പ്രധാനകെട്ടിടം പൊളിക്കേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.