വെള്ളറട: ഭര്‍തൃമതിയായ യുവതിയുടെ മരണത്തില്‍ യുവാവ് അറസ്റ്റില്‍. കുന്നത്തുകാല്‍ ചീരംകോട് പള്ളിവാതില്ക്കല് വീട്ടിൽ ഷെറിന് ഫിലിപ്പിന്റെ ഭാര്യ ഗോപികയുടെ (29) മരണത്തിലാണ് പൂവാര്‍ പരിണയം സ്വദേശി വിഷ്ണു (28) അറസ്റ്റിലായത്.
വിവാഹിതയും ആറു വയസ്സുള്ള കുട്ടിയുടെ അമ്മയുമായ ഗോപിക നാല് വര്‍ഷമായി വിഷ്ണുവുമായി പ്രണയത്തിലായിരുന്നുവെന്നാണ് വിഷ്ണുവിന്റെ ഭാഷ്യം. ഈ വിവരം ഭര്‍ത്താവിനെ വിഷ്ണു അറിയിച്ചതിനെ തുടര്‍ന്ന് ഗോപിക ജീവനൊടുക്കുമെന്ന് പറഞ്ഞിരുന്നതായും ഇയാൾ പോലീസിനോട് പറഞ്ഞു. ഗോപികയും വിഷ്ണുമായി സാമ്പത്തിക ഇടപാടുകളും നടന്നിരുന്നു. ആത്മഹത്യ ചെയ്യുമെന്ന് ലൈവ് വീഡിയോയിലൂടെ വിഷ്ണുവിനെ അറിയിച്ചയുടൻ വിഷ്ണു ബൈക്കില്‍ ഗോപികയുടെ വീട്ടിലെത്തി.
പൂട്ടിക്കിടന്ന വീടിന്റെ ജനല്‍ ചില്ല് തകര്‍ത്ത് പരിശോധിച്ചപ്പോള്‍ തൂങ്ങിയ നിലയില്‍ ഗോപികയെ കണ്ടെത്തുകയായിരുന്നു. ഉടന്‍ തന്നെ വിഷ്ണു യുവതിയെ മെഡിക്കല്‍ കോളജ് ആശുപത്രിയിലെത്തിച്ചു. എന്നാല്‍, മരിച്ചിരുന്നു. യുവതിയെ ആശുപത്രിയില്‍ എത്തിച്ചശേഷം രക്ഷപ്പെടാന്‍ ശ്രമിച്ച വിഷ്ണുവിനെ ആശുപത്രി ജീവനക്കാരും നാട്ടുകാരും ചേര്‍ന്ന് പൊലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു. വാട്സ് അപ് വഴി ഗോപിക തൂങ്ങിനില്‍ക്കുന്ന ദൃശ്യം കണ്ടാണ് പൂവാറില്‍ നിന്ന് ബൈക്കിലെത്തി വീടിന്റെ വാതില്‍ ചവിട്ടിത്തുറന്ന് ആശുപത്രിയിലെത്തിച്ചതെന്ന് വിഷ്ണു പൊലീസിന് മൊഴിനല്‍കി.
ആത്മഹത്യ പ്രേരണയ്ക്ക് കേസെടുത്താണ് അറസ്റ്റ് രേഖപ്പെടുത്തിയതെന്ന് വെള്ളറട സി.ഐ മൃദുലകുമാര് പറഞ്ഞു.
തിരുവനന്തപുരം മെഡിക്കല്‍കോളേജ് മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന ഗോപികയുടെ മൃതദേശം പോസ്റ്റുമോര്‍ട്ടത്തിന് ശേഷം ബുധനാഴ്ച ഉച്ചയോടെ ബന്ധുക്കള്‍ ഏറ്റുവാങ്ങി ചീരംകോട് വീട്ടുവളപ്പില്‍ സംസ്കരിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.