തിരുവനന്തപുരം: തോമസ് ഐസക്കിനെപോലൊരു എതിരാളി ഇല്ലായിരുന്നെങ്കിൽ താൻ ധനകാര്യം പഠിക്കുമായിരുന്നില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. നിയമസഭയിലെ അന്താരാഷ്ട്ര പുസ്തകോത്സവത്തിൽ ‘വായനയിലെ ഉന്മാദങ്ങൾ’ എന്ന വിഷയത്തിൽ എൻ.ഇ. സുധീറുമായി നടന്ന സംവാദത്തിലാണ് സതീശൻ മനസ്സ് തുറന്നത്. നിയമസഭയിൽ ആദ്യമായി എത്തിയപ്പോൾ നികുതിയെക്കുറിച്ചോ ധനതത്ത്വശാസ്ത്രത്തെക്കുറിച്ചോ തനിക്ക് ഒന്നും അറിയുമായിരുന്നില്ല.
ഇക്കാര്യങ്ങൾ പഠിക്കാൻ സഹായിച്ചത് അപ്പുറത്തുള്ള തോമസ് ഐസക്കാണ്. മൂന്നുനാല് കൊല്ലം കഴിഞ്ഞപ്പോൾ അദ്ദേഹത്തെ ചെറിയ തോതിൽ വിമർശിച്ച് തുടങ്ങി. പിന്നീട് അദ്ദേഹത്തിന്റെ കൗശലങ്ങളും തന്ത്രങ്ങളും മനസ്സിലാക്കാനായി ശ്രമം. തുടർന്നങ്ങോട്ട് ഒന്നര ദശാബ്ദം അദ്ദേഹവുമായുള്ള സാമ്പത്തിക സംവാദങ്ങളായിരുന്നു.
തങ്ങൾ ശത്രുക്കളാണെന്നാണ് പലരുടെയും വിചാരം. അത് ശരിയല്ല. അടുത്ത സുഹൃത്തുക്കളാണ്. കാണുമ്പോഴെല്ലാം പുസ്തകങ്ങളെക്കുറിച്ചും വായനയെക്കുറിച്ചും സംസാരിക്കും. പുസ്തകങ്ങൾ പരസ്പരം കൈമാറും. ഇടതുപക്ഷ ചിന്താഗതിയുള്ളയാളാണെന്ന് സ്വയം കരുതുന്നു.
നിയമസഭയിൽ ഭരണപക്ഷം തങ്ങളെ വലതുപക്ഷമെന്നൊക്കെ ആക്ഷേപിക്കുമ്പോൾ താനത് തിരുത്താറുണ്ട്. പ്രയാസപ്പെടുന്നരോടുള്ള അനുകമ്പയും പീഡിതരോടുള്ള ഐക്യദാർഢ്യവും ഇവിടെ എല്ലാവരിലുമുണ്ട്. തന്റെ വായനയിൽ മാർക്സിസ്റ്റ് പുസ്തകങ്ങളും ഇടംപിടിച്ചിട്ടുണ്ട്. പി. ഗോവിന്ദപ്പിള്ള, എൽ.ഇ. ബൽറാം, അച്യുതമേനോൻ എന്നിവരുടെ പുസ്തകങ്ങളാണ് അധികവും വായിച്ചിട്ടുള്ളത്.
ജർമനിയിൽ ജൂതരെ ശത്രുക്കളായി പ്രഖ്യാപിച്ചതുപോലെ ഇന്ത്യയിലും ന്യൂനപക്ഷങ്ങളെ ശത്രുക്കളായി കാണുകയാണ്. ഗീബൽസാണ് നാസികാലത്ത് ജൂതർക്കെതിരെ കുപ്രചാരണങ്ങൾ ഏറ്റെടുത്തതെങ്കിൽ ഇവിടെ പി.ആർ ഏജസികളും സമൂഹമാധ്യമങ്ങളുമാണ് അത് ചെയ്യുന്നത്. കഴിഞ്ഞകാല വംശഹത്യകളുടെ തനിയാവർത്തനമാണ് മണിപ്പൂരിലേതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.