മാനന്തവാടി: ജില്ലയില്‍ ആരോഗ്യമേഖലക്ക് പുതുപ്രതീക്ഷ നൽകി മാനന്തവാടിയില്‍ ആരംഭിക്കുന്ന പുതിയ നഴ്സിങ് കോളജിന് ആരോഗ്യ സർവകലാശാലയുടെ അംഗീകാരം. ബി.എസ്.സി നഴ്സിങ്ങിനായി 60 സീറ്റുകള്‍ക്കാണ് അനുമതി ലഭിച്ചത്. ഒപ്ഷൻ നൽകാനുള്ള തിയതി തിങ്കളാഴ്ച അവസാനിച്ചതിനാൽ വൈകി അറിഞ്ഞത് കാരണം പലർക്കും ഒപ്ഷൻ നൽകാനായില്ല.
സംസ്ഥാന സര്‍ക്കാറിന്റെ 2023-24 ബജറ്റ് പ്രസംഗത്തില്‍ ധനമന്ത്രി കെ.എന്‍. ബാലഗോപാലാണ് പുതുതായി അനുവദിച്ച മെഡിക്കല്‍ കോളജുകളോട് അനുബന്ധിച്ച് നഴ്സിങ് കോളജുകള്‍ ആരംഭിക്കുമെന്ന് പ്രഖ്യാപനം നടത്തിയത്. അതിന്റെ തുടര്‍ച്ചയായി നടപടികള്‍ അതിവേഗത്തിലാക്കി അംഗീകാരത്തിനായി ആരോഗ്യ സർവകാലശാല അധികൃതര്‍ക്ക് ശിപാര്‍ശ നല്‍കിയിരുന്നു.
ഇതിന്റെ അടിസ്ഥാനത്തില്‍ ആരോഗ്യ സർവകലശാല അധികൃതർ വയനാട് മെഡിക്കല്‍ കോളജ് ഓഫിസ് പ്രവര്‍ത്തിക്കുന്ന കെട്ടിടം പരിശോധന നടത്തിയിരുന്നു. തുടര്‍ന്നാണ് നഴ്സിങ് കോളജ് ആരംഭിക്കുന്നതിന് അനുമതി നല്‍കിയത്. ഈ ഉത്തരവ് സംസ്ഥാന സര്‍ക്കാറില്‍ ലഭ്യമായതോടുകൂടി നഴ്സിങ് കോളജ് ആരംഭിക്കുന്നതിനുള്ള തടസ്സങ്ങള്‍ നീങ്ങി.
ഉടന്‍ തന്നെ കോളജ് പ്രവർത്തനം തുടങ്ങും. മാനന്തവാടി നിയോജക മണ്ഡലത്തില്‍ പനമരം കേന്ദ്രീകരിച്ച് ആരോഗ്യവകുപ്പ് ഡയറക്ടറുടെ കീഴില്‍ ജനറല്‍ നഴ്സിങ് കോളജ് പ്രവര്‍ത്തിക്കുന്നുണ്ട്. മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടറുടെ കീഴില്‍ മറ്റൊരു നഴ്സിങ് കോളജ് കൂടി വരുന്നതോടെ വയനാടിന് ഏറെ ഗുണകരമാകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.