ബി.ജെ.പിയുടെ ആഘോഷ ആശംസ കൈമാറ്റത്തിൽ വഞ്ചിതരാകുന്നവർക്കുള്ള പാഠം കൂടിയാണ് മണിപ്പൂർ -സോളിഡാരിറ്റി

കോഴിക്കോട്: കുടിയിറക്കലിൻറെയും പൗരത്വ നിഷേധത്തിൻറെയും ഭീതിയിൽ തുടരുന്ന മണിപ്പൂരിലെ ന്യൂനപക്ഷ- ക്രിസ്ത്യൻ-ഗോത്ര വിഭാഗങ്ങളെ പുറംതള്ളാനുള്ള ഹിന്ദുത്വ വംശീയ അജണ്ടയുടെ ഫലമാണ് മണിപ്പൂരിൽ തുടർന്നു കൊണ്ടിരിക്കുന്ന വംശീയ ആക്രമണമെന്ന് സോളിഡാരിറ്റി യൂത്ത് മൂവ്മെൻറ്. അക്രമികളെ അമർച്ച ചെയ്യാനും കുറ്റക്കാർക്കെതിരെ കർശന നടപടിയെടുക്കാനും ബി.ജെ.പി സർക്കാരിൻ്റെ ഭാഗത്ത് നിന്നുണ്ടാകുന്ന നിസ്സംഗത സംശയകരമാണ്. ക്രൈസ്തവ വിഭാ​ഗവുമായി സമുദായസമ്പർക്കവും ആഘോഷ ആശംസ കൈമാറ്റവുമൊക്കെ നടത്തുന്ന ബി.ജെ.പി നേതാക്കളിൽ വഞ്ചിതരായി പോകുന്നവർക്കുള്ള പാഠം കൂടിയാണ് മണിപ്പൂർ മുന്നോട്ട് വെക്കുന്നത്.

സംസ്ഥാന ജനസംഖ്യയുടെ 53 ശതമാനം വരുന്ന മെയ്തേയി സമുദായക്കാർക്ക് സംവരണാനുകൂല്യവും പട്ടികവർഗ പദവിയും നൽകാൻ തീരുമാനിച്ചതാണ് ഇപ്പോഴുള്ള കലാപത്തിൻ്റെ കാരണമായി കണക്കാക്കപ്പെടുന്നത്. ഭരണകൂട പദവികളിലും വിദ്യാഭ്യാസ തൊഴിൽ മേഖലകളിലും നിലവിൽ അധിക പ്രാതിനിധ്യമനുഭവിക്കുന്നവരാണ് മെയ്തേയി വിഭാഗം. ഭൂരിപക്ഷവും ക്രൈസ്‍തവ വിശ്വാസികളായ കുക്കികളും നാഗകളുമുൾപ്പെടെ മണിപ്പൂരിൽ 35 ഗോത്രവർഗ വിഭാഗക്കാരുണ്ടെന്നാണ് കണക്ക്. ഇക്കൂട്ടത്തിലേക്ക്, സംസ്ഥാനത്തെ ഏറ്റവും വലിയ ജനവിഭാഗമായ മെയ്തേയി സമുദായത്തെക്കൂടി ഉൾപ്പെടുത്തുന്നതോടെ വലിയ പുറം തള്ളലിനാകും ന്യൂനപക്ഷ-ഗോത്ര വിഭാഗങ്ങൾ സാക്ഷിയാകുക.

2017ൽ അധികാരത്തിലേറുകയും 2022 ൽ ഒരു വിഭാഗം ക്രിസ്ത്യൻ വിഭാഗത്തിൻ്റെ കൂടെ പിന്തുണയോടെ അധികാരം നിലനിർത്തുകയും ചെയ്ത ബിരെൻ സിങ്ങിന്റെ നേതൃത്വത്തിലുള്ള ബി.ജെ.പി സർക്കാറിന് കീഴിൽ ക്രൈസ്തവ - ഗോത്ര വിഭാഗങ്ങളോടുള്ള വംശീയ ആക്രമണങ്ങൾ വലിയ അളവിൽ വർദ്ധിക്കുകയാണ് ചെയ്തത്. അനധികൃത കുടിയേറ്റം എന്നുപറഞ്ഞ്, മലയോര മേഖലകളിൽ വലിയ തോതിലുള്ള കുടിയിറക്കൽ നടപടികളാണ് ഭരണകൂടത്തിൻ്റെ ഭാഗത്ത് നിന്നുണ്ടായത്. സംസ്ഥാനത്ത് എൻ.ആർ.സി നടപ്പിലാക്കണമെന്ന മെയ്തേയി വിഭാ​ഗങ്ങളിലെ വ്യത്യസ്ത സംഘടനകളുടെ ആവശ്യത്തിനും ഭരണകൂടത്തിൻറെ പിന്തുണയുണ്ടായിരുന്നു.

ന്യൂനപക്ഷ ഗോത്ര വിഭാഗങ്ങളോട് തുടർന്ന് കൊണ്ടിരുന്ന വംശീയ പദ്ധതികളുടെ തുടർച്ചയായിട്ട് വേണം ഇപ്പോഴത്തെ സംവരണ ആനുകൂല്യത്തെയും നോക്കിക്കാണാൻ. അമ്പതിൽപരം ആളുകൾ കൊല ചെയ്യപ്പെട്ട കലാപത്തിൽ നിരവധി ചർച്ചുകളും സ്ഥാപനങ്ങളും തകർക്കുകയും പതിനായിരക്കണക്കിനാളുകളെ പലായനത്തിനു നിർബന്ധിക്കുകയും ചെയ്തിരിക്കുന്നു.

ന്യൂനപക്ഷമതവിഭാഗക്കാരും ഗോത്രവർഗക്കാരുമായവരുടെ അവകാശങ്ങൾ കവരുന്നതിനും അവരെ ആട്ടിപ്പായിക്കുന്നതിനും സംഘ്പരിവാർ ഒരിക്കലും പിന്നോട്ടില്ലെന്ന് ആവർത്തിച്ച് പറയുകയാണ് മണിപ്പൂരിലെ സംഭവ വികാസങ്ങൾ -സോളിഡാരിറ്റി ചൂണ്ടിക്കാട്ടി.

Tags:    
News Summary - Manipur BJP's Genocide Agenda - Solidarity

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.