നിലമ്പൂര്‍: വനത്തിലെ മാവോവാദി സാന്നിധ്യത്തെ തുടര്‍ന്ന് മലപ്പുറം ജില്ലയില്‍ വനം വകുപ്പ് രജിസ്റ്റര്‍ ചെയ്തത് ഏഴ് കേസുകള്‍. നിലമ്പൂര്‍ നോര്‍ത് ഡിവിഷനില്‍ അഞ്ചും സൗത് ഡിവിഷനില്‍ രണ്ടുമാണിത്. ഈ വര്‍ഷം പൂക്കോട്ടുംപാടം ചക്കിക്കുഴിയില്‍ വനം ഒൗട്ട്പോസ്റ്റ് സായുധസംഘം തീയിട്ട് നശിപ്പിച്ചതിലും 2014ല്‍ കുപ്പമലയില്‍ തോക്ക് സാമഗ്രികള്‍ കണ്ടെടുത്തതിലുമാണ് സൗത് ഡിവിഷനില്‍ മാവോവാദികള്‍ക്കെതിരെ കേസുള്ളത്.
2015ല്‍ നിലമ്പൂര്‍ റെയ്ഞ്ചിലെ വാണിയമ്പുഴ സ്റ്റേഷന്‍ പരിധിയില്‍ മൂന്നും 2014ല്‍ ഒന്നും 2015ല്‍ നെല്ലിക്കുത്ത് ഫോറസ്റ്റ് സ്റ്റേഷനില്‍ ഒന്നുമാണ് നോര്‍ത് ഡിവിഷനിലെ കേസ്. വനത്തില്‍ ആയുധധാരികളെ കണ്ടെന്ന ആദിവാസികളുടെയും നാട്ടുകാരുടെയും മൊഴികളുടെ അടിസ്ഥാനത്തിലാണ് മാവോവാദികളെന്ന സംശയത്തില്‍ കേസുകളെടുത്തത്.
മാവോവാദി-പൊലീസ് വെടിവെപ്പ്; എഫ്.ഐ.ആര്‍ വനം വകുപ്പിന് കൈമാറും
നിലമ്പൂര്‍ സൗത് ഡിവിഷനിലെ കരുളായി വനത്തില്‍ മാവോവാദികളും പൊലീസും തമ്മിലുണ്ടായ വെടിവെപ്പ് കേസിലെ എഫ്.ഐ.ആര്‍ ശനിയാഴ്ച പൊലീസ് വനം വകുപ്പിന് കൈമാറും. സംഭവവുമായി ബന്ധപ്പെട്ട് വനംവകുപ്പ് കേസെടുക്കാത്തതിന്‍െറ പശ്ചാത്തലത്തിലാണ് എഫ്.ഐ.ആര്‍ കൈമാറ്റം. സംഭവവുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ടും നല്‍കും. എഫ്.ഐ.ആര്‍ പകര്‍പ്പില്‍ അന്വേഷണചുമതലയുള്ള പെരിന്തല്‍മണ്ണ ഡിവൈ.എസ്.പി മോഹനചന്ദ്രന്‍ ഒപ്പുവെച്ചതിന് ശേഷമാണ് കരുളായി റേഞ്ച് ഓഫിസര്‍ക്ക് നല്‍കുക. സാധാരണയായി വനത്തില്‍ സംഘര്‍ഷമോ മറ്റോ ഉണ്ടായാല്‍ വനംവകുപ്പ് സ്വമേധയാ കേസെടുക്കാറുണ്ട്. എന്നാല്‍, വെടിവെപ്പുണ്ടായിട്ടും വനംവകുപ്പ് കേസെടുക്കാതിരുന്നത് പൊലീസിന്‍െറ അസംതൃപ്തിക്കിടയാക്കിയിട്ടുണ്ട്. വനത്തില്‍ ആയുധധാരികളെ കണ്ടെന്ന വിവരത്തിന്‍െറ അടിസ്ഥാനത്തില്‍ മുമ്പ് വനംവകുപ്പ് കേസെടുത്തിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.