കിഫ്ബിയെ തകർക്കാൻ നീക്കം: എം.എൽ.എമാരുടെ ഹരജി ഹൈകോടതി വിധി പറയാൻ മാറ്റി

കൊച്ചി: കിഫ്ബിയെ തകർക്കാൻ ഇ.ഡി നീക്കം നടത്തുന്നതായി ആരോപിച്ച് അഞ്ച് ഇടത് എം.എൽ.എമാർ നൽകിയ പൊതുതാൽപര്യ ഹരജി ഹൈകോടതി വിധി പറയാൻ മാറ്റി. മുൻ ആരോഗ്യമന്ത്രി കെ.കെ. ശൈലജ, ഐ.ബി. സതീഷ്, എം. മുകേഷ്, ഇ. ചന്ദ്രശേഖരൻ, രാമചന്ദ്രൻ കടന്നപ്പള്ളി എന്നീ എം.എൽ.എമാർ നൽകിയ ഹരജിയാണ് ചീഫ് ജസ്റ്റിസ് എസ്. മണികുമാർ, ജസ്റ്റിസ് ഷാജി പി. ചാലി എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ച് പരിഗണിച്ചത്.

സമൻസ് ലഭിച്ചവർ അന്വേഷണ ഉദ്യോഗസ്ഥർക്ക് മുന്നിൽ ഹാജരാകുകയല്ലേ വേണ്ടതെന്നും ഈ ഘട്ടത്തിൽ ഇത്തരമൊരു പൊതുതാൽപര്യഹരജി നിലനിൽക്കുന്നതാണോയെന്നുമുള്ള പരാമർശം ഹരജി പരിഗണിക്കുന്നതിനിടെ ഡിവിഷൻ ബെഞ്ചിൽനിന്നുണ്ടായി. 73,000 കോടിയുടെ പദ്ധതിയായ കിഫ്ബിയെ തകർക്കാൻ മസാല ബോണ്ടിന്റെ പേര് പറഞ്ഞ് ഇ.ഡി ശ്രമിക്കുകയാണെന്ന് ചൂണ്ടിക്കാട്ടിയാണ് ഹരജി.

കേന്ദ്ര-സംസ്ഥാന തർക്കങ്ങൾ പരിഹരിക്കാൻ ഭരണഘടന പ്രത്യേക സംവിധാനങ്ങൾ നിർദേശിച്ചിട്ടുള്ള സാഹചര്യത്തിൽ ഇ.ഡിയുടെ നീക്കങ്ങൾ നിയമവിരുദ്ധമാണ്. രാഷ്ട്രീയ താൽപര്യത്തോടെയാണ് ഇ.ഡിയുടെ നടപടികളെന്നും ഹരജിക്കാരുടെ അഭിഭാഷകൻ ആരോപിച്ചു. എന്നാൽ, അന്വേഷണത്തിൽ രാഷ്ട്രീയമുണ്ടെന്ന ആരോപണം തെറ്റാണെന്ന് കേന്ദ്ര സർക്കാർ അഭിഭാഷകൻ വ്യക്തമാക്കി.

സമൻസ് ലഭിച്ചവർ അന്വേഷണവുമായി സഹകരിക്കുന്നില്ലെന്ന് തോമസ് ഐസക് കോടതിയെ സമീപിച്ചത് പരാമർശിച്ച് അഭിഭാഷകൻ ചൂണ്ടിക്കാട്ടി. തോമസ് ഐസക്കിനെ സഹായിക്കാനാണ് ഈ ഹരജിയെന്നും അന്വേഷണം അട്ടിമറിക്കാനുള്ള സംഘടിതശ്രമമുണ്ടെന്നും വ്യക്തമാക്കി. തുടർന്ന് ഹരജി ഫയലിൽ സ്വീകരിക്കാതെ വിധി പറയാൻ മാറ്റുകയായിരുന്നു.

Tags:    
News Summary - MLAs' plea adjourned High Court for judgment

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.