ജലജീവൻ പദ്ധതി അവതാളത്തിലാക്കിയതിന് സർക്കാർ വിശദീകരണം നൽകണമെന്ന് എം.എം. ഹസൻ

തിരുവനന്തപുരം: എല്ലാ ഗ്രാമീണ വീടുകളിലും കുടി വെള്ളം എത്തിക്കുന്നതിനുള്ള ജലജീവൻ പദ്ധതി നടത്തിപ്പിൽ കേരളം 31-ാം സ്ഥാനത്തേയ്ക്ക് പിന്തള്ളപ്പെട്ടതിനും വെള്ളക്കരം ഭീമമായി വർദ്ധിപ്പിച്ചിട്ടും അറ്റകുറ്റപണികൾ ചെയ്യുന്ന ചെറുകിട കരാറുകാർക്ക് 19 മാസത്തെ ബില്ലുകൾ കുടിശ്ശികയാക്കിയതിനും കേരള സർക്കാർ വിശദീകരണം നൽകണമെന്ന് യു.ഡി.എഫ് കൺവീനർ എം.എം. ഹസൻ. വാട്ടർ അതോരിറ്റി കരാറുകാരുടെ സംയുക്ത സമരസമിതി ജലഭവനു മുൻപിൽ നടത്തിയ ധർണ ഉൽഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

44 850 കോടി രൂപയുടെ ജലജീവൻ കുടിവെള്ള പദ്ധതിയുടെ ടെണ്ടറുകൾ പോലും പദ്ധതിയുടെ കാലാവധിക്കുള്ളിൽ വിളിക്കാൻ വാട്ടർ അതോരിറ്റിക്ക് കഴിഞ്ഞില്ല. അതിനാൽ 2024 മാർച്ച് 15 ന് ശേഷം വിളിക്കുന്ന ടെണ്ടറുകൾക്ക് 50 ശതമാനം കേന്ദ്രവിഹിതം ലഭിക്കില്ല. അതിന് ഉത്തരവാദികൾക്കെതിരെ നടപടി സ്വീകരിക്കണം.

പദ്ധതിയുടെ കാലാവധി മൂന്ന് വർഷം കൂടി ദീർഘിപ്പിച്ചു വാങ്ങാനും ബാക്കി ആവശ്യമുള്ള 35000 കോടി രൂപയുടെ സംസ്ഥാന വിഹിതമായ 17500 കോടി കണ്ടെത്താനും സംസ്ഥാന സർക്കാർ തയ്യാറാകുന്നില്ല. 2024-25 ലെ ബഡ്ജറ്റിൽ കേവലം 550 കോടി രൂപ മാത്രമാണ് വകയിരുത്തിയിട്ടുള്ളത്. ഇത് ഗ്രാമീണജനങ്ങളോടുള്ള വഞ്ചനയാണെന്നും അദ്ദേഹം പറഞ്ഞു. പദ്ധതി പൂർത്തിയാക്കലിൽ സംസ്ഥാന സർക്കാർ അലംഭാവം ഉടർന്നാൽ യു.ഡി.എഫ് പ്രത്യക്ഷസമരം ആരംഭിക്കുമെന്നും അദ്ദേഹം തുടർന്നു.

പി. നാഗരത്നത്തിൻ്റെ അദ്ധ്യതയിൽ നടന്ന ധർണ്ണയിൽ ബിൽഡേഴ്സ് അസോസിയേഷൻ സംസ്ഥാന ചെയർമാൻ സുരേഷ് പൊറ്റക്കാട്, കേരളാ ഗവ കോൺട്രാക്ടേഴ്സ് അസോസിയേഷൻ പ്രസിഡൻ്റ് വർഗീസ് കണ്ണമ്പള്ളി ,സമരസമിതി ജനറൽ കൺവീനർ ജോസഫ് ജോൺ, ഭാരവാഹികളായ ശ്രീജിത്ത് ലാൽ , ആർ. രാധാകൃഷ്ണൻ പാലക്കാട്, മാത്യൂ കുഞ്ഞു മാത്യൂ, എം.ആർ.സത്യൻ, ബാബു തോമസ് എന്നിവർ സംസാരിച്ചു.

ജൂൺ ഒന്ന് മുതൽ വാട്ടർ അതോരിറ്റിയിലെ എല്ലാ കരാർ പണികളും നിറുത്തിവയ്ക്കുന്നതാണെന്ന് സമരസമിതി ഭാരവാഹികൾ പിന്നീട് അറിയിച്ചു

Tags:    
News Summary - MM Hasan wants the government to give an explanation for delaying the Jaljeevan project.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.