ആലപ്പുഴ: തുമ്പോളിയിൽ നവജാതശിശുവിനെ പൊന്തക്കാട്ടിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. തൊട്ടുപിന്നാലെ അമ്മയെ തിരിച്ചറിഞ്ഞു. എന്നാൽ, യുവതി ഗര്‍ഭിണിയാണെന്ന വിവരം അറിഞ്ഞിരുന്നില്ലെന്നാണ് കുടുംബത്തിന്‍റെ പ്രതികരണം.
തുമ്പോളി വികസന ജങ്ഷന് സമീപത്തെ കാടുപിടിച്ച സ്ഥലത്താണ് ജനിച്ച് അധികസമയം ആകാത്ത പെൺകുഞ്ഞിനെ ഉപേക്ഷിച്ചത്. വെള്ളിയാഴ്ച രാവിലെ 11നാണ് സംഭവം. ആക്രിസാധനങ്ങൾ പെറുക്കാനെത്തിയ അന്തർസംസ്ഥാനക്കാർ കുഞ്ഞിന്‍റെ കരച്ചിൽകേട്ട് നാട്ടുകാരെ വിവരമറിച്ചു. തുടർന്ന് നാട്ടുകാരുടെ നേതൃത്വത്തിൽ ആലപ്പുഴ കടപ്പുറം വനിത-ശിശു ആശുപത്രിയിൽ എത്തിച്ചാണ് ജീവൻ രക്ഷിച്ചത്. കുഞ്ഞിന്‍റെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.
സ്ഥലത്തെത്തിയ നോർത്ത് പൊലീസ് കുഞ്ഞിന്‍റെ അമ്മയെ കണ്ടെത്താൻ ആശുപത്രി കേന്ദ്രീകരിച്ച് അന്വേഷണവും നടത്തി. ഇതിനിടെയാണ് വനിത-ശിശു ആശുപത്രിയിൽ വയറുവേദനയാണെന്ന് പറഞ്ഞ് ഒരുസ്ത്രീ ചികിത്സക്കെത്തിയത് അറിഞ്ഞത്. ഡോക്ടർമാരുട പരിശോധനയിൽ യുവതി പ്രസവിച്ചതാണെന്ന് മനസ്സിലായി. സാഹചര്യത്തെളിവുകളുടെ അടിസ്ഥാനത്തിൽ ഇവരാണ് അമ്മയെന്ന് സ്ഥിരീകരിക്കാനായെങ്കിലും ലേബർ റൂമിലായതിനാൽ മൊഴിയെടുക്കാനായില്ലെന്ന് പൊലീസ് പറഞ്ഞു.
കുഞ്ഞിനെ ഉപേക്ഷിച്ച് തിരികെ വീട്ടിലെത്തിയ യുവതിക്ക് അമിത രക്തസ്രാവമുണ്ടായതോടെയാണ് ഭർത്താവും അമ്മയും ചേർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ആശുപത്രിയിയിൽ എത്തിയതിനുശേഷമാണ് പ്രസവത്തെത്തുടർന്നുള്ള രക്തസ്രാവമാണെന്ന് തിരിച്ചറിഞ്ഞതെന്ന് ബന്ധുക്കൾ പൊലീസിനോട് പറഞ്ഞു. നോർത്ത് പൊലീസ് കേസെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.