തിരുവനന്തപുരം: ഈ വർഷത്തെ ഓണം ബംപർ ലോട്ടറി ഒന്നാം സമ്മാനമായ 25 കോടി അടിച്ചത് തിരുവനന്തപുരത്ത്. ശ്രീവരാഹം സ്വദേശിയായ ഓട്ടോഡ്രൈവർ അനൂപിനെയാണ് ഭാഗ്യം തേടിയെത്തിയത്.
തിരുവനന്തപുരം ആറ്റിങ്ങൽ ഭഗവതി ലോട്ടറി ഏജൻസി വിറ്റ TJ 750605 എന്ന ടിക്കറ്റിനാണ് ഒന്നാം സമ്മാനം. തങ്കരാജ് എന്ന ഏജന്റ് വിറ്റ ടിക്കറ്റിനാണ് സമ്മാനം.
ഇന്നലെ വൈകീട്ടാണ് അനൂപ് ടിക്കറ്റെടുത്തത്. അമ്മയും ഭാര്യയും മകനും അടങ്ങുന്നതാണ് അനൂപിന്റെ കുടുംബം. ഓട്ടോ ഓടിച്ച് കുടുംബത്തെ പോറ്റുന്ന അനൂപ്, മെച്ചപ്പെട്ട ജോലി തേടി മലേഷ്യയിലേക്ക് പോകാൻ തയാറെടുക്കുന്നതിനിടെയാണ് ലോട്ടറി അടിച്ചത്.
കോട്ടയം പാലായില്‍ മീനാക്ഷി ഏജന്‍സി വിറ്റ TG 270912 നമ്പര്‍ ടിക്കറ്റിനാണ് അഞ്ചുകോടിയുടെ രണ്ടാംസമ്മാനം. തിരുവനന്തപുരം ഗോർഖി ഭവനിൽ ധനമന്ത്രി കെ.എൻ ബാലഗോപാൽ ആണ് ബംപർ നറുക്കെടുത്തത്. ഒന്നാം സമ്മാന ജേതാവിന് 10 ശതമാനം ഏജൻസി കമീഷനും 30 ശതമാനം നികുതിയും കിഴിച്ച് ബാക്കി 15.75 കോടി ലഭിക്കും.
66.5 ലക്ഷം ടിക്കറ്റുകളാണ് ശനിയാഴ്ച വൈകുന്നേരം വരെ വിറ്റത്. 500 രൂപയായിരുന്നു ടിക്കറ്റ് വില. ഓണം ബംപർ വിൽപനയിലൂടെ 270 കോടി രൂപ ഇതിനകം എത്തി. സമ്മാനത്തുകയും 28 ശതമാനം ജിഎസ്ടിയും വകുപ്പിന്റെ നടത്തിപ്പ് ചെലവും എല്ലാം കഴിച്ചുള്ള തുകയാണ് സർക്കാറിന് കിട്ടുന്നത്. കഴിഞ്ഞ വർഷം 124.5 കോടി രൂപയാണ് ഓണം ബംപറിലൂടെ സർക്കാരിന് കിട്ടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.