കോട്ടയം: ഉമ്മൻ ചാണ്ടി ഒരിക്കൽകൂടി മുഖ്യമന്ത്രിയായി. പുതുപ്പള്ളി പള്ളിയുടെ മുന്നിലെ കല്‍ക്കുരിശിങ്കല്‍ മെഴുകുതിരി തെളിച്ചായിരുന്നു ഉമ്മൻ ചാണ്ടിയുടെ ആദ്യ സിനിമയുടെ ഷൂട്ടിങ്ങിനു തുടക്കം.
സൺ പിക്ചേഴ്സിെൻറ ബാനറില്‍ കോട്ടയം സ്വദേശി സൈമണ്‍ കുരുവിള സംവിധാനം ചെയ്യുന്ന ‘പീറ്റര്‍’ സിനിമയിലാണു പുതുപ്പള്ളിക്കാരുടെ സ്വന്തം കുഞ്ഞൂഞ്ഞ് മുഖ്യമന്ത്രിയാകുന്നത്. പതിവുപോലെ പള്ളിയിലെ കുർബാനയിൽ പങ്കെടുത്തശേഷം നാട്ടുകാരോട് ചുരുങ്ങിയ വാക്കുകളിൽ കുശലാന്വേഷണവും നടത്തി തിരികെ ഉമ്മൻ ചാണ്ടി വീട്ടിലെത്തിയപ്പോൾ മുറ്റം നിറയെ പരാതിയും പരിദേവനങ്ങളും പറയാനെത്തിയവരുണ്ടായിരുന്നു. ഓരോ പരാതിയും സശ്രദ്ധം കേട്ട് പരിഹാരത്തിന് അപ്പോൾതന്നെ നിർദേശം നൽകുന്ന ഉമ്മൻ ചാണ്ടി ശൈലി കാമറ ഒപ്പിയെടുത്തു.
ഷൂട്ടിങ് ആയതിനാൽ ഷോട്ടിനു മുമ്പുള്ള ക്ലാപ്പടിയും ലൈറ്റ് അറേഞ്ച്മെൻറും കാമറയും ഉണ്ടായിരുന്നുവെന്നതൊഴിച്ചാൽ മറ്റൊരു സിനിമ ചട്ടക്കൂടിനും വഴങ്ങാതെയായിരുന്നു ഉമ്മൻ ചാണ്ടിയെന്ന രാഷ്ട്രീയ ഭീഷ്മാചാര്യെൻറ ‘അഭിനയം’.
ഞായറാഴ്ച രാവിലെ പതിവുപോലെ ഉമ്മൻ ചാണ്ടി പള്ളിയില്‍ പോയതും വീട്ടിലെത്തി നിവേദകസംഘത്തെ കണ്ടതുമാണ് ആദ്യ ദിവസം ചിത്രീകരിച്ചത്. സിനിമക്കുവേണ്ടി അഭിനയിക്കാനൊന്നും താൽപര്യമിെല്ലന്ന് നേരത്തേ തന്നെ അനുവാദം ചോദിച്ചെത്തിയ സംവിധായകനോടും മറ്റും ഉമ്മൻ ചാണ്ടി വ്യക്തമാക്കിയിരുന്നു. താന്‍ പതിവുപോലുള്ള കാര്യങ്ങള്‍ ചെയ്യും, ആവശ്യമെങ്കില്‍ പകര്‍ത്താമെന്നായിരുന്നു അദ്ദേഹം സിനിമയുടെ അണിയറപ്രവർത്തകരോട് പറഞ്ഞിരുന്നത്. അതുകൊണ്ടുതന്നെ ദൈനംദിനകാര്യങ്ങൾ ചിത്രീകരിക്കുകയെന്ന ജോലി മാത്രമായിരുന്നു അവർക്കുണ്ടായിരുന്നത്. പുതുപ്പള്ളിക്കു പുറമെ കോഴിക്കോട്, ഡല്‍ഹി, കുട്ടിക്കാനം, കോട്ടയം എന്നിവിടങ്ങളിലും ഷൂട്ടിങ്ങുണ്ട്.
മൂന്നു മാസത്തേക്കാണു ഷൂട്ടിങ് ഷെഡ്യൂള്‍. ചിത്രം ഓണത്തോടനുബന്ധിച്ച് പുറത്തിറങ്ങുമെന്ന് നിർമാതാവ് കൂടിയായ സൈമൺ പറഞ്ഞു. ഞായറാഴ്ച രാവിലെ ആറരയോടെ തുടങ്ങിയ ചിത്രീകരണം ഉമ്മൻ ചാണ്ടി മുംബൈയിലേക്കു പോകാനിറങ്ങുന്നിടംവരെ തുടർന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.