കോട്ടയം: സി.പി.ഐ പറയുന്നത് കേരളത്തിലെ ജനം ആഗ്രഹിക്കുന്ന കാര്യങ്ങളാണെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. കോട്ടയത്ത് മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കൈയേറ്റം ഒഴിപ്പിക്കുന്നതടക്കം വിഷയത്തിൽ സി.പി.െഎ വ്യത്യസ്ത നിലപാടാണ് സ്വീകരിച്ചിട്ടുള്ളത്. പഴയ നല്ലനാളുകൾ ജനം മറന്നിട്ടില്ല. സി.പി.എം-സി.പി.െഎ തർക്കത്തെത്തുടർന്ന് സർക്കാറിൽ ഏകോപനം ഇല്ലാതായെന്ന് ഉമ്മൻചാണ്ടി കുറ്റപ്പെടുത്തി.
യു.ഡി.എഫിൽനിന്ന് ഒരു കക്ഷിയും പുറത്തുപോകില്ല. യു.ഡി.എഫ് സർക്കാർ അധികാരത്തിലേറിയനാൾ മുതൽ ഓരോ കക്ഷിയും പുറത്തുപോകുമെന്നാണ് ഇക്കൂട്ടർ പറഞ്ഞത്. ഇടതുമുന്നണി വിപുലീകരണത്തിന് ശ്രമിക്കുന്ന കോടിയേരി ബാലകൃഷ്ണൻ സ്വന്തം ക്യാമ്പ് ഭദ്രമാക്കിയശേഷം മറ്റുള്ളവരെക്കുറിച്ച് പറയണം. കെ.എം. മാണിയെയും കേരള കോൺഗ്രസിനെയും യു.ഡി.എഫ് പറഞ്ഞുവിട്ടതല്ല. കേരള കോൺഗ്രസ് മുന്നണിയിലുണ്ടാകണമെന്ന് എല്ലാവരും ആഗ്രഹിച്ചിരുന്നു. എന്നാൽ, സ്വന്തമായി തീരുമാനമെടുത്ത മാണിയെ ഇക്കാര്യത്തിൽ കുറ്റപ്പെടുത്താനാകില്ല. തിരികെ യു.ഡി.എഫിലേക്ക് വരണമെങ്കിൽ ആദ്യം തീരുമാനമെടുക്കേണ്ടത് അദ്ദേഹമാണ്. തുടർന്ന് യു.ഡി.എഫ് യുക്തമായ തീരുമാനമെടുക്കും. മുന്നണിയിൽനിന്ന് ആരുമാറിയാലും ആനുപാതിക കുറവുണ്ടാകും. ദേശീയതലത്തിൽ കോൺഗ്രസ് ശക്തിപ്പെടണമെന്ന് ജനം ആഗ്രഹിക്കുന്നു. തോൽവി ശക്തിക്ഷയമായി കാണുന്നില്ല. പരാജയകാരണം കണ്ടെത്തി തിരുത്തി ജനങ്ങൾക്കൊപ്പം പ്രവൃത്തിക്കുന്നതാണ് കോൺഗ്രസിെൻറ ശൈലിയെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.