തിരുവനന്തപുരം: ലോ സെക്രട്ടറിയേറ്റ് അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി എം.എസ് മോഹനചന്ദ്രനെ സെക്രട്ടറിയേറ്റിലെ ഭരണകക്ഷി സംഘടനാ നേതാക്കളും പ്രവര്‍ത്തകരും ചേര്‍ന്നു മര്‍ദ്ദിച്ചതില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയംഗം ഉമ്മന്‍ചാണ്ടി ശക്തമായി പ്രതിഷേധിച്ചു.
ഭരണകക്ഷി സംഘടനകളെ സര്‍ക്കാര്‍ കയറൂരി വിട്ടിരിക്കുന്നതു കൊണ്ട് സെക്രട്ടറിയേറ്റില്‍ ജീവനക്കാര്‍ക്ക് ഒരു നോട്ടീസു പോലും വിതരണം ചെയ്യാന്‍ പറ്റാത്ത അവസ്ഥയാണുള്ളത്. ഇത് എല്ലാ ജനാധിപത്യ മര്യാദകള്‍ക്കും വിരുദ്ധമാണ്. കുറ്റക്കാര്‍ക്കെതിരേ സര്‍ക്കാര്‍ ഉടനടി മാതൃകാപരമായ നടപടി സ്വീകരിക്കണമെന്നും ഉമ്മന്‍ചാണ്ടി ആവശ്യപ്പെട്ടു.
അണ്ടര്‍ സെക്രട്ടറിക്കെതിരേ അക്രമം നടപടി വേണം: തമ്പാനൂര്‍ രവി
ലോ സെക്രട്ടറിയേറ്റ് അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി എം.എസ് മോഹന ചന്ദ്രനെ സെക്രട്ടേറിയറ്റിലെ സി.പി.എം. അനുകൂല സംഘടനാ നേതാക്കളും പ്രവര്‍ത്തകരും ചേര്‍ന്ന് മര്‍ദ്ദിച്ച സംഭവത്തില്‍ കെ.പി.സി.സി. ജനറല്‍ സെക്രട്ടറി തമ്പാനൂര്‍ രവി ശക്തമായി പ്രതിഷേധിച്ചു.
മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളം സംഘടനാ പ്രവര്‍ത്തനത്തിന് മാതൃകയാണ്. അതിന് കളങ്കം വരുത്തുന്ന നടപടിയാണ് സെക്രട്ടറിയേറ്റ് എംപ്ലോയിസ് അസോസിയേഷന്‍റെ ഭാഗത്ത് നിന്നും ഉണ്ടായത്. വ്യാജ സര്‍ട്ടിഫിക്കറ്റ് ഉപയോഗിച്ച് ജോലി നേടിയെടുത്ത നിയമവകുപ്പിലെ അണ്ടര്‍ സെക്രട്ടറിക്കെതിരായ ആരോപണം അന്വേഷിക്കാന്‍ തയ്യാറാകണമെന്ന ന്യായമായ ആവശ്യം ഉന്നയിച്ചതിനാണ് മോഹന ചന്ദ്രനെ മര്‍ദ്ദിച്ച് അവശനാക്കിയത്.
ഭരിക്കുന്ന പാര്‍ട്ടിയുടെ പിന്‍ബലമുള്ളപ്പോള്‍ എന്തും ചെയ്യാമെന്നാണ് സെക്രട്ടേറിയറ്റ് എംപ്ലോയീസ് അസോസിയേഷന്‍ ഭാരവാഹികള്‍ കരുതുന്നത്. ഇത് എല്ലാ ജനാധിപത്യ മര്യാദകള്‍ക്കും വിരുദ്ധമാണ്. ഒരു കാരണവശാലും അനുവദിച്ച് കൊടുക്കാന്‍ കഴിയില്ലിത്. കുറ്റക്കാര്‍ക്കെതിരേ സര്‍വ്വീസ് ചട്ടം അനുസരിച്ചും ക്രിമിനല്‍ നിയമപ്രകാരവും നിയമ നടപടി സ്വീകരിക്കാന്‍ മുഖ്യമന്ത്രി തയ്യാറാകണമെന്നും തമ്പാനൂര്‍ രവി ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.