കെ. രവീന്ദ്രനാഥൻ നായർ കൈവശംവെച്ചിരിക്കുന്ന കൊല്ലം നഗരത്തിലെ 39 സെന്റ് പുറമ്പോക്ക് തിരിച്ചുപിടിക്കാൻ ഉത്തരവ്

കോഴിക്കോട്: കശുവണ്ടി വ്യവസായിയും വിജയലക്ഷ്മി കാഷ്യു ഉടമയുമായ കെ. രവീന്ദ്രനാഥൻ നായർ (രവി മുതലാളി) അനധികൃതമായി കൈവശംവെച്ചിരിക്കുന്ന സർക്കാർ പുറമ്പോക്ക് തിരിച്ചുപിടിക്കാൻ റവന്യൂ വകുപ്പിന്റെ ഉത്തരവ്. കൊല്ലം താലൂക്കിൽ മുണ്ടയ്ക്കൽ വില്ലേജിൽ റിസർവ്വേ നമ്പർ 19 ബ്ലോക്ക് നമ്പർ 149 ൽപെട്ട 39.25 സെന്റ് ഭൂമി പതിച്ച് നൽകുന്നതിന് നാണി ഹൗസിൽ കെ. രവീന്ദ്രനാഥൻ നായരുടെ അപേക്ഷയാണ് റവന്യൂ അഡീഷണൽ ചീഫ് സെക്രട്ടറി ഹിയറിങ് നടത്തി തള്ളിയത്. ദീർഘകാലമായി വിവാദത്തിലായ ഭൂമിയാണിത്. രവീന്ദ്രനാഥൻ നായർ കാഷ്യു പാർക്കിങ് സെൻർ നിർമിച്ച സർക്കാർ ഭൂമി പതിച്ചു നൽകാനാ വില്ലെന്നാണ് റവന്യൂ ഉത്തരവ്.

കൊല്ലം കലക്ടർ, ലാൻഡ് റവന്യൂ കമീഷണർ എന്നിവർ നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. കലക്ടറുടെ റിപ്പോർട്ട് പ്രകാരം, ഹരജിക്കാരൻ അനധികൃതമായി കൈവശംവെച്ചിരിക്കുന്ന ഭൂമി, 1957-ലെ 'കേരള ഭൂ സംരക്ഷണ നിയമത്തിലെ വകുപ്പ് നാല് പ്രകാരം പുറമ്പോക്ക്' ഭൂമിയാണ്. 1995-ലെ മുനിസിപ്പൽ കോർപ്പറേഷൻ പരിധിയിലുള്ള ഭൂമി പതിവ് ചട്ടപ്രകാരം പുറമ്പോക്കുകൾ പതിവിന് യോഗ്യമല്ല. പതിവ് വഴി സർക്കാർ ഭുമി കൈവശപ്പെടുത്തുന്നത് ആരുടെയും അവകാശമല്ലെന്നും ഉത്തരവിൽ ചൂണ്ടിക്കാട്ടി.

പട്ടയ ഭൂമിയിലേക്കുള്ള വഴി ലഭ്യത, പട്ടയ ഭൂമിയിലെ ജലപാത, വിളകൾ, കെട്ടിടങ്ങൾ എന്നിവയുടെ സംരക്ഷണത്തിന് അനിവാര്യമാണെന്ന് സംശയാതീതമായി ബോധ്യപ്പെടുന്ന പക്ഷം പരമാവധി മൂന്ന് സെന്റ് ഭൂമി പട്ടയ വസ്തുവിന്റെ ഗുണപരമായ ഉപയോഗത്തിന് വ്യക്തികൾക്കോ, കുടുംബത്തിനോ ചട്ടപ്രകാരം പതിച്ചു നൽകാം. രവീന്ദ്രനാഥൻ നായരുടെ കൈവശ ഭൂമിയുടെ മറ്റൊരു വശത്തുകൂടി പ്രധാന റോഡിന്റെ സമീപ്യമുണ്ട്. അതിനാൽ ഈ ഭൂമി ഹരജിക്കാരന്റെ കൈവശ ഭൂമിയുടെ ഗുണപരമായ വിനിയോഗത്തിനു അത്യന്താപേക്ഷികമല്ലെന്ന് സ്ഥലപരിശോധനയിൽ സബ് കലക്ടർ കണ്ടെത്തി. അതിനാലാണ് പതിവ് അപേക്ഷ സബ് കലക്ടർ നേരത്തെ നിരസിച്ചത്.

ഹൈകോടതി ഉത്തരവ് പ്രകാരം റവന്യൂ അഡീഷണൽ ചീഫ് സെക്രട്ടറി ഹിയറിങ് നടത്തിയ ശേഷമാണ് ഉത്തരവിറക്കിയത്. അഭിഭാഷകൻ വഴി രവീന്ദ്രനാഥൻ നായർ ഹിയറിങിൽ പ്രസ്താവന എഴുതി നൽകിയിരുന്നു. എന്നാൽ, ലാൻഡ് റവന്യൂ കമ്മീഷണറും കൊല്ലം കലക്ടറും നൽകിയ റിപ്പോർട്ട് പരിശോധിച്ചാണ് തീരുമാനമെടുത്തത്. ലാൻഡ് റവന്യൂ കമ്മീഷറുടെ റിപ്പോർട്ട് പ്രകാരം രവീന്ദ്രനാഥൻ നായർക്ക് ഇതേ സ്ഥലത്ത് 10 സെന്റ് ഭൂമിയുണ്ട്.



അതിനടുത്താണ് 39 സെന്റ് സർക്കാർ പുറമ്പോക്ക് ഭൂമി. അത് സ്വന്തം കൈവശ ഭൂമിയായി പതിച്ച് നൽകണമെന്ന് ആവശ്യപ്പെട്ട് രവീന്ദ്രനാഥൻ നായർ 2106 ൽ സബ്കലക്ടർക്ക് അപേക്ഷ നൽകി. ഈ ഭൂമി കുഞ്ഞുമൊയ്തീൻ കുഞ്ഞ് കുത്തകപ്പാട്ട വ്യവസ്ഥ പ്രകാരം കൈവശം വെച്ചിരുന്നതാണ്. കുഞ്ഞിന്റെ മകൾ നബീസ ബീവിയുടെ കൈയിൽ നിന്നും രവീന്ദ്രനാഥൻ നായർക്ക് കൈമാറ്റം ചെയ്തതാണെന്ന് അദ്ദേഹം വാദിച്ചു.

1947-ലെ കുത്തകപാട്ട ചട്ടങ്ങൾ പ്രകാരം കുത്തകപാട്ടം നൽകുന്ന ഭൂമിയുടെ ഉടമസ്ഥാവകാശം സർക്കാരിൽ നിക്ഷിപ്തമാണ്. പാട്ടം അനുവദിച്ച അധികാരിയുടെ മുൻകൂർ അനുമതിയില്ലാതെ കുത്തകപാട്ടമോ, പാട്ടവസ്തുവോ കൈമാറുന്നതിന് കക്ഷിക്ക് അധികാരമില്ല. സർക്കാർ അനുമതിയോടെ ഭൂമി കൈമാറ്റം ചെയ്തുവെന്നതിന് രേഖകളൊന്നും ഹാരജരാക്കാൻ രവീന്ദ്രനാഥൻ നായർക്ക് കഴിഞ്ഞില്ല.

ഭൂമിയിലെ കൈയേറ്റം ഒഴിപ്പിക്കുന്നതിനായി നടപടികൾ തുടങ്ങിയപ്പോൾ അത് നിർത്തിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് 2017ൽ കേസ് ഫയൽ ചെയ്തു. അപേക്ഷകനെ നേരിൽ കേട്ട് തീരുമാനമെടുക്കുന്നതിന് കൊല്ലം സബ് കലക്ടർക്ക് ഹൈക്കോടതി നിർദേശം നൽകി. സബ് കലക്ടർ ഭൂ പതിവിനുള്ള അപേക്ഷ നിരസിച്ചു. 1957-ലെ കേരള ഭൂസംരക്ഷണ നിയമ പ്രകാരം നടപടികൾ സ്വീകരിച്ച് സ്ഥലം ഏറ്റെടുക്കുന്നതിന് കൊല്ലം തഹസിൽദാർ ഉത്തരവായി.

സബ് കലക്ടറുടെ ഉത്തരവിനെതിരെ രവീന്ദ്രനാഥൻ നായർ ലാൻഡ് റവന്യൂ കമ്മീഷണർക്ക് അപ്പീൽ നൽകി. ലാൻഡ് റവന്‍റ്യൂ കമ്മീഷണർ അക്കീൽ നിരസിച്ചു. അതോടൊപ്പം രവീന്ദ്രനാഥൻ നായർ ഹൈക്കോടതിയിൽ ഹരജിയും സമർപ്പിച്ചിരുന്നു. കേസിന്റെ വിധിന്യായത്തിൽ സർക്കാർ ഈ വിഷയം പരിശോധിച്ച് ഉത്തരവ് പുറപ്പെടുവിക്കാൻ കോടതി നിർദേശം നൽകി. തുടർന്നാണ് റവന്യൂ അഡീഷണൽ ചീഫ് സെക്രട്ടറി ഹിയറിങ് നടത്തി തീരുമാനമെടുത്തത്.

Tags:    
News Summary - Order to repossess 39 cents of Purumpok in Kollam city held by K. Ravindranathan Nair

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.