കൊച്ചി: അപകടത്തിൽ മരിച്ചയാളുടെ പ്രായപൂർത്തിയാകാത്ത മകന് എം.എ.സി.ടി കോടതി വിധിച്ച നഷ്ടപരിഹാരത്തിൽനിന്ന് ഉടമയുടെ അറിവോ സമ്മതമോ കൂടാതെ നികുതി പിടിച്ച സംഭവത്തിൽ ബാങ്ക് ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കണമെന്ന് മനുഷ്യാവകാശ കമീഷൻ. കനറാ ബാങ്ക് മാനേജിങ് ഡയറക്ടർ ആൻഡ് ചീഫ് എക്സിക്യൂട്ടിവ് ഓഫിസർ വിഷയം ഒരിക്കൽക്കൂടി പരിശോധിച്ച് പരാതിക്കാരിയെ നേരിൽ കേട്ട് വ്യക്തത വരുത്തി ഉചിതമായ തീരുമാനം ഒരു മാസത്തിനകം കമീഷനെ അറിയിക്കണമെന്നും കമീഷൻ അംഗം വി.കെ. ബീനാകുമാരി ഉത്തരവിൽ പറഞ്ഞു.
വൈറ്റില സ്വദേശിനി ലേഖാ ചന്ദ്രൻ സമർപ്പിച്ച പരാതിയിലാണ് നടപടി. കനറാ ബാങ്ക് കടവന്ത്ര ശാഖാ മാനേജർക്കെതിരെയാണ് പരാതി. പരാതിക്കാരിയുടെ മകന് 30,22,241 രൂപയാണ് കോടതി നഷ്ടപരിഹാരം വിധിച്ചത്. മകന് പ്രായപൂർത്തിയായ വേളയിൽ തുക പിൻവലിക്കാൻ ചെന്നപ്പോൾ 54,000 രൂപ കുറവുള്ളതായി കണ്ടെത്തി. മകന്‍റെ പാൻകാർഡ് നമ്പറും വിലാസവും ഫോൺ നമ്പരും ബാങ്കിൽ ലഭ്യമല്ലാത്തതിനാൽ ഉടമയുടെ അനുവാദമില്ലാതെ ടി.ഡി.എസ് പിടിച്ച് ഇൻകംടാക്സ് വകുപ്പിന് അടച്ചെന്നാണ് ബാങ്ക് പറഞ്ഞത്.
മകന്‍റെ മാത്രമല്ല, അമ്മയുടെ പാൻകാർഡ് വിവരങ്ങളും ബാങ്കിൽ ലഭ്യമല്ലെന്ന് കനറാ ബാങ്ക് ചീഫ് മാനേജർ കമീഷനെ അറിയിച്ചു. എന്നാൽ, 2002 ഒക്ടോബർ മുതൽ തന്‍റെ പേരിൽ ഇതേ ബാങ്കിൽ അക്കൗണ്ട് ഉണ്ടെന്നും പ്രസ്തുത അക്കൗണ്ടിൽ പാൻനമ്പറും വിലാസവും ഫോൺനമ്പരും ലഭ്യമാണെന്നും പരാതിക്കാരി കമീഷനെ അറിയിച്ചു.
പ്രായപൂർത്തിയാകാത്തയാളുടെ പേരിൽ സ്ഥിരനിക്ഷേപം നടത്തുമ്പോൾ അമ്മയുടെയോ അച്ഛന്‍റെയോ പാൻ നമ്പർ രേഖെപ്പടുത്തേണ്ടത് അനിവാര്യമാണെന്ന് കമീഷൻ ഉത്തരവിൽ പറഞ്ഞു. പരാതിക്കാരിക്ക് അക്കൗണ്ട് ഉള്ളപ്പോൾ അത് പരിശോധിച്ചാൽ അവരുടെ വിലാസവും ഫോൺ നമ്പരും ലഭ്യമാകുമായിരുന്നുവെന്നും ഉത്തരവിൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.