റോഡ് പരിശോധനക്ക് ഉന്നത ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ സ്ഥിരം സംവിധാനമെന്ന് പി.എ. മുഹമ്മദ് റിയാസ്

തിരുവനന്തപുരം : പൊതുമരാമത്ത് വകുപ്പിന് കീഴിൽ റണ്ണിങ് കോൺട്രാക്ട് പദ്ധതി നടപ്പിലാക്കുന്ന റോഡുകളുടെ പരിപാലനം ഉറപ്പാക്കാൻ സ്ഥിരം സംവിധാനം ഏർപ്പെടുത്തുമെന്ന് മന്ത്രി പി.എ മുഹമ്മദ് റിയാസ്. സ്ഥിരമായ റോഡ് പരിപാലന പരിശോധനക്കുള്ള ഉന്നത ഉദ്യോഗസ്ഥ സംഘത്തെയാണ് നിയോഗിക്കുന്നത്. മന്ത്രിയുടെ നിർദ്ദേശപ്രകാരം വകുപ്പ് സെക്രട്ടറിയുടെ നേതൃത്വത്തിൽ നിലവിൽ പ്രത്യേക സംഘം ജില്ലകളിൽ പരിശോധന നടത്തി വരികയാണ്.

ഈ ടീം പരിശോധനക്ക് ശേഷം നൽകുന്ന റിപ്പോർട്ട് വിലയിരുത്തിയാകും തുടർ നടപടികൾ സ്വീകരിക്കുക. ചുമതലയുള്ള റോഡുകളിൽ പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥർ സമയബന്ധിതമായി പരിശോധന നടത്തി പോരായ്മകൾ കണ്ടെത്തി പരിഹരിക്കുവാനുള്ള സ്ഥിരം സംവിധാനം രൂപീകരിക്കുവാനാണ് ഉദ്ദേശിക്കുന്നത്. ഉദ്യോഗസ്ഥർ സമയബന്ധിതമായി ഫീൽഡിൽ പോയി പരിശോധന നടത്തണം എന്ന പ്രധാന ഉത്തരവാദിത്തം നിർവ്വഹിക്കുവാൻ ഈ സംവിധാനം കൊണ്ട് ഭാവിയിൽ സാധ്യമാകുമെന്നും മന്ത്രി അറിയിച്ചു.

മന്ത്രിയുടെ നിർദേശപ്രകാരം രൂപീകരിച്ച സംഘത്തിന്റെ പരിശോധന വെളളിയാഴ്ചയും തുടർന്നു.കാസർഗോഡ് കണ്ണൂർ, കോഴിക്കോട്, മലപ്പുറം, തൃശൂർ, ജില്ലകളിലാണ് വെള്ളിയാഴ്ച പരിശോധന നടത്തിയത്. ജില്ലകളിൽ രണ്ട് ടീമായി മാറിയാണ് പരിശോധന. ഈ ജില്ലകളിൽ റണ്ണിംഗ് കോൺട്രാക്ടിൽ ഉൾപ്പെടുത്തിയ റോഡുകളിൽ നിലവിൽ നടത്തിയ പ്രവൃത്തി സംഘം പരിശോധിച്ചു.

റോഡുകളുടെ നിലവിലുള്ള സ്ഥിതിയും സംഘം വിലയിരുത്തുന്നുണ്ട്. തിരുവനന്തപുരം, ഇടുക്കി, എറണാകുളം ജില്ലകളിലെ പരിശോധന കഴിഞ്ഞ ദിവസം പൂർത്തിയാക്കിയിരുന്നു. കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, എന്നീ ജില്ലകളിലും പരിശോധന പുരോഗമിക്കുന്നുണ്ട്. പാലക്കാട്, കോട്ടയം, വയനാട് ജില്ലകളിൽ അടുത്ത ദിവസങ്ങളിൽ പരിശോധന നടത്തും.

വകുപ്പിലെ നോഡൽ ഓഫീസർ ചുമതലയിലുള്ള ഐ.എ.എസ് ഓഫീസർമാർ, ചീഫ് എഞ്ചിനിയർമാർ, സൂപ്രണ്ടിംഗ് എഞ്ചിനിയർമാർ, എക്സിക്യൂട്ടിവ് എഞ്ചിനിയർമാർ എന്നിവരാണ് പരിശോധനാ സംഘത്തിലുള്ളത്.ഇതോടൊപ്പം ക്വാളിറ്റി കൺട്രോൾ വിംഗിലെ ഉദ്യോഗസ്ഥരും പരിശോധക സംഘത്തിലുണ്ട്. പരിശോധന സംബന്ധിച്ച വിശദമായ റിപ്പോർട്ട് ഈ സംഘം മന്ത്രിക്ക് സമർപ്പിക്കും.

Tags:    
News Summary - PA Muhammad Riaz said that there is a permanent system for road inspection under the leadership of senior officials.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.