പാലക്കാട്: നിയമസഭ തെരഞ്ഞെടുപ്പിന് മുന്നണികൾ കച്ചമുറുക്കുന്നു. ഏപ്രിൽ രണ്ടാംവാരം തെരഞ്ഞെടുപ്പ് നടന്നേക്കുമെന്നാണ് സൂചനകൾ. ഇടതുമുന്നണി തെരഞ്ഞെടുപ്പ് ചർച്ചകളിലേക്ക് കടക്കുന്നതേയുള്ളൂവെങ്കിലും സർക്കാറിെൻറ വികസന പദ്ധതികൾ ജനങ്ങളിലേക്ക് എത്തിക്കാൻ സോഷ്യൽ മീഡിയയിലും അല്ലാതെയും വ്യാപകമായി കാമ്പയിൻ നടക്കുന്നുണ്ട്. 2016ൽ 12 നിയമസഭ മണ്ഡലങ്ങളിൽ ഒമ്പതും തുണച്ചത് ഇടതിനെയാണ്. തദ്ദേശത്തിലെ വിജയം നിയമസഭയിലും ആവർത്തിക്കാൻ അണിയറയിൽ ഒരുക്കം തുടങ്ങി.
സി.പി.എം പ്രവർത്തകരുടെ നേതൃത്വത്തിൽ സ്ക്വാഡ് പ്രവർത്തനം പുരോഗമിക്കുകയാണ്. സി.പി.എം മത്സരിക്കുന്ന ഒമ്പത് മണ്ഡലങ്ങൾക്ക് പുറമേ ഘടകക്ഷികളുടെ മൂന്ന് സീറ്റുകളിലും പ്രാരംഭപ്രവർത്തനം ആരംഭിച്ചു. വി.എസ്. അച്യുതാനന്ദനും കേന്ദ്ര കമ്മിറ്റി അംഗം എ.െക. ബാലനും അടക്കം ഇടതുനിരയിലെ നിലവിലെ നാല് എം.എൽ.എമാർ ഇത്തവണ മത്സരരംഗത്തുനിന്ന് ഒഴിവാകുമെന്നാണ് സൂചന.
തൃത്താലയിൽ വി.ടി. ബൽറാമിനെതിരെ മുൻ എം.പി എം.ബി. രാജേഷിനെ കളത്തിലിറക്കി മണ്ഡലം തിരിച്ചുപിടിക്കാൻ കോപ്പ് കൂട്ടുകയാണ് സി.പി.എം. ശക്തനായ സ്ഥാനാർഥി ഇല്ലാത്തതിനാലാണ് ഇടതിന് മേൽക്കോയ്മ ഉണ്ടായിട്ടും ബൽറാം ജയിച്ചുകയറുന്നതെന്ന പരാതി മണ്ഡലത്തിലെ പ്രവർത്തകർക്കുണ്ട്.
എൽ.ഡി.എഫ് മൂന്നാം സ്ഥാനത്തേക്ക് തള്ളപ്പെട്ട പാലക്കാട് മണ്ഡലത്തിൽ സ്ഥാനാർഥിയെ കണ്ടെത്തുക സി.പി.എമ്മിന് വെല്ലുവിളിയാണ്. കഴിഞ്ഞതവണ മുൻ എം.പി എൻ.എൻ. കൃഷ്ണദാസ് ബി.ജെ.പിയുടെ ശോഭ സുരേന്ദ്രന് പിറകിൽ മൂന്നാം സ്ഥാനത്തുപോയ മണ്ഡലത്തിൽ നിലവിൽ യു.ഡി.എഫും എൻ.ഡി.എയും എന്ന നിലയിലേക്ക് മത്സരം മാറിയിട്ടുണ്ട്.
നഗരസഭയിൽ ബി.ജെ.പിക്ക് കേവല ഭൂരിപക്ഷത്തോടെ രണ്ടാമൂഴം കൂടി ലഭിച്ചതോടെ നിയമസഭയിലും എൻ.ഡി.എയുടെ വോട്ട് കൂടുമെന്ന കണക്കുകൂട്ടൽ പൊതുവെയുണ്ട്. യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡൻറ് ഷാഫി പറമ്പിലിനെതിരെ യുവ വനിത നേതാക്കളെയോ എസ്.എഫ്.െഎ സംസ്ഥാന നേതാക്കളെയോ കളത്തിലിറക്കി ശക്തമായ രാഷ്ട്രീയ പോരാട്ടം കാഴ്ചവെക്കാനാണ് ഇടത് പ്ലാൻ.
ചുവപ്പുകോട്ടയായ മലമ്പുഴയിൽ വി.എസ്. അച്യുതാനന്ദെൻറ അഭാവത്തിൽ പ്രമുഖ സംസ്ഥാന നേതാക്കൾ വീണ്ടും എത്തിയാൽ അദ്ഭുതപ്പെടാനില്ല. മുമ്പ് ഇ.കെ. നായനാരും ടി. ശിവദാസമേനോനും പ്രതിനിധീകരിച്ച മണ്ഡലമാണിത്. സംസ്ഥാന സെക്രട്ടറി എ. വിജയരാഘവെൻറ പേരാണ് ഇപ്പോൾ പ്രധാനമായും ഉയർന്നുകേൾക്കുന്നത്. പുറത്തുനിന്നുള്ള പ്രമുഖർ എത്തിയില്ലെങ്കിൽ എൻ.എൻ. കൃഷ്ണദാസിനെ പരിഗണിച്ചേക്കാം. എം.ബി. രാജേഷ്, എ. പ്രഭാകരൻ, പി.എ. ഗോകുൽദാസ്, സുഭാഷ് ചന്ദ്രബോസ് എന്നിവരും മലമ്പുഴയിൽ പരിഗണിക്കപ്പെടുന്നവരുടെ പട്ടികയിലുണ്ട്.
തുടര്‍ച്ചയായി നാലുതവണ വിജയിച്ച മന്ത്രി എ.കെ. ബാലൻ കളംവിട്ടാൽ തരൂരില്‍ മുന്‍ ജില്ല പഞ്ചായത്ത് പ്രസിഡൻറ് കെ. ശാന്തകുമാരിയെ മത്സരിപ്പിച്ചേക്കും. തുടർച്ചയായി രണ്ട് തവണ കോങ്ങാട് സംവരണ സീറ്റിൽനിന്ന് വിജയിച്ച കെ.വി. വിജയദാസ് ഇക്കുറി മത്സരത്തിനുണ്ടാവില്ല. പകരം മുൻ എം.പി എസ്. അജയകുമാറിനെ മത്സരിപ്പിച്ചേക്കും.
അനാരോഗ്യംമൂലം ഒഴിയുന്ന പി. ഉണ്ണിക്ക് പകരം ഒറ്റപ്പാലത്ത് കെ. ജയദേവൻ അടക്കമുള്ളവരുടെ പേരുകളാണ് ഉയർന്നുകേൾക്കുന്നത്. ആലത്തൂരിൽ കെ.ഡി. പ്രസേനനെയും നെന്മാറയിൽ കെ. ബാബുവിനേയും വീണ്ടും മത്സരിപ്പിക്കും. വിവാദങ്ങൾക്ക് നടുവിലാണെങ്കിലും ഷൊർണൂരിൽ പി.കെ. ശശിയെ വീണ്ടും മത്സരിപ്പിക്കാനാണ് സാധ്യത. പാർട്ടി ജില്ല സെക്രേട്ടറിയറ്റിൽ തിരിച്ചെത്തിയ അദ്ദേഹം സ്വയം ഒഴിവാകുകയാണെങ്കിൽ മണ്ഡലത്തിലേക്ക് എ. വിജയരാഘവൻ അടക്കം വേറെയും പേരുകൾ ഉയർന്നുവന്നേക്കാം.
പട്ടാമ്പിയിൽ മുഹമ്മദ് മുഹ്സിൻ തന്നെയായിരിക്കും സി.പി.െഎ സ്ഥാനാർഥി. മണ്ണാർക്കാട് സി.പി.െഎ സ്ഥാനാർഥിയാരെന്ന് പാർട്ടി ചർച്ച ചെയ്തിട്ടില്ല. മന്ത്രി കെ. കൃഷ്ണൻകുട്ടി തന്നെയായിരിക്കും ചിറ്റൂരിലെ എൽ.ഡി.എഫ് സ്ഥാനാർഥി. അദ്ദേഹം ഒഴിവാകുകയാണെങ്കിൽ ചിറ്റൂർ േബ്ലാക്ക് പഞ്ചായത്ത് പ്രസിഡൻറ് മുരുകദാസിനാണ് സാധ്യത.
മണ്ണാർക്കാട്ട് മുസ്ലിം ലീഗ് എൻ. ഷംസുദ്ദീനെതന്നെ കളത്തിലിറക്കുമെന്നാണ് സൂചന. അദ്ദേഹത്തിെൻറ അഭാവത്തിൽ മണ്ണാർക്കാെട്ട സ്ഥാനാർഥി നിർണയം ലീഗിന് കീറാമുട്ടിയാകും. പാലക്കാട്ട് ഷാഫി പറമ്പിലും തൃത്താലയിൽ വി.ടി. ബൽറാമും മൂന്നാമൂഴത്തിനുണ്ടാവും. കഴിഞ്ഞതവണ ഷാനിമോൾ ഉസ്മാൻ മത്സരിച്ച ഒറ്റപ്പാലത്ത് യൂത്ത് കോൺഗ്രസ് നേതാവ് ഡോ. സരിനെ പരിഗണിച്ചേക്കും. ഷൊർണൂരിൽ യൂത്ത് കോൺഗ്രസ് ജില്ല പ്രസിഡൻറ് ഫിറോസ് ബാബുവിനാണ് സാധ്യത.
പട്ടാമ്പിയിൽ മുൻ എം.എൽ.എ സി.പി. മുഹമ്മദ്, മുൻ നഗരസഭ ചെയർമാൻ കെ.എസ്.ബി.എ തങ്ങൾ എന്നിവർ പരിഗണനയിലുണ്ട്. പട്ടാമ്പിയിൽ യുവരക്തങ്ങൾക്ക് അവസരം നൽകണമെന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന നേതൃത്വം ആവശ്യപ്പെട്ടിട്ടുണ്ടെങ്കിലും പരിഗണിക്കപ്പെടാൻ സാധ്യത കുറവാണ്.
ജില്ലയിൽ രണ്ടാമതൊരു സീറ്റ് എന്നത് ലീഗിെൻറ വളരെ കാലമായുള്ള ആവശ്യമാണെങ്കിലും ഇത്തവണയും അത് ലഭിക്കാനിടയില്ല. തദ്ദേശ തെരഞ്ഞെടുപ്പിൽ ലക്കിടി ജില്ല ഡിവിഷനിൽ ലീഗ് സ്ഥാനാർഥി മൂന്നാം സ്ഥാനത്തേക്ക് തള്ളപ്പെട്ടതിനാൽ ലക്കിടി ഡിവിഷൻ ഉൾപ്പെടുന്ന ഒറ്റപ്പാലം മണ്ഡലം യു.ഡി.എഫ്, ലീഗിന് വിട്ടുകൊടുക്കാൻ ഇടയില്ല. പട്ടാമ്പി വിട്ടുകൊടുക്കാൻ കോൺഗ്രസ് തയാറുമല്ല.
യു.ഡി.എഫിൽ ആയിരിക്കുേമ്പാൾ കേരള കോൺഗ്രസ്(എം) മത്സരിച്ച ആലത്തൂരിൽ ജോസ് കെ. മാണി വിഭാഗം അവകാശമുന്നയിക്കുന്നുണ്ടെങ്കിലും സി.പി.എം ശക്തിദുർഗമായ മണ്ഡലം വിട്ടുകൊടുക്കാൻ പാർട്ടി തയാറല്ല.
യു.ഡി.എഫും ബി.ജെ.പിയും തെരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങളിലേക്ക് കടന്നു. യു.ഡി.എഫ് ജില്ല നേതൃയോഗം ഞായറാഴ്ച ഡി.സി.സി ഒാഫിസിൽ ചേരും. സംസ്ഥാന സർക്കാർ നയങ്ങൾക്കെതിരെ നടക്കുന്ന ജനുവരി 23ലെ യു.ഡി.എഫ് ധർണ, രമേശ് ചെന്നിത്തലയുടെ കേരള യാത്രയുടെ സ്വീകരണം തുടങ്ങിവയടക്കം തെരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങളാണ് നേതൃയോഗത്തിൽ ചർച്ചക്ക് വരിക.
ബി.ജെ.പി രണ്ടാം സ്ഥാനത്തുള്ള പാലക്കാടും മലമ്പുഴയിലും പാർട്ടി സ്ഥാനാർഥിയാരെന്നത് തീരുമാനമാകുന്നതേയുള്ളൂ. സംസ്ഥാന ജനറൽ സെക്രട്ടറി സി. കൃഷ്ണകുമാർ രണ്ടിലൊരിടത്ത് സ്ഥാനാർഥിയാകുമെന്ന് ഉറപ്പാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.