ഗവർണറാണ് ശരിയെന്ന് ജനങ്ങൾക്ക് ബോധ്യമായി -കെ. സുരേന്ദ്രൻ

കോഴിക്കോട്: ഗവർണർ പറയുന്നതാണ് ശരിയെന്ന് കേരളത്തിലെ ജനങ്ങൾക്ക് ബോധ്യമായിരിക്കുകയാണെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ. കോഴിക്കോട്ട് വാർത്ത സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാനത്തെ ക്രമസമാധാനം ഉറപ്പുവരുത്തേണ്ട ബാധ്യത ഗവർണർക്കുണ്ട്. കേരളത്തിൽ നീതിന്യായ വ്യവസ്ഥ തകർന്നിരിക്കുകയാണ്.

അഴിമതി മൂടിവെക്കാൻ സർക്കാർ ഖജനാവിൽനിന്ന് കോടിക്കണക്കിന് രൂപ ചെലവിട്ട് സുപ്രീംകോടതിയിൽ പോവുകയാണ് പിണറായി വിജയൻ. മണിക്കൂറിന് 50 ലക്ഷം രൂപ ഫീസുള്ള നരിമാനെയും 15.50 ലക്ഷം ഫീസുള്ള കപിൽ സിബലിനെയും വെച്ച് ഗവർണറുടെ നീക്കങ്ങളെ പ്രതിരോധിക്കാനാണ് പിണറായി ശ്രമിക്കുന്നത്. സ്വർണക്കടത്ത് കേസിലും ഡോളർകടത്ത് കേസിലും സമാനമായ രീതിയിൽ കോടികളാണ് കോടതിയിൽ ചെലവഴിച്ചത്. ശമ്പളവും പെൻഷനും കൊടുക്കാൻ കടമെടുക്കേണ്ട ഗതികേടിലാണ് ധനവകുപ്പ്. അപ്പോഴാണ് തങ്ങളുടെ അഴിമതി മൂടിവെക്കാൻ സ്വജനപക്ഷപാതം നടത്താൻ ഖജനാവ് കൊള്ളയടിക്കുന്നത്.

തിരുവനന്തപുരം മേയറുടെ കത്ത് മഞ്ഞുമലയുടെ അറ്റം മാത്രമാണ്. പുറത്തുവരാത്ത പതിനായിരക്കണക്കിന് കരാർ നിയമനങ്ങളാണ് സംസ്ഥാനത്ത് നടക്കുന്നത്. മ്യൂസിയം പൊലീസ് സ്റ്റേഷനിൽ പരാതി കൊടുത്താൽ മേയറുടെ പേരിൽ കത്തയച്ചയാളെ പിടികൂടാം. കത്ത് തന്റേതല്ലെന്ന് പറഞ്ഞ് പ്രശ്നത്തിൽനിന്ന് തലയൂരാനുള്ള പാഴ്ശ്രമമാണ് മേയർ കാണിക്കുന്നത്. ജനവികാരത്തിൽനിന്ന് ശ്രദ്ധതിരിക്കാനാണ് ഗവർണർക്കെതിരായ ഇടത് സമരമെന്നും കെ. സുരേന്ദ്രൻ പറഞ്ഞു.

ഒമ്പത് വൈസ്ചാൻസലർമാരും ധനമന്ത്രി കെ.എൻ ബാലഗോപാലും രാജിവെക്കണമെന്നാവശ്യപ്പെട്ട് ബി.ജെ.പി ശക്തമായ പ്രക്ഷോഭം ആരംഭിക്കും. പിണറായി സർക്കാറിന്റെ അഴിമതിക്കും സ്വജനപക്ഷപാതത്തിനുമെതിരെ നവംബർ 15 മുതൽ 30 വരെ എല്ലാ വീടുകളിലും പാർട്ടി പ്രവർത്തകർ സമ്പർക്കം നടത്തും. 18, 19 തീയതികളിൽ എല്ലാ ജില്ലാ കേന്ദ്രങ്ങളിലും ജനകീയ കൂട്ടായ്മ നടത്തും. ഗവർണർ ഉന്നയിച്ച രാഷ്ട്രീയ പ്രശ്നങ്ങൾ ബി.ജെ.പി ഏറ്റെടുക്കും. നിർഭാഗ്യവശാൽ ഔദ്യോഗിക പ്രതിപക്ഷം സർക്കാരിനൊപ്പം ചേർന്ന് ഗവർണർക്കെതിരെ നിൽക്കുകയാണ്. ഗവർണർക്കെതിരെ സമരം ചെയ്ത് ഭരണസ്തംഭനത്തിലേക്കാണ് പിണറായി വിജയൻ നാടിനെ കൊണ്ടുപോകുന്നതെന്നും സുരേന്ദ്രൻ കുറ്റപ്പെടുത്തി.

'സാമ്പത്തിക സംവരണം: സുപ്രീംകോടതിവിധി സ്വാഗതാർഹം'

മുന്നോക്കക്കാരിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്ക് കേന്ദ്രസർക്കാർ ഏർപ്പെടുത്തിയ 10 ശതമാനം സാമ്പത്തിക സംവരണം അംഗീകരിച്ച സുപ്രീംകോടതിവിധി സ്വാഗതാർഹമാണ്. നരേന്ദ്രമോദി സർക്കാർ കൊക്കൊണ്ട വിപ്ലവകരമായ നടപടിയാണിത്. ആ നടപടിക്കുള്ള അംഗീകാരമാണ് സുപ്രീംകോടതി വിധി. ബി.ജെ.പി കാലാകാലങ്ങളായി ആവശ്യപ്പെടുന്ന കാര്യമാണിതെന്നും കെ. സുരേന്ദ്രൻ കൂട്ടിച്ചേർത്തു.

Tags:    
News Summary - People are convinced that the governor is right -K. Surendran

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.