പാലക്കാട്: അപമര്യാദ നിറഞ്ഞ സംഭാഷണത്തിൽ അടിതെറ്റിയ പി.കെ. ശശിക്കെതിരെ സി.പി.എം നടപടിയെടുക്കുമ്പോൾ പാലക്കാട്ട് അനാവരണം ചെയ്യപ്പെട്ടത് ഫോൺ വിവാദത്തിെൻറ രണ്ടാം പതിപ്പ്. വിഭാഗീയതയുമായി ബന്ധപ്പെട്ട് പാലോളി മുഹമ്മദ് കുട്ടി നേതൃത്വം നൽകിയ അന്വേഷണ കമീഷെൻറ റിപ്പോർട്ടിൽ ഏകദേശം ഒന്നര പതിറ്റാണ്ട് മുമ്പ് അച്ചടക്ക നടപടിയുണ്ടായതിന് കാരണവും ഫോൺ ചോർത്തൽ പരാതിയായിരുന്നു. എ.കെ. ബാലെൻറ ഫോൺ ചോർത്തിയെന്ന ആരോപണമാണ് അന്ന് നേതൃത്വത്തെ പിടിച്ചുകുലുക്കിയത്. മലപ്പുറം സംസ്ഥാന സമ്മേളനത്തിന് മുന്നോടിയായി നടന്ന പാലക്കാട് ജില്ല സമ്മേളനത്തിലായിരുന്നു സംഭവം. ഔദ്യോഗിക പാനലിനെതിരെ വി.എസ്. പക്ഷക്കാരായവരെ വിജയിപ്പക്കാനുള്ള നീക്കത്തിെൻറകൂടി ഭാഗമായാണ് ഫോൺ ചോർത്തൽ ആരോപണമുണ്ടായത്.
കടുത്ത വി.എസ്. പക്ഷക്കാരനായി അറിയപ്പെട്ടിരുന്ന എൻ.എൻ. കൃഷ്ണദാസ് തെൻറ ഫോൺ ചോർത്തിയെന്ന് എ.കെ. ബാലൻ നൽകിയ പരാതിയായിരുന്നു അന്വേഷണത്തിടയാക്കിയത്. പാലോളി അധ്യക്ഷനായ കമ്മിറ്റിയിൽ എ. വിജയരാഘവനും ഇ.പി. ജയരാജനും അംഗങ്ങളായിരുന്നു. ഇവരുടെ റിപ്പോർട്ടിെൻറ അടിസ്ഥാനത്തിൽ എം.പിയായിരുന്ന കൃഷ്ണദാസിനെ കീഴ്ഘടകത്തിലേക്ക് തരംതാഴ്ത്തി. അന്നത്തെ സമ്മേളനത്തിൽ ഔദ്യോഗിക പാനലിൽ ഉൾപ്പെട്ട പി.കെ. ശശി ദയനീയമായി പരാജയപ്പെട്ടിരുന്നു.
അന്ന് കൃഷ്ണദാസിനെതിരെ പരാതി നൽകിയ എ.കെ. ബാലൻ ശശിക്കെതിരായ അന്വേഷണകമീഷൻ അംഗമായതും യാദൃച്ഛികം. അന്ന് പരാജയപ്പെട്ടെങ്കിലും സംസ്ഥാനകമ്മിറ്റി നേരിട്ട് ഇടപെട്ട് പി.കെ. ശശിയെ ജില്ല കമ്മിറ്റിയിൽ ഉൾപ്പെടുത്തുകയായിരുന്നു. ശശിയോടൊപ്പം ഔദ്യോഗിക പാനലിൽ തോറ്റ ഇപ്പോഴത്തെ എം.എൽ.എ കെ.വി. വിജയദാസ്, പി.എ. ഉമ്മർ എന്നിവരേയും കമ്മിറ്റിയിൽ ഉൾപ്പെടുത്തി.
വിഭാഗീയത ഉന്മൂലനം ചെയ്യുന്ന തീവ്രയജ്ഞമാണ് പിന്നീട് പാർട്ടി ആരംഭിച്ചത്. ദീർഘകാലം ജില്ല സെക്രട്ടറിയായിരുന്ന പി. ഉണ്ണിക്ക് വീണ്ടും അവസരം നിഷേധിച്ച വടക്കഞ്ചേരി സമ്മേളനത്തിൽ, എ.കെ. ബാലനൊപ്പം ചേർന്ന് നടത്തിയ ചരടുവലികളിലെ മുഖ്യപങ്കുകാരനെന്ന വിശേഷണവും പി.കെ. ശശിക്കുണ്ട്. ശശിക്ക് പോറലേൽക്കാതിരിക്കാൻ അവസാന നിമിഷം വരെ ശ്രമിച്ചെന്ന ആക്ഷേപം എ.കെ. ബാലനെതിരെയും ഉയർന്നുകഴിഞ്ഞു. വിഭാഗീയത പാടെ അവസാനിച്ചെന്ന പാലക്കാട് പ്ലീനം പ്രഖ്യാപനം പൂർണമായി ശരിയല്ലെന്നാണ് സംസ്ഥാനസമിതി നിഗമനം. ഇതിെൻറ അടിസ്ഥാനത്തിൽ പാലക്കാട്ട് ഇനിയും നടപടികൾ ഉറപ്പാണ്.
മുഖം വികൃതമായി ജില്ല നേതൃത്വം
പാലക്കാട്: പി.കെ. ശശി എം.എൽ.എക്കെതിരെ സി.പി.എം സംസ്ഥാനകമ്മിറ്റി കടുത്ത നിലപാടെടുത്തതോടെ പാലക്കാട് ജില്ല നേതൃത്വത്തിെൻറ മുഖവും വികൃതമായി. ആരോപണ വിധേയനെ സംരക്ഷിക്കാൻ വിവിധ അടവുകളാണ് ജില്ല നേതൃത്വം പയറ്റിയത്.
തിങ്കളാഴ്ച നടന്ന സംസ്ഥാന കമ്മിറ്റി യോഗത്തിലും ശശിക്കെതിരെ കടുത്ത നിലപാട് സ്വീകരിക്കരുതെന്ന് ജില്ല സെക്രട്ടറി സി.കെ. രാജേന്ദ്രൻ ആവശ്യപ്പെട്ടതായാണ് വിവരം. പരാതി ഒതുക്കാൻ ശ്രമിച്ചെന്ന ആരോപണം സെക്രട്ടറിക്ക് നേരെ ജില്ല സെക്രട്ടേറിയറ്റ് യോഗത്തിലും ഉയർന്നിട്ടുണ്ട്.
ഡി.വൈ.എഫ്.ഐ വനിത നേതാവ് ദേശീയ നേതൃത്വത്തിന് നൽകിയ പരാതി വാർത്തയായപ്പോഴും താനൊന്നും അറിഞ്ഞില്ലെന്ന നിലപാടാണ് സി.കെ. രാജേന്ദ്രൻ സ്വീകരിച്ചത്. ശശിക്കനുകൂലമായി മൊഴി നൽകിയാൽ ബാങ്ക് വായ്പ അടച്ചുതീർക്കാൻ പണം തരാമെന്ന് ജില്ല സെക്രട്ടേറിയറ്റ് അംഗം വാഗ്ദാനം ചെയ്തതും ശശിയോടുള്ള ജില്ല നേതൃത്വത്തിെൻറ താൽപര്യം വ്യക്തമാക്കിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.