കോഴിക്കോട്: ക്ഷണിച്ചിട്ടും സി.പി.എമ്മിന്റെ ഫലസ്തീൻ ഐക്യദാർഢ്യ റാലിയിൽനിന്ന് വിട്ടുനിന്ന മുസ്ലിം ലീഗിനെ പരോക്ഷമായി പരാമർശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ.
രാഷ്ട്രീയവേർതിരിവില്ലാതെ, മനുഷ്യത്വമുള്ള എല്ലാവരും ഒരുമിക്കുന്ന റാലിയാണിത്. ഞങ്ങളെ വിളിച്ചാൽ വരുമെന്ന് ചിലർ പറഞ്ഞു. ക്ഷണിച്ചാൽ വരുമെന്ന് പറഞ്ഞതുകൊണ്ടാണ് ക്ഷണിച്ചത്. അവർ വരില്ലെന്ന് അറിയാമായിരുന്നുവെന്നും റാലിയുടെ ഉദ്ഘാടനപ്രസംഗത്തിൽ മുഖ്യമന്ത്രി പറഞ്ഞു.
ഫലസ്തീന്റെ പ്രതിരോധത്തെ ഭീകരവാദമായി ചിത്രീകരിക്കുന്ന സ്ഥിതിയുണ്ട്. അതിന് കോഴിക്കോട്ടുതന്നെ ഉദാഹരണമുണ്ടെന്നും പറഞ്ഞ്, ലീഗ് റാലിയിലെ കോൺഗ്രസ് നേതാവ് ശശി തരൂരിന്റെ പ്രസ്താവനയെയും പിണറായി പരോക്ഷമായി ചൂണ്ടിക്കാട്ടി. ഇന്നലെയും ഇന്നും നാളെയും ഫലസ്തീനൊപ്പമാണ് സി.പി.എം. ഇക്കാര്യത്തിൽ നിലപാട് സ്വീകരിക്കാൻപറ്റാത്ത ചിലരുണ്ട്. ആരുടെയും പേരെടുത്തുപറയുന്നില്ല. എല്ലാവർക്കും എല്ലാ കാര്യങ്ങളും അറിയാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഗസ്സയിൽ കൂട്ടനരമേധം നടത്തുന്ന ഇസ്രായേലിനെ പിന്തുണച്ചും രാഷ്ട്രനിലപാടുകൾ കാറ്റിൽ പറത്തിയും കേന്ദ്രസർക്കാർ രാജ്യത്തെ ലോകത്തിനുമുന്നിൽ അപമാനിച്ചെന്ന് മുഖ്യമന്ത്രി പറഞ്ഞു. വംശീയ വികാര വിഭ്രാന്തിൽ നയിക്കപ്പടുന്ന ബി.ജെ.പിയുടെ അതേ ലക്ഷ്യമാണ് ഇസ്രായേലിനും. കേന്ദ്ര സർക്കാറിന്റേത് സയണിസ്റ്റ് പക്ഷപാതിത്വമാണ്.
ആർ.എസ്.എസ് അംഗീകരിച്ച തത്ത്വസംഹിതയായ ആഭ്യന്തര ശത്രുക്കളെ ഉന്മൂലനം ചെയ്യുകയെന്നത് ഹിറ്റ്ലറുടെ നാസിസത്തിൽ നിന്നും അതിന്റെ സംഘടനാരൂപം ജർമനിയിൽ മുസോളിനി നടപ്പാക്കിയ ഫാഷിസത്തിൽനിന്നും കൈക്കൊണ്ടതാണ്. ആർ.എസ്.എസിന് അംഗീകരിക്കാൻ കഴിയുന്നവരാണ് ഇസ്രായേലിലെ സയണിസ്റ്റുകൾ. അവർക്കനുകൂലമായ നിലപാടാണ് ബി.ജെ.പിയുടേത്. ബി.ജെ.പിയുടെ നിലപാടിനെ രാജ്യത്തിന്റെ നിലപാടാക്കിയാണ് ഐക്യരാഷ്ട്ര സഭയിലെ വെടിനിർത്തലുമായി ബന്ധപ്പെട്ട വോട്ടെടുപ്പിൽനിന്ന് ഇന്ത്യ വിട്ടുനിന്നതെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.