പിങ്ക് പൊലീസ് അപമാനിച്ച സംഭവം: സർക്കാർ അപ്പീൽ പരിഗണിക്കുന്നത് ജൂൺ മൂന്നിലേക്ക് മാറ്റി

കൊച്ചി: മൊബൈല്‍ ഫോണ്‍ മോഷ്ടിച്ചെന്നാരോപിച്ച് ആറ്റിങ്ങലിൽ പിങ്ക് പൊലീസ് ഉദ്യോഗസ്ഥ പരസ്യവിചാരണ ചെയ്ത് അപമാനിച്ച എട്ടു വയസ്സുകാരിക്കും പിതാവിനും നഷ്ടപരിഹാരവും കോടതിച്ചെലവും നൽകണമെന്ന സിംഗിൾ ബെഞ്ച് ഉത്തരവിനെതിരായ സർക്കാറിന്‍റെ അപ്പീൽ ഹരജി ഹൈകോടതി ജൂൺ മൂന്നിന് പരിഗണിക്കാൻ മാറ്റി.

പൊലീസ് ഉദ്യോഗസ്ഥയുടെ ഭാഗത്തുണ്ടായ വീഴ്ചക്ക് സർക്കാർ നഷ്ടപരിഹാരം നൽകണമെന്ന വിധി നിയമപരമായി നിലനിൽക്കില്ലെന്നതടക്കം ചൂണ്ടിക്കാട്ടി നൽകിയ ഹരജിയാണ് ജസ്റ്റിസ് പി.ബി. സുരേഷ് കുമാർ, ജസ്റ്റിസ് സി.എസ്. സുധ എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ചിന്‍റെ പരിഗണനയിലുള്ളത്.

2021 ആഗസ്റ്റ് 27ന് തുമ്പ വി.എസ്.എസ്.സിയിലേക്ക് വലിയ കാർഗോ കൊണ്ടുപോകുന്നത് കാണാൻ ആറ്റിങ്ങൽ തോന്നക്കൽ സ്വദേശിനിയായ പെൺകുട്ടി പിതാവ് ജയചന്ദ്രനൊപ്പം മൂന്നുമുക്ക് ജങ്​ഷനിൽ എത്തിയപ്പോഴാണ് പിങ്ക് പൊലീസ് ഉദ്യോഗസ്ഥ രജിത അപമാനിച്ച സംഭവമുണ്ടായത്.

അപമാനകരമായി പെരുമാറിയ പിങ്ക് പൊലീസ് ഉദ്യോഗസ്ഥക്കെതിരെ നടപടി സ്വീകരിക്കണമെന്നും 50 ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്നുമാവശ്യപ്പെട്ട് പിതാവ് മുഖേന പെൺകുട്ടി നൽകിയ ഹരജിയിലാണ് കഴിഞ്ഞ ഡിസംബർ 22ന് സിംഗിൾ ബെഞ്ച് ഉത്തരവുണ്ടായത്. ഒന്നരലക്ഷം രൂപ നഷ്ടപരിഹാരവും 25,000 രൂപ കോടതച്ചെലവും സർക്കാർ നൽകാനായിരുന്നു ഉത്തരവ്.

സ്വന്തം മൊബൈൽ കാണാതെ പോയതിനെ തുടർന്ന് പൊലീസ് ഉദ്യോഗസ്ഥയുടെ ഭാഗത്തുനിന്നുണ്ടായ തെറ്റായ നടപടിക്ക് സർക്കാറിനുമേൽ നഷ്ടപരിഹാര ബാധ്യത ചുമത്തിയ നടപടി ന്യായമല്ലെന്നാണ് അപ്പീലിൽ പറയുന്നത്. നഷ്ടപരിഹാരം നൽകാൻ തയാറാണെന്നും ഈ തുക പൊലീസ് ഉദ്യോഗസ്ഥയിൽനിന്ന് ഈടാക്കാൻ അനുവദിക്കണമെന്നുമാണ് സർക്കാറിന്റെ ആവശ്യം.

Tags:    
News Summary - Pink Police Insult Incident: Government postpones consideration of appeal to June 3

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.