വീണ്ടും പൊലീസിന്‍റെ ക്രൂരത: വഴിയോര കച്ചവടക്കാരിയുടെ മീന്‍കുട്ട വലിച്ചെറിഞ്ഞു

തിരുവനന്തപുരം: വഴിയോര കച്ചവടക്കാരോട് വീണ്ടും പൊലീസിന്‍റെ ക്രൂരത. തിരുവനന്തപുരം കരമനയില്‍ മത്സ്യവിൽപനക്കാരിയുടെ മീന്‍കുട്ട പൊലീസ് തട്ടിത്തെറിപ്പിച്ചു. സംഭവത്തില്‍ കരമന പൊലീസിനെതിരെ മന്ത്രി ആന്‍റണി രാജുവിന് പരാതി നല്‍കിയതായി വലിയതുറ സ്വദേശി മേരി പുഷ്പം പറഞ്ഞു.

ജീവിക്കാന്‍ വേറെ മാര്‍ഗമില്ലെന്നും അസുഖബാധിതയാണെന്നും കരഞ്ഞുപറഞ്ഞിട്ടും സ്ഥലത്തെത്തിയ രണ്ട് പൊലീസുകാരും മീന്‍ തട്ടിയെറിഞ്ഞെന്ന് പരാതിക്കാരി ആരോപിച്ചു. കരമന സ്റ്റേഷനിലെ എസ്‌.ഐയും മറ്റൊരു പൊലീസുകാരനുമാണ് മീന്‍ വലിച്ചെറിഞ്ഞതെന്ന് ഇവർ പറഞ്ഞു. സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിച്ച ശേഷം നടപടിയെടുക്കുമെന്ന് സ്ഥലത്തെത്തിയ ഫോര്‍ട്ട്, കരമന പൊലീസ് സ്റ്റേഷനുകളിലെ ഉദ്യോഗസ്ഥർ പറഞ്ഞു.

കരമന സ്റ്റേഷൻ പരിധിയിൽ ദേശീയപാതയിൽ മാടൻ കോവിലിന് എതിർവശത്താണ് സംഭവം. ഫുട്പാത്തിലിരുന്ന് മത്സ്യക്കച്ചവടം നടത്തുന്ന വലിയതുറ സ്വദേശിനി മേരി പുഷ്പവും മറ്റൊരു സ്ത്രീയുമാണ് പൊലീസ് അതിക്രമത്തിന് ഇരയായതായി പരാതിപ്പെട്ടത്. ബുധനാഴ്ച വൈകുന്നേരം 4.30-നോടുത്തായിരുന്നു സംഭവം.

കരമന എസ്.ഐയും സംഘവും പട്രോളിംഗ് നടത്തുന്നതിനിടെ ദേശീയപാതയിലെ ഗതാഗതക്കുരുക്കിന് ഇടയാക്കുന്നവിധമുള്ള കച്ചവടം അനുവദിക്കാനാവില്ലെന്നും മറ്റൊരു സ്ഥലത്തേക്ക് മാറണമെന്നും ആവശ്യപ്പെട്ടതാണ് പ്രശ്നങ്ങളുടെ തുടക്കം. തങ്ങളോട് ഇവിടെ നിന്ന് മാറാൻ ആവശ്യപ്പെട്ട ശേഷം പ്രകോപിതരായ പൊലീസ് സംഘം മത്സ്യം വാരിയെറിഞ്ഞു എന്നാണ് പരാതി.

എന്നാൽ, ഇത്തരമൊരു സംഭവം ഉണ്ടായിട്ടില്ല എന്നും പരാതി മനപ്പൂർവ്വം കെട്ടിച്ചമച്ചതാണെന്നുമാണ് പൊലീസ് പറയുന്നത്. റോഡിലെ വളവും ജനങ്ങൾ തിക്കിത്തിരക്കുന്നതും ഗതാഗതത്തിന് തടസ്സം ഉണ്ടാക്കുമെന്നതിനാലാണ് ഇവരോട് മാറാൻ ആവശ്യപ്പെട്ടത്. സാമൂഹിക അകലം പാലിക്കാതെ വരുമെന്നതു കൊണ്ടാണ് ഇത്തരമൊരു നിർദേശം നൽകിയതെന്നും പൊലീസ് പറയുന്നു.

ആരോപണം അടിസ്ഥാനരഹിതം: കരമന സി.ഐ

നേമം: വിൽപ്പനയ്ക്ക് വച്ചിരുന്ന മത്സ്യം പൊലീസ് വാരിയെറിഞ്ഞു എന്നുള്ള ആരോപണം അടിസ്ഥാനരഹിതമാണെന്ന് കരമന സി.ഐ. എസ്.ഐയും സംഘവും പട്രോളിങ് നടത്തുന്നതിനിടെ മത്സ്യ കച്ചവടക്കാരെ മാറിയിരിക്കാൻ പറയുക മാത്രമേ ചെയ്തിട്ടുള്ളൂ. ജീപ്പിൽ നിന്ന് ഇറങ്ങിയതു പോലുമില്ല.

ആസൂത്രണത്തോടെള്ള ആരോപണമാണ് ഇതിന് പിന്നിലുള്ളത്. സമീപത്തെ സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ച് നിജസ്ഥിതി എന്താണെന്ന് കണ്ടെത്തുമെന്നും ആരോപണത്തിൽ കഴമ്പുണ്ടെങ്കിൽ നടപടികൾ കൈക്കൊള്ളുമെന്നും സി.ഐ പ്രതികരിച്ചു.


ഏതാനും ദിവസം മുമ്പ് ആറ്റിങ്ങലില്‍ സമാന രീതിയിൽ വഴിയോര കച്ചവടക്കാരിയുടെ മീന്‍കുട്ട നഗരസഭാ ജീവനക്കാര്‍ വലിച്ചെറിഞ്ഞിരുന്നു. അഞ്ചുതെങ്ങ് സ്വദേശിനി 52 കാരിയായ അൽഫോൺസിയയാണ് അന്ന് അതിക്രമത്തിനിരയായത്.  

Tags:    
News Summary - Police brutality against fisher women

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.