തിരുവനന്തപുരം: സാമ്പത്തിക പ്രതിസന്ധിയിൽ സംസ്ഥാനം നട്ടം തിരിയുമ്പോൾ പി.എസ്.സി ചെയർമാെൻറയും അംഗങ്ങളുടെയും താൽക്കാലിക ഡ്രൈവർമാർക്കും പെൻഷൻ അനുവദിക്കാൻ നീക്കം. പി.എസ്.സി അംഗങ്ങളുടെ എണ്ണം തന്നെ വെട്ടിക്കുറക്കണമെന്ന 11ാം ശമ്പള പരിഷ്കരണ കമീഷെൻറ ശിപാര്‍ശ നിലനിൽക്കെയാണ് 'സ്വന്തക്കാർക്ക്' പെൻഷൻ ശിപാർശയുമായി പി.എസ്.സി സർക്കാറിനെ സമീപിച്ചത്.
ചെയർമാൻ എം.കെ. സക്കീറിെൻറ നിർദേശപ്രകാരം പി.എസ്.സി സെക്രട്ടറി പൊതുഭരണ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിക്ക് അയച്ച കത്തിൽ 2950 രൂപയാണ് പെൻഷനായി സൂചിപ്പിച്ചിട്ടുള്ളത്. എന്നാൽ, പുതിയ ശമ്പള പരിഷ്കരണം അനുസരിച്ച് മിനിമം പെൻഷൻ 11,500 രൂപയാണെന്നും കത്തിലുണ്ട്. ഫയലുകൾ പൊതുഭരണവകുപ്പ് പരിഗണനയിലാണ്. ദിവസവേതനാടിസ്ഥാനത്തിലാണ് പി.എസ്.സിയിൽ ഡ്രൈവർമാരെ നിയമിക്കുന്നത്.
എന്നാൽ, ചെയർമാനടക്കം കമീഷൻ അംഗങ്ങൾക്ക് അവർക്ക് താൽപര്യമുള്ളവരെയോ പാർട്ടി നിർദേശിക്കുന്നവരെയോ 'ഡ്രൈവർ കം ഓഫിസ് അറ്റൻഡൻറ്' തസ്തികയിലേക്ക് നിയമിക്കാം. അംഗങ്ങളുടെ കാലാവധി അവസാനിക്കുന്നതുവരെയായിരിക്കും സേവനം.
ചെയര്‍മാനെ കൂടാതെ, 20 അംഗങ്ങളാണ് പി.എസ്.സിയിലുള്ളത്. ഡ്രൈവർ കം ഓഫിസ് അറ്റൻഡൻറ് തസ്തികയിലും 20 പേർ. രേഖകളിൽ നിയമനം താൽക്കാലികമാണെങ്കിലും സ്ഥിര നിയമനത്തിന് തുല്യമായ ശമ്പളമാണ് നൽകുന്നത്. മാസം-57,900 രൂപ. ആറു വർഷത്തെ കാലാവധിക്കുശേഷം ടെർമിനൽ സറണ്ടറും സേവനകാലാവധിക്ക് ആനുപാതികമായി ഗ്രാറ്റ്വിറ്റിയും ഉണ്ട്.
ദക്ഷിണേന്ത്യയിലെ മറ്റു സംസ്ഥാനങ്ങളെക്കാള്‍ കൂടുതൽ അംഗങ്ങളുള്ള കേരള പി.എസ്.സിയിൽ അംഗങ്ങള്‍ക്ക് നല്കുന്ന ശമ്പളം തന്നെ ലക്ഷങ്ങളാണ്. 2,09,183 രൂപയാണ് ചെയർമാെൻറ ശമ്പളം.
ഔദ്യോഗിക വസതിയും വാഹനവും പുറമെ. 2019ലെ കണക്കനുസരിച്ച് ചെയര്‍മാെൻറ അടിസ്ഥാന ശമ്പളം 76,450 രൂപയാണ്. ക്ഷാമബത്ത 1,17,733 രൂപയും വീട്ടുവാടക ബത്ത 10,000 രൂപയും കണ്‍വേയന്‍സ് അലവന്‍സ് 5000 രൂപയും ലഭിക്കും. പുറമെ, പെൻഷനും.മറ്റ് അംഗങ്ങള്‍ക്ക് 1,93,537 രൂപ ശമ്പളവും പെട്രോള്‍ അലവന്‍സുമുണ്ട്. തമിഴ്നാട്ടിൽ ചെയർമാനെ കൂടാതെ, മൂന്ന് അംഗങ്ങളാണുള്ളത്. കർണാടകയിൽ ചെയർമാനും 13 അംഗങ്ങളും. ആന്ധ്രയില്‍ ചെയർമാനും ഒമ്പത് അംഗങ്ങളും. തെലങ്കാനയിൽ ചെയർമാനും എട്ട് അംഗങ്ങളും. പല ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലും അംഗങ്ങൾ പത്തിൽ താഴെയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.