തിരുവനന്തപുരം: പി.എസ്.സിയുടെ വിവരണാത്മക പരീക്ഷക്കും ഒാൺലൈൻ മൂല്യനിർണയം നടപ്പാക്കും. ഇതിനായി പ്രത്യേക സോഫ്റ്റ്വെയർ വികസിപ്പിക്കാൻ സി-ഡിറ്റിനെ ചുമതലപ്പെടുത്താൻ പി.എസ്.സി യോഗം തീരുമാനിച്ചു. ഉത്തരപേപ്പറുകൾ ഒാൺസ്ക്രീൻ മാതൃകയിൽ ലഭ്യമാക്കുന്ന സംവിധാനമാണ് നടപ്പാക്കുക. പരീക്ഷ പരിഷ്കരണത്തിെൻറ മുന്നോടിയായാണ് പുതിയ സംവിധാനം വരുന്നത്. വിവരണാത്മക പരീക്ഷക്ക് രാജസ്ഥാനിൽ നടപ്പാക്കിയ രീതിയാണ് കേരളത്തിലും പരീക്ഷിക്കുക.
നിലവിൽ ഒ.എം.ആർ പരീക്ഷക്ക് മാത്രമാണ് ഒാൺലൈൻ മൂല്യനിർണയമുള്ളത്. വിവരണാത്മക പരീക്ഷ നടപ്പാക്കുന്നതിന് പ്രധാന തടസ്സം ഒാൺലൈൻ മൂല്യനിർണയം സാധ്യമല്ലെന്നതാണ്. ഇതിന് പരിഹാരമായാണ് പ്രത്യേക സോഫ്റ്റ്വെയർ വികസിപ്പിക്കുന്നത്. കോളജ് വിദ്യാഭ്യാസവകുപ്പിലെ അസി. പ്രഫസർ, വൈദ്യുതിവകുപ്പിലെ അസി. എൻജിനീയർ തുടങ്ങിയ ഉയർന്ന തസ്തികകളിലാണ് വിവരണാത്മക പരീക്ഷ നടപ്പാക്കുന്നത്. പി.എസ്.സി നിയമനങ്ങൾക്ക് രണ്ടുഘട്ട പരീക്ഷ നടപ്പാക്കാൻ നേരത്തേ തീരുമാനിച്ചിരുന്നു. രണ്ടാം ഘട്ടത്തിലാണ് വിവരണാത്മകരീതി നടപ്പാക്കുക. ഒരേ യോഗ്യതയുള്ള ഒേട്ടറെ തസ്തികകളിലേക്ക് ഒന്നിച്ച് ഒറ്റ പരീക്ഷയും തുടർന്ന് രണ്ടാംഘട്ട പരീക്ഷയും നടപ്പാക്കാനാണ് നേരത്തേ തീരുമാനിച്ചത്. മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ സീനിയർ െലക്ചറർ (അനാട്ടമി) - എൻ.സി.എ തസ്തികക്ക് രണ്ട് തവണ വിജ്ഞാപനം ചെയ്തിട്ടും യോഗ്യരായ ഉദ്യോഗാർഥികളെ ലഭിക്കാത്തതിനാൽ ഒഴിവുകൾ മാതൃ റാങ്ക് പട്ടികയിൽ നിന്ന് ചട്ടപ്രകാരം നികത്താനും തീരുമാനിച്ചു.
വിവിധ കമ്പനി/കോർപറേഷനിലെ എൽ.ഡി ടൈപ്പിസ്റ്റ് തസ്തികയുടെ യോഗ്യത സിവിൽ സപ്ലൈസ് കോർപറേഷനിലെ ടൈപ്പിസ്റ്റ് തസ്തികക്കും ബാധകമാക്കും. വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചുവരുന്ന വിവരങ്ങൾ, അറിയിപ്പുകൾ, വിജ്ഞാപനങ്ങൾ, ഇൻറർവ്യൂ കലണ്ടർ, പരീക്ഷ കലണ്ടർ, ബുള്ളറ്റിൻ കവർ പേജ് എന്നിവ ഉൾപ്പെടുത്തി ഫേസ് ബുക്ക് പേജ് തുടങ്ങാനും യോഗം തീരുമാനിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.